ADVERTISEMENT

വളരെ വ്യത്യസ്തമായ ഒരു വിഭവം തയാറാക്കി ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് തായ്‌വാനിലെ ഒരു നാടൻ ഭക്ഷണശാല. എന്താണ് ആ വിഭവം എന്നല്ലേ? ''ഗോഡ്‌സില്ല റാമെൻ''. ഇവിടെ വിളമ്പുന്ന റാമെൻ ന്യൂഡിൽസ് സൂപ്പിന് അകമ്പടിയാകുന്നത് മുതലയുടെ കാലുകളാണ്. 'നു വു മാവോ കുയെ' എന്ന ഭക്ഷണശാലയുടെ ഫേസ്ബുക്ക് പേജിലാണ് പുതിയ വിഭവത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ പ്രത്യക്ഷപ്പെട്ടത്. മുൻകൂട്ടി ഓർഡർ ചെയ്താൽ മാത്രമേ ഈ വിഭവം കഴിക്കാനായി തയാറാക്കി നൽകുകയുള്ളൂ എന്നും ഇവർ പറയുന്നുണ്ട്. മുതലയുടെ കാലില്ലാതെയും വ്യത്യസ്ത തരം റാമെൻ സൂപ്പുകൾ ബീഫിലും സീ ഫുഡിലും ഇവിടെ തയാറാക്കി നൽകുന്നുണ്ട്.

 

സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിൽ ഒരു സ്ത്രീ  ''ഗോഡ്‌സില്ല റാമെൻ'' എന്ന വിഭവം ആസ്വദിച്ചു കഴിക്കുകയാണ്. കൂടെ ആ വിഭവത്തിന്റെ രുചിയെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. വലിയ ഒരു പാത്രത്തിൽ സൂപ്പും മുട്ടകളും ബാംബൂ ഷൂട്ട്സും ബേബി കോണും എല്ലാമുണ്ട്. എന്നാൽ ഈ പറഞ്ഞതിനുമപ്പുറത്തേയ്‌ക്ക്‌ മുതലയുടെ കാല് തന്നെയാണ് ബൗളിലെ പ്രധാനാകർഷണം. തായ്തുങിലെ ഒരു ഫാമിൽ നിന്നുമാണ് കടയുടമ മുതലകളെ വാങ്ങുന്നത്. നാല്പതോളം സ്‌പൈസസ് ചേർത്താണ് ഈ വിഭവം തയാറാക്കിയെടുക്കുന്നത്. മുതലയുടെ മുൻകാലുകളാണ് റാമെൻ സൂപ്പ് തയാറാക്കുന്നതിന് വേണ്ടിയെടുക്കുന്നത്. 1500 ന്യൂ തായ്‌വാൻ ഡോളറാണ് ഇതിനായി  ഈടാക്കുന്ന തുക. അത് ഏകദേശം 3936. 34 ഇന്ത്യൻ രൂപയ്ക്കു സമമാണിത്. ഒരു ബൗളിനാണ് ഈ തുക എന്ന് കേൾക്കുമ്പോൾ മനസ്സിലാക്കാമല്ലോ, അല്പം ചെലവേറിയതാണ് ഈ വിഭവം. 

 

പുതിയതും ഏറെ വിചിത്രവുമായ വിഭവത്തിന്റെ വിഡിയോ കണ്ട സോഷ്യൽ ലോകവും പ്രതികരണവുമായി എത്തിയിട്ടുണ്ട്. കൂടുതൽ പേരും ഗോഡ്‌സില്ല റാമെൻ കണ്ട് ഭയന്നു പോയി എന്ന രീതിയിൽ കമെന്റുകൾ എഴുതിയപ്പോൾ, പുതിയ വിഭവം പരീക്ഷിച്ച്, രുചി അറിയാൻ താല്പര്യമുള്ളവരെയും കാണാവുന്നതാണ്. എന്തായാലും താല്പര്യമുള്ളവർ മുതല കാൽ കഴിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തു പോകുവാൻ ശ്രദ്ധിക്കണമെന്ന് മാത്രമാണ് ഭക്ഷണശാലയുടെ ഉടമകൾ പറയുന്നത്. 

English Summary: Soup with a side of crocodile leg? Taiwanese eatery’s 'Godzilla ramen' shocks people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com