ADVERTISEMENT

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് നേട്ടത്തിന്റെ പശ്ചാത്തലത്തിൽ ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി സംസാരിക്കുന്നു. 

1983 ഏകദിന ലോകകപ്പിൽ ഇന്ത്യ ജേതാക്കളായപ്പോൾ വിജയശിൽപികളിൽ ഒരാളായിരുന്നു ഓൾറൗണ്ടർ റോജർ ബിന്നി. 41 വർഷങ്ങൾക്കു ശേഷം, ഇന്ത്യ ട്വന്റി20 ലോകകപ്പ് വിജയികളാകുമ്പോൾ ബിസിസിഐ പ്രസിഡന്റ് എന്ന നിലയിലും കിരീടനേട്ടത്തിൽ ബിന്നി ഭാഗമാണ്. ഇന്ത്യയുടെ ലോകകപ്പ്  വിശേഷങ്ങളെക്കുറിച്ചും പുതിയ പരിശീലകൻ ഉൾപ്പെടെ ടീമിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും റോജർ ബിന്നി സംസാരിക്കുന്നു...

Q11 വർഷത്തിനു ശേഷമാണ് ഇന്ത്യ ഒരു ഐസിസി ട്രോഫി സ്വന്തമാക്കുന്നത്

Aപാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും കൈവിട്ട മത്സരങ്ങളാണ് നമ്മൾ പൊരുതി തിരിച്ചുപിടിച്ചത്. തോൽവിയെ മുഖാമുഖം കാണുമ്പോഴും പതറാതെ, അവസാന നിമിഷം വരെ പൊരുതാനുള്ള ധൈര്യം നമ്മുടെ താരങ്ങൾ കാണിച്ചു. ആ പോരാട്ടവീര്യമാണ് കിരീടനേട്ടത്തിലേക്കു നയിച്ചത്.

Q2013നു ശേഷം പല തവണ ഫൈനലിൽ ഇന്ത്യൻ ടീമിനു കാലിടറി. ഇത്തവണ പക്ഷേ, അതു സംഭവിച്ചില്ല. എന്തായിരിക്കാം ഇതിലേക്കു നയിച്ച കാരണങ്ങൾ

Aഒന്നിൽ കൂടുതൽ കാരണങ്ങൾ പറയേണ്ടിവരും. ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃപാടവമാണ് ഒന്നാമത്. പരിശീലകൻ രാഹുൽ ദ്രാവിഡും രോഹിത്തും ടീമിനെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയി. ഏകദിന ലോകകപ്പിലും സമാനമായ രീതിയിലാണ് ടീം മുന്നോട്ടുപോയത്. പക്ഷേ, ഫൈനലിൽ അടിതെറ്റി. അത് ട്വന്റി20 ലോകകപ്പിൽ ആവർത്തിക്കരുതെന്ന് ഇവർ ഉറപ്പിച്ചിരുന്നു. വെസ്റ്റിൻഡീസിലെ പിച്ചും നമുക്ക് അനുയോജ്യമായിരുന്നു.

Qദ്രാവിഡിന്റെ സ്വതസിദ്ധമായ ശാന്തസ്വഭാവം ടീമിന് ഗുണം ചെയ്തോ?

Aതീർച്ചയായും. ടീം സമ്മർദത്തിൽ ആകുമ്പോഴൊക്കെ അദ്ദേഹം കൃത്യമായ നിർദേശങ്ങൾ നൽകി. മത്സരത്തിന്റെ ഇടവേളകളിൽ ദ്രാവിഡ് താരങ്ങളുമായി സംസാരിച്ചു. ഗ്രൗണ്ടിനകത്തും പുറത്തും അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വളരെ ഗുണം ചെയ്തു.

Qദ്രാവിഡിനു പകരം പരിശീലകനായി ആരാണ് മനസ്സിൽ?

Aരണ്ടുമൂന്നു പേരെ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അന്തിമതീരുമാനം എടുത്തിട്ടില്ല. ഉപദേശക സമിതിയാണ് പരിശീലകന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. കമ്മിറ്റി കൂടിയ ശേഷം അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകും.

Qആരൊക്കെയാണ് അവസാന പട്ടികയിലുള്ളത്? ഗൗതം ഗംഭീറിന്റെ പേര് ഉയർന്നുവന്നിരുന്നു...

Aഗംഭീറിന്റെ പേര് പത്രങ്ങളിലൂടെ വായിച്ചാണ് ഞാനും അറിഞ്ഞത്. ബാക്കിയുള്ളവർ ആരൊക്കെയാണെന്ന് എനിക്ക് അറിയില്ല.

Qഗംഭീറും ദ്രാവിഡും വ്യത്യസ്ത സ്വഭാവക്കാരാണല്ലോ?

Aഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) കളിച്ചു പരിചയമുള്ള താരമാണ് ഗംഭീർ. അത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്.

Qഓരോ ഫോർമാറ്റിനും ഓരോ പരിശീലകൻ എന്ന രീതി വരുമോ?

Aഅങ്ങനെയൊരു തീരുമാനം നിലവിൽ എടുത്തിട്ടില്ല. പക്ഷേ, അതൊരു മോശം ആശയമായി തോന്നുന്നില്ല. ലോകകപ്പിന്റെ തിരക്കുകൾക്കിടയിൽ ഇത്തരം കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ സാധിച്ചില്ല. ഇനി വേണം എല്ലാം വീണ്ടും തുടങ്ങാൻ.

Qട്വന്റി20 ക്രിക്കറ്റിൽ നിന്ന് രോഹിത്തും കോലിയും വിരമിച്ചതിനെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

Aഅവർക്കുള്ള ഏറ്റവും മികച്ച യാത്രയയപ്പായിരുന്നു ഈ ലോകകപ്പ്. കൃത്യമായ സമയത്താണ് അവരുടെ പടിയിറക്കം. അവരെ തീർച്ചയായും ടീം മിസ് ചെയ്യും. എന്നാൽ ഒട്ടേറെ യുവതാരങ്ങൾ അവസരം കാത്ത് പുറത്തുനിൽപുണ്ട്. സച്ചിൻ വിരമിച്ചപ്പോൾ ആ ഒഴിവ് നികത്താൻ സാധിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ, വിരാട് കോലി അവസരത്തിനൊത്തുയർന്നു. അതുപോലെ ഇനിയും മികച്ച താരങ്ങൾ വരും.

Qഈ ലോകകപ്പിലെ ടീമിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

Aയുഎസിൽ നടന്ന മത്സരങ്ങളിൽ ടീമിന്റെ പ്രകടനം അവസരത്തിനൊത്ത് ഉയർന്നില്ല. പിച്ചായിരുന്നു അതിനുള്ള പ്രധാന കാരണം. ഇത്തരം പിച്ചുകളിൽ നമുക്ക് മത്സരപരിചയം കുറവാണ്. മഴമൂലം ഗ്രൂപ്പ് ഘട്ടത്തിൽ ഞങ്ങൾക്ക് ഒരു മത്സരം നഷ്ടപ്പെടുകയും ചെയ്തു. ഇത്തരം ടൂർണമെന്റുകളിൽ കാലാവസ്ഥ വില്ലനാകുന്നത് അംഗീകരിക്കാനാകില്ല.

English Summary:

BCCI President Roger Binny Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com