ഇംഗ്ലണ്ടും ഓസ്ട്രേലിയയും പിന്തുണയ്ക്കും, ഐസിസി ചെയർമാനാകാൻ ജയ് ഷാ
Mail This Article
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കും. ഗ്രെഗ് ബാർക്ലെ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ, ഈ ഒഴിവിലേക്കു ജയ് ഷാ വരാനാണു സാധ്യത. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മൂന്നാം തവണയും വരാൻ താൽപര്യമില്ലെന്ന് ഗ്രെഗ് ബാർക്ലെ ക്രിക്കറ്റ് ഓസ്ട്രേലിയ ചെയർമാൻ മൈക് ബയേർഡിനെ വിഡിയോ കോൺഫറൻസിലൂടെയാണ് അറിയിച്ചത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ ജയ് ഷായ്ക്കുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടാൽ ഡിസംബർ ആദ്യം ജയ് ഷാ ഐസിസി ചെയർമാനായി സ്ഥാനമേൽക്കും. നിലവിലെ ചെയർമാന് ഈ വർഷം നവംബർ വരെയാണ് കാലാവധിയുള്ളത്. 2020 നവംബറിലായിരുന്നു ഗ്രെഗ് ബാർക്ലെ ആദ്യമായി ഐസിസി തലപ്പത്തെത്തുന്നത്. 2022 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 27വരെ നാമനിർദേശ പത്രിക നൽകാൻ സമയമുണ്ട്. ഒന്നിലേറെ പേർ നാമനിർദേശ പത്രിക സമർപ്പിച്ചാൽ തിരഞ്ഞെടുപ്പ് ഉണ്ടാകും.
ഐസിസി നിയമപ്രകാരം 16 വോട്ടുകളാണ് ചെയർമാൻ തിരഞ്ഞെടുപ്പിന് ഉണ്ടാകുക. ജയിക്കാൻ ഒൻപതു പേരുടെ പിന്തുണയാണ് ആവശ്യം. നേരത്തേ ചെയർമാനാകാൻ മൂന്നിൽ രണ്ടു പേരുടെ പിന്തുണ ലഭിക്കണമായിരുന്നു. ഐസിസി തലപ്പത്തെത്തിയാൽ ചെയർമാനാകുന്ന പ്രായം കുറഞ്ഞ വ്യക്തിയാകും ജയ് ഷാ. 35 വയസ്സാണു ജയ് ഷായുടെ പ്രായം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ മകനാണ് ജയ് ഷാ.