ADVERTISEMENT

ജറുസലം ∙ ഗാസ മുനമ്പിന്റെ മധ്യ, ദക്ഷിണ ഭാഗങ്ങളിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. മഗാസി, ബുറേജ് അഭയാർഥി ക്യംപുകളിൽ രൂക്ഷമായ ബോംബാക്രമണം ഉണ്ടായി. അൽ ശഹറ പ്രദേശത്ത് ഹെലികോപ്റ്റർ ഗൺഷിപ്പുകൾ തുടർച്ചയായി വെടിവയ്പു നടത്തി. ഒരു പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 5 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. ദെയ്റിൽ ബലായിൽ ഒരു വീട് ഷെല്ലാക്രമണത്തിൽ തകർന്ന് 3 പേർ കൊല്ലപ്പെട്ടു. നുസിറിയേത്ത് അഭയാർഥി ക്യാംപിനു നേരെയും ആക്രമണമുണ്ടായി. കിഴക്കൻ ഗാസയിലെ റഫയിലും ആക്രമണം ശക്തമാണ്.  

ഹമാസ് സൈനികത്തലവൻ മുഹമ്മദ് ദീയിഫിനെ ലക്ഷ്യമിട്ട് ശനിയാഴ്ച അൽ മവാസി അഭയാർഥി ക്യാംപിൽ നടന്ന ആക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. സുരക്ഷിത മേഖലയായി ഇസ്രയേൽ തന്നെ പ്രഖ്യാപിച്ച സ്ഥലമായിരുന്നു ഇത്. ആക്രമണത്തിൽ കത്തിയമർന്ന ടെന്റുകൾക്കിടെ ഇനിയെവിടെ അഭയം തേടണമെന്നറിയാതെ ആയിരങ്ങൾ അലയുകയാണ്. 

ശനിയാഴ്ചത്തെ ആക്രമണത്തിൽ ഹമാസിന്റെ ഒരു പ്രമുഖ കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ദീയിഫ് സുരക്ഷിതനാണെന്നും പ്രതിരോധത്തിനു നേതൃത്വം നൽകുന്നതായും ഹമാസ് പറയുന്നു. മവാസി ആക്രമണത്തിൽ പ്രതിഷേധിച്ച് വെടിനിർത്തൽ ചർച്ചയിൽ നിന്നു പിന്മാറിയെന്ന വാർത്ത ഹമാസ് ഉന്നത ഉദ്യോഗസ്ഥൻ നിഷേധിച്ചു. 

ഇതേസമയം, യെമനിലെ ഹൂതി വിമതർ ഏദൻ കടലിടുക്കിലും തെക്കൻ ഇസ്രയേലിലെ ഇയ്‍ലാത്തിലും മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ചെങ്കടലിലൂടെ പോയ 2 ചരക്കുകപ്പലുകൾക്കു നേരെ യെമനിലെ ഹൊദീദ തുറമുഖ നഗരത്തിനു സമീപം ആക്രമണം ഉണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38,664 ആയി. പരുക്കേറ്റവർ 89,097. ഇന്നലെ 80 പേർ കൊല്ലപ്പെട്ടു. 216 പേർക്കു പരുക്കേറ്റു.

English Summary:

Israel intensified its attacks on safe zones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com