ADVERTISEMENT

നരേന്ദ്രമോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതും, മുൻപ്രതിരോധ രാജ്‌നാഥ് സിങ്ങും മുൻധനമന്ത്രി നിർമല സീതാരാമനും നിതിൻ ഗഡ്കരിയും എസ് ജയശങ്കറുമടക്കമുള്ള മികച്ച നിര തന്നെ മോദിക്കൊപ്പമുള്ളതും ഇന്നും ഇന്ത്യൻ വിപണിക്ക് റെക്കോർഡ് മുന്നേറ്റം നൽകി. ഇന്നും ആദ്യ മണിക്കൂറിൽ തന്നെ മുന്നേറി 23441 പോയിന്റെന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റിക്ക് പിന്നീട് ഐടി സെക്ടറിന്റെ വീഴ്ചയും ലാഭമെടുക്കലും തിരുത്തൽ നൽകി. നിഫ്റ്റി ഇന്ന് 30 പോയിന്റുകൾ നഷ്ടമായി 23259 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ ആദ്യമായി 77000 പോയിന്റിന് മുകളിൽ പോയ സെൻസെക്സ് 200 പോയിന്റ് നഷ്ടത്തിൽ 76490 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഫെഡ് ഭയം ഇന്ത്യൻ ഐടിക്ക് 1.83% തിരുത്തൽ നൽകിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെയും മുന്നേറ്റം തടസപ്പെടുത്തിയത്. അവസാന മണിക്കൂറിൽ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളും നേട്ടം കൈവിട്ടതും വിപണിക്ക് നിർണായകമായി.

ബജറ്റ്
 

മുന്നണി സമ്പ്രദായത്തിൽ ബജറ്റിൽ കാർഷിക മേഖലക്ക് അർഹമായ പരിഗണന ലഭ്യമാകുമെന്ന പ്രതീക്ഷയിൽ വളം, കീടനാശിനി, കാർഷിക ഓഹരികൾ ഇന്ന് വീണ്ടും മുന്നേറ്റം കുറിച്ചു. കാർഷിക മേഖല ഓഹരികൾ ഇനിയും മുന്നേറിയേക്കാം. വളം ഓഹരികളിൽ നിക്ഷേപം തുടരാവുന്നതാണ്.

പണപ്പെരുപ്പം ബുധനാഴ്ച
 

ബുധനാഴ്ചയാണ് ഇന്ത്യയുടേയും മെയ് മാസത്തിലെ റീടെയ്ൽ പണപ്പെരുപ്പക്കണക്കുകൾ സൂചിപ്പിക്കുന്ന സിപിഐ ഡേറ്റ പുറത്ത് വരുന്നത്. ഇന്ത്യയുടെ വ്യവസായികോപാദന കണക്കുകളും ബുധനാഴ്ച തന്നെ വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റകണക്കുകളും, ഭക്ഷ്യ വിലക്കയറ്റവും പുറത്ത് വരുന്നത്. ഇന്ത്യയുടെ മെയ് മാസത്തിലെ കയറ്റുമതി-ഇറക്കുമതി കണക്കുകളും, വ്യാപാരക്കമ്മിയും വെള്ളിയാഴ്ച തന്നെയാണ് പുറത്ത് വരുന്നത്.

Image: Shutterstock/LookerStudio
Image: Shutterstock/LookerStudio

അമേരിക്കൻ, ചൈനീസ് സിപിഐ
 

അമേരിക്കയുടെയും, ചൈനയുടെയും സിപിഐ ഡേറ്റകളും ബുധനാഴ്ച തന്നെ വരാനിരിക്കുന്നത് ലോകവിപണിക്ക് നാളെ കൂടുതൽ നിർണായകമാണ്. അമേരിക്കയുടെ റീടെയ്ൽ പണപ്പെരുപ്പം മെയ് മാസത്തിലും 3.4% വാർഷിക വളർച്ച തന്നെ കുറിച്ചിട്ടുണ്ടാകാമെന്ന് തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. റീടെയ്ൽ പണപ്പെരുപ്പ വളർച്ച വിപണി പ്രതീക്ഷക്ക് മേൽ മുന്നേറിയാൽ അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിയും തിരിച്ചടി പ്രതീക്ഷിക്കുന്നു.

