91 വർഷത്തിനിടെ