ADVERTISEMENT

ഹരാരെ∙ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് ഓപ്പണറായി ഇറങ്ങില്ല. ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹരാരെ സ്പോർട്സ് ക്ലബ്ബിൽ ശനിയാഴ്ച വൈകിട്ട് 4.30 ന് തുടങ്ങുന്ന മത്സരത്തിൽ വൺഡൗണായിട്ടായിരിക്കും ഗെയ്ക്‌വാദ് ബാറ്റിങ്ങിന് ഇറങ്ങുക. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഭിഷേക് ശർമയായിരിക്കും ടീം ഇന്ത്യയുടെ പുതിയ ഓപ്പണര്‍.

ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും പഞ്ചാബ് ക്രിക്കറ്റ് ടീമിൽ സഹതാരങ്ങളായിരുന്നു. ‘‘ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയും വിരാട് കോലിയും ഓപ്പണർമാരായി കളിച്ചു. ട്വന്റി20യിൽ ഓപ്പണിങ് ബാറ്ററായി കളിക്കാൻ ഞാനും ആഗ്രഹിക്കുന്നു. എനിക്കൊപ്പം അഭിഷേക് ഓപ്പണറായി ബാറ്റ് ചെയ്യും.’’– ഗിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. രോഹി‌ത് ശർമയും വിരാട് കോലിയും ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിച്ചതിനാൽ, ഓപ്പണിങ് സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് ഇനി പരീക്ഷണങ്ങളുടെ കാലമായിരിക്കും.

‘‘ഒരുപാട് സമ്മർദമുണ്ടാകുമെന്ന കാര്യം സത്യമാണ്. മറ്റുള്ളവർ എത്തിപ്പിടിച്ച ഇടങ്ങളിലേക്കു നിങ്ങൾക്കും എത്തണമെങ്കിൽ തീർച്ചയായും അവിടെ സമ്മർദമുണ്ടാകും. എല്ലാ താരങ്ങൾക്കും കരിയറിൽ അവരുടേതായ ലക്ഷ്യങ്ങളുണ്ടാകും.’’– ശുഭ്മൻ ഗിൽ വ്യക്തമാക്കി. അഭിഷേക് ശർമയ്ക്കു പുറമേ റിയാൻ പരാഗ്, ധ്രുവ് ജുറെൽ, തുഷാർ ദേശ്പാണ്ഡെ, സായ് സുദർശൻ, ഹർഷിത് റാണ എന്നിവരും ട്വന്റി20 ടീമിലെ പുതുമുഖങ്ങളാണ്.

സിംബാബ്‍വെയ്ക്കെതിരായ ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നീ താരങ്ങളും ടീമിനൊപ്പം ചേരും. ട്വന്റി20 ലോകകപ്പ് വിജയിച്ച ടീമിനൊപ്പം ഇന്ത്യയിലെത്തി ആഘോഷങ്ങളുടെ ഭാഗമായ താരങ്ങൾ അടുത്ത ദിവസം ഹരാരെയില്‍ വിമാനമിറങ്ങും. സഞ്ജു സാംസണാണ് സിംബാബ്‍വെ പര്യടനത്തിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. യശസ്വി ജയ്സ്വാൾ അവസാന മൂന്ന് മത്സരങ്ങളിൽ ഓപ്പണിങ് ബാറ്ററായി ഇറങ്ങിയേക്കും.

English Summary:

Abhishek Sharma to open innings with Shubman Gill against Zimbabwe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com