ജെഫ്രി ഹിന്റനും എഐയും; ആദ്യം തലതൊട്ടപ്പൻ, പിന്നെ വിമർശകൻ
Mail This Article
ഒരായുഷ്കാലത്തെ യത്നത്തിൽ വികസിപ്പിച്ച സാങ്കേതികവിദ്യയെ പിന്നീട് തുറന്നെതിർക്കുക. അപൂർവമായ വൈരുധ്യം ജെഫ്രി ഹിന്റന്റെ കാര്യത്തിലുണ്ട്. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘മാറ്റക്കുതിപ്പോ മായക്കെണിയോ’ എന്ന പരമ്പരയുടെ ആദ്യഭാഗത്തിനായി ഹിന്റൻ അഭിമുഖം നൽകിയിരുന്നു. ഓമനത്തമുള്ള കടുവക്കുഞ്ഞിനെ വളർത്തുന്ന ആളെപ്പോലെയാണ് എഐയെ വളർത്തിക്കൊണ്ടിരിക്കുന്ന മനുഷ്യരാശിയെന്ന് അന്ന് ഹിന്റൻ പറഞ്ഞു. അതു വലുതാകുമ്പോൾ എന്തു സംഭവിക്കുമെന്നു നമ്മൾ കാര്യമായി ചിന്തിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്നയാളാണു ഹിന്റൻ.
നിലവിൽ ടൊറന്റോ സർവകലാശാലയിലെ പ്രഫസറായ അദ്ദേഹം 2012 ൽ 2 ഗവേഷക വിദ്യാർഥികൾക്കൊപ്പം ചെയ്ത ‘കംപ്യൂട്ടർ വിഷൻ പ്രോജക്ട്’ എഐ രംഗത്തെ നിർണായക സംഭവമായി. ഈ വിദ്യാർഥികളിലൊരാളായ ഇല്യ സുറ്റ്സ്കിവറാണ് ഇലോൺ മസ്ക്, സാം ഓൾട്ട്മാൻ തുടങ്ങിയവർക്കൊപ്പം 2015 ൽ ഓപ്പൺഎഐ എന്ന കമ്പനി ആരംഭിച്ചത്.
ഇവരാണ് ചാറ്റ്ജിപിടിയുടെ ഉപജ്ഞാതാക്കൾ എഐ ഡീപ് ലേണിങ് മേഖലയിലെ ഗവേഷണത്തിനു കംപ്യൂട്ടിങ് മേഖലയിലെ നൊബേൽ എന്നറിയപ്പെടുന്ന ട്യൂറിങ് പുരസ്കാരം ഹിന്റനു ലഭിച്ചിട്ടുണ്ട്. പ്രഫസർ ജോലിക്കൊപ്പം 2013 ൽ ഗൂഗിളിന്റെ എഐ വിഭാഗത്തിലും പ്രവർത്തിക്കാൻ തുടങ്ങിയ ഹിന്റൻ 10 വർഷത്തിനുശേഷം ഗൂഗിൾ വിട്ടു.