ADVERTISEMENT

വാഷിങ്ടൻ, കയ്റോ ∙ ഗാസയിൽ വെ‌‌ടിനിർത്തൽ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ഇസ്രയേൽ ഒരുങ്ങുന്നു. വടക്കൻ ഗാസയിലേക്കു പലസ്തീൻ പൗരൻമാർ സ്വതന്ത്രമായി മടങ്ങിവരുന്നതിനെ ഇസ്രയേൽ എതിർക്കുമെന്നാണു സൂചന. കർശനമായ പരിശോധനകൾക്കു ശേഷം പ്രവേശനം അനുവദിക്കാനാണു നീക്കം. ഹമാസ് പ്രവർത്തകരും അവരെ പിന്തുണയ്ക്കുന്നവരും തിരിച്ചെത്തുന്നതു തടയുകയാണു ലക്ഷ്യം. ഇസ്രയേലിന്റെ ഈ നീക്കത്തെ എതിർത്ത് ഹമാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മധ്യസ്ഥർ പോലും കാണാത്ത നിർദേശങ്ങളെച്ചൊല്ലിയാണ് ഹമാസിന്റെ പ്രതികരണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ തടവിൽ കഴിയുന്ന ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ഇതു തടസ്സമായേക്കും.

ഈജിപ്തിനോടു ചേർന്നുകിടക്കുന്ന ഗാസ അതിർത്തിയുടെ നിയന്ത്രണം വേണമെന്ന ഇസ്രയേലിന്റെ ആവശ്യവും മധ്യസ്ഥ ചർച്ചകളിൽ നിഴൽ വീഴ്ത്തുന്നു. ഒത്തുതീർപ്പ് ഉടമ്പടിയിൽ പെടാത്തതാണ് ഈ ആവശ്യമെന്നും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഈജിപ്ത് വ്യക്തമാക്കി. ‘ഫിലഡൽഫിയ ഇടനാഴി’യെന്നു വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രയേലിനു സമ്മതമല്ലെന്നാണു സൂചന. നിർണായകമായ ഈ പ്രദേശത്തെ തുരങ്കങ്ങളിലൂടെ ഹമാസിന് ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിയിരുന്നു. എന്നാൽ, ഗാസയിലേക്കുള്ള തുരങ്കങ്ങൾ വർഷങ്ങൾക്കു മുൻപേ തകർത്തതാണെന്ന് ഈജിപ്ത് അവകാശപ്പെടുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വെടിനിർത്തൽ അനിവാര്യമാണെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അന്തിമകരാറിന് അടുത്തെത്തിക്കഴിഞ്ഞതായി വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ഹമാസുമായി ഉടൻ വെടിനിർത്തലിലെത്തണമെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസും നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾക്കിട‌െ, ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി പാരിസിൽ കൂടിക്കാഴ്ച നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ഗാസയിൽ അടിയന്തര വെട‌ിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 18 പേരാണു കൊല്ലപ്പെട്ടത്. 

3 മധ്യസ്ഥർ, 3 ഘട്ടം‌

യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇസ്രയേൽ–പലസ്തീൻ അനൗദ്യോഗിക ചർച്ചകൾക്കു ചുക്കാൻ പിടിക്കുന്നത്. 3 ഘട്ടമായി നടപ്പാക്കേണ്ട രൂപരേഖയുടെ അടിസ്ഥാനത്തിലാണു ചർച്ച നടക്കുന്നത്. ആറാഴ്ച നീളുന്ന വെടിനിർത്തലാണ് ആദ്യഘട്ടം. തടവിലുള്ള നൂറുകണക്കിനു പലസ്തീൻ പൗരൻമാരെ ഇസ്രയേൽ ഈ ഘട്ടത്തിൽ മോചിപ്പിക്കും. സ്ത്രീകളും മുതിർന്നവരും മുറിവേറ്റവരുമടങ്ങുന്ന ഇസ്രയേൽ പൗരൻമാരെ പലസ്തീനും മോചിപ്പിക്കും. എല്ലാ യുദ്ധനീക്കങ്ങളും അവസാനിപ്പിക്കുകയാണ് രണ്ടാംഘട്ട‌ം. പ്രധാനപ്പെട്ട പുനർനിർമാണ പ്രവർത്തനങ്ങൾ മൂന്നാംഘട്ടത്തിൽ നടക്കും.

ഹമാസ് നേതാവ് ഇസ്രയേലിൽ മരിച്ചു‌

ഗാസ ∙ ഇസ്രയേലിൽ തടവിൽ കഴിഞ്ഞിരുന്ന ഹമാസ് നേതാവ് മുസ്തഫ മുഹമ്മദ് അബു ആറ (63) മരിച്ചു. ദക്ഷിണ ഇസ്രയേലിലെ റമോൺ ജയിലിൽ തടവിലായിരുന്ന മുസ്തഫയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. മരണവാർത്തയോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഗാസയിലെ ആശ്രമത്തിന്‌ യുനെസ്കോ പദവി‌

ഗാസയിലെ ടെൽ അമൽ അമറിലുള്ള സെന്റ് ഹിലേരിയൻ ആശ്രമത്തിനു യുനെസ്കോ പൈതൃക പദവി. നാശോന്മുഖമായ പൈതൃകകേന്ദ്രങ്ങളുടെ പട്ടികയിലും ആശ്രമം ഇടംപിടിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ലോക പൈതൃക സമിതി യോഗത്തിലാണ് തീരുമാനം.

English Summary:

Israel with new terms on Gaza ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com