ശബരിമല വെര്‍ച്വല്‍ ക്യൂ: ബുക്കിങ് 52,000 കടന്നെന്ന് പൊലീസ്; ദർശനം നടത്തുന്ന ഭക്തരുടെ എണ്ണത്തിലും വൻ വർധന
Mail This Article
പത്തനംതിട്ട∙ ശബരിമല ദർശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ശനിയാഴ്ച 52,000 കടന്നതായി പൊലീസ്. മുൻ വർഷങ്ങളേക്കാൾ ഇതു വളരെ കൂടുതലാണെന്ന് പത്തനംതിട്ട എസ്പി വാർത്താക്കുറിപ്പിൽ പറഞ്ഞു. തുലാമാസ പൂജക്കായി നട തുറന്ന 16ന് വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണം 11965. 17ന് 28959 പേരും 18ന് 53955 പേരും ബുക്കു ചെയ്തു.
മാസപൂജയുടെ സമയങ്ങളില്‍ പടിപൂജയ്ക്കും ഉദയാസ്തമന പൂജയ്ക്കുമായി രണ്ടേകാല്‍ മണിക്കൂറുകളോളം സമയമെടുക്കും. ഈ സമയങ്ങളിൽ ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനം നടത്താന്‍ ചെറിയ കാലതാമസം ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇന്ന് മൂന്നു മണി വരെ മാത്രം മുപ്പതിനായിരത്തിനടുത്ത് ഭക്തര്‍ ശബരിമല ദര്‍ശനം നടത്തി. 16ന് നട തുറന്ന ശേഷം ഇതുവരെ 1,22,001 ഭക്തര്‍ ദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജാ ദിവസങ്ങളില്‍ ആകെ ദര്‍ശനം നടത്തിയ ഭക്തരെക്കാള്‍ കൂടുതലാണിത്.
രാവിലെ 7.30 മുതൽ 7.50 വരെയുള്ള ഉഷപൂജക്കു ശേഷം 8.45 വരെ ഉദയാസ്തമന പൂജയ്ക്കുള്ള സമയമാണ്. ഈ സമയത്ത് 14 പ്രാവശ്യം നട അടച്ചു തുറക്കും. അതിനാൽ അയ്യപ്പന്മാർക്ക് സുഗമമായ ദർശനത്തിന് ചെറിയ കാലതാമസമുണ്ടാകും. വൈകിട്ട് നാല് മണിക്ക് നട തുറന്നാൽ ആറുമണിക്ക് പതിനെട്ടാംപടി പടിപൂജയ്ക്കായി അടയ്ക്കും. 8 മണിയോടുകൂടി മാത്രമേ പിന്നീട് പടി കയറാൻ കഴിയൂ.