ഫെഡ് യോഗം നാളെ മുതൽ
 

അമേരിക്കയിൽ മെയ് മാസത്തിൽ തൊഴിൽ ലഭിച്ചവരുടെ എണ്ണത്തിലുണ്ടായ വർദ്ധന പണപ്പെരുപ്പ വർധനക്കും കാരണമാകുമെന്നത് ഫെഡ് തീരുമാനങ്ങളെയും സ്വാധീനിക്കുമെന്നതിനാൽ അമേരിക്കൻ വിപണി വെള്ളിയാഴ്ച നഷ്ടം കുറിച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് നേട്ടത്തിൽ തന്നെ തുടരുന്നതിനാൽ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഇന്ന്  നഷ്ടത്തിലാണ് തുടരുന്നത്.

നാളെ ആരംഭിക്കുന്ന ഫെഡ് റിസർവ് ഇത്തവണ നിരക്കുകളിൽ മാറ്റം വരുത്തില്ലെങ്കിലും, ഫെഡ് ചെയർമാന്റെ നിരക്ക് സംബന്ധിയായ പ്രസ്താവനകൾ ലോക വിപണിയുടെ ഗതി നിർണയിക്കുമെന്നതിനാൽ വിപണികൾ ആശങ്കയിലാണ്. ഫെഡ് റിസേർവ് സെപ്തംബർ മുതൽ നിരക്ക് കുറച്ചു തുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന വിപണിക്ക് ഇനി സിപിഐ ഡേറ്റയും, ഫെഡ് ചെയർമന്റെയും, അംഗങ്ങളുടെയും പ്രസ്താവനകളും അതിപ്രധാനമാണ്.

ക്രൂഡ് ഓയിൽ
 

80 ഡോളറിനടുത്ത് തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിനും അമേരിക്കൻ സിപിഐ ഡേറ്റയും, ഫെഡ് തീരുമാനങ്ങളും പ്രധാനമാണ്. നാളെ വരാനിരിക്കുന്ന ഒപെകിന്റെ മാസറിപ്പോർട്ടും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്.

സ്വർണം
 

അമേരിക്കയിലെ തൊഴിൽ ലഭ്യത വിപണി അനുമാനിച്ചതിൽ വളരെ കൂടുതലായത് ഫെഡ് നിരക്ക് കുറക്കുന്നത് വീണ്ടും നീണ്ട് പോയേക്കാമെന്നത് ബോണ്ട് യീൽഡിനും, ഡോളറിനും വീണ്ടും അനുകൂലമായതാണ് വെള്ളിയാഴ്ചത്തെ സ്വർണത്തിന്റെ റെക്കോർഡ് വീഴ്ചക്ക് കാരണം. ഇന്ന് 2300 ഡോളറിനടുത്ത് വരെ വന്ന രാജ്യാന്തര സ്വർണവില 2316 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം വാങ്ങൽ നിർത്തി ചൈന
 

വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം മെയ് മാസത്തിൽ ചൈനയുടെ സ്വർണശേഖരത്തിൽ വളർച്ച വന്നിട്ടില്ലെന്നതും സ്വർണത്തിന്റെ വീഴ്ചക്ക് ആക്കം കൂട്ടി. ഒന്നര വർഷമായി ചൈന തുടർന്ന് വന്ന സ്വർണം വാങ്ങൽ നിർത്തിയത് സ്വർണ വിപണിയിലെ കുതിപ്പിനും ആഘാതം ആകുമെന്നും ഗോൾഡ് ബുള്ളുകൾ കണക്കു കൂട്ടുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും സ്വർണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ് എങ്കിലും ചൈനയുടെ വാങ്ങൽ തീരുമാനങ്ങൾ തന്നെയാകും സ്വർണവിലയുടെ ഗതി നിർണയിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com