ADVERTISEMENT

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങളും മൂന്നിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വാർത്തകളുമായിരുന്നു ഇന്നത്തെ പ്രധാന തലക്കെട്ടുകൾ.

എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തനെതിരെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുമെന്ന് ഇന്നുരാവിലെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. അഡീഷനൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്നും പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, എഡിഎം കെ.നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന പി.വി.അൻവർ എംഎൽഎയുടെ ഉപാധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പിന്നാലെ സതീശനെ തള്ളി അൻവർ രംഗത്തെത്തി. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ തോൽവി ഉറപ്പായതാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തനിക്കെതിരെ തിരിയാൻ കാരണമെന്നു പി.വി.അൻവർ പറഞ്ഞു. 

ഇതിനിടെ വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പ്രഖ്യാപിച്ചത്.

നിയന്ത്രണ രേഖയിലെ അതിർത്തി തർക്കത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020 ജൂണിലെ ഗാല്‍വാൻ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. 

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ നിർദേശങ്ങൾക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിശദാംശങ്ങൾ തേടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകൾ പൂട്ടണമെന്നായിരുന്നു ബാലാവകാശ കമ്മിഷൻ നിർദേശം. 

English Summary:

Today's news recap-21-10-24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com