ADVERTISEMENT

ദുബായ്∙ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ജെംസ് എജ്യുക്കേഷനിൽ വൻ ഓഹരി നിക്ഷേപം നടത്തി കാനഡയിലെ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ്. 200 കോടി ഡോളർ (16,600 കോടി രൂപ) നിക്ഷേപിച്ചാണു ബ്രൂക്ഫീൽഡ് നേതൃത്വം നൽകുന്ന കൺസോർഷ്യം ജെംസിൽ ഓഹരി പങ്കാളികളായത്. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെയുള്ള ഏറ്റവും വലിയ സ്വകാര്യ ഓഹരി ഇടപാടാണിത്. ഇതോടെ, ജെംസിൽ നിലവിൽ ഓഹരി ഉടമകളായ മലേഷ്യൻ ധനകാര്യ സ്ഥാപനം ഖസാന നാസിയോണൽ ബെർഹാഡ് അവരുടെ ഓഹരി തിരികെ നൽകും. സിവിസി ക്യാപിറ്റൽ പാർട്ണേഴ്സും തങ്ങളുടെ ഓഹരിയുടെ മുഖ്യഭാഗം കൺസോർഷ്യത്തിനു കൈമാറും. 

 ഈ വർഷം അവസാനത്തോടെ ഏറ്റെടുക്കൽ പൂർത്തിയാകും. ഓഹരി കൈമാറ്റത്തിനു മുന്നോടിയായി സ്വദേശി ബാങ്കുകളിൽ നിന്ന് ജെംസ് ഗ്രൂപ്പിന് പ്രത്യേക ഫണ്ട് നൽകിയിരുന്നു. നിലവിലുള്ള വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെ ഈ പണം ഉപയോഗിച്ചു പൂർത്തിയാക്കി. ബ്രൂക്ഫീൽഡിന്റെ വരവോടെ അടുത്ത അഞ്ചു വർഷത്തിനകം 1500 കോടി ഡോളറിന്റെ (1.24 ലക്ഷം കോടി രൂപ) വളർച്ചയാണ് ജെംസ് ലക്ഷ്യമിടുന്നത്. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സ്കൂളുകൾ തുറക്കാനും പദ്ധതിയുണ്ട്. 

ഇടക്കാലത്ത് ജെംസിന്റെ ആസ്തികൾ വിൽക്കാനുള്ള നീക്കം പുതിയ നിക്ഷേപം എത്തിയതോടെ ഉപേക്ഷിച്ചു. 

മലയാളി വ്യവസായി സണ്ണി വർക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഇന്റർനാഷനൽ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂളാണ്. സണ്ണി വർക്കിയുടെ പിതാവ് കെ.എസ്. വർക്കിയാണ് 1959ൽ  സ്കൂളുകൾക്ക് തുടക്കമിട്ടത്. യുഎഇയിലെ 40 ജെംസ് സ്കൂളുകളിലായി 1.35 ലക്ഷം കുട്ടികളാണ് പഠിക്കുന്നത്.

English Summary:

A Canadian company became a shareholder of Gems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com