ADVERTISEMENT

ചെന്നൈ ∙ കുട്ടികളുടെ എണ്ണം കൂട്ടണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ ജനസംഖ്യ കുറയുന്നതിനാൽ ലോക്സഭാ സീറ്റുകൾ നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു പരാമർശം. നേരത്തേ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ചെന്നൈയില്‍ സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്റ്റാലിൻ.

‘‘വിവാഹിതരായ നവദമ്പതികളെ ‘16 തരം സമ്പത്തുകൾ’ കൊണ്ട് അനുഗ്രഹിക്കുന്നതാണു സംസ്ഥാനത്തെ മുതിർന്നവരുടെ പാരമ്പര്യം. ‘16 തരം സമ്പത്ത് നേടി സമൃദ്ധമായ ജീവിതം നയിക്കുക’ എന്നാണ് പറയുക. നിങ്ങൾക്ക് 16 കുട്ടികൾ ഉണ്ടാകണമെന്നല്ല ആ അനുഗ്രഹത്തിന്റെ അർഥം. എന്നാൽ ഇപ്പോൾ അങ്ങനെ സാഹചര്യം ഉണ്ടായിരിക്കുന്നു. ആളുകൾ ചെറുതും സമൃദ്ധവുമായ കുടുംബം സൃഷ്ടിക്കുന്നതിനു പകരം, അക്ഷരാർഥത്തിൽ 16 കുട്ടികളെ വളർത്തേണ്ടിവരുമെന്ന് കരുതുന്നു’’– സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ 31 ദമ്പതികളുടെ വിവാഹമാണു നടന്നത്.

ജനസംഖ്യയെ അടിസ്ഥാനമാക്കി 2026ൽ പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിക്കുമ്പോൾ തമിഴ്നാടിനു നിരവധി സീറ്റുകൾ നഷ്ടമാകുമെന്ന് സൂചനയുണ്ട്. ഇതു ദേശീയതലത്തിൽ പാർട്ടികളുടെ പ്രാധാന്യം കുറയ്ക്കുമെന്ന ആശങ്കയിലാണു സ്റ്റാലിന്റെ പരാമർശം. കേന്ദ്രത്തിലെ ബിജെപി സർക്കാരിനോടുള്ള വിമർശനത്തിന്റെ ഭാഗമായി, ‌മക്കൾക്കു മനോഹരമായ തമിഴ് പേരുകൾ നൽകണമെന്നും സ്റ്റാലിൻ പറഞ്ഞു.

ജനസംഖ്യാനുപാതത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 753 ആയി ഉയർത്താൻ കേന്ദ്രത്തിനു നീക്കമുണ്ട്. എന്നാൽ ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ സീറ്റ് വർധനയ്ക്കു സാധ്യതയില്ല. നിലവിലുള്ള സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ ലോക്സഭാ മണ്ഡലങ്ങൾ 80ൽനിന്ന് 126 ആയി ഉയരും. എന്നാൽ തമിഴ്നാട്ടിൽ 39ൽനിന്നു 41 ആയി മാത്രമേ സീറ്റ് എണ്ണം കൂടൂവെന്നാണു കണക്കാക്കുന്നത്.

English Summary:

Population Decline: Will Southern States Lose Political Clout?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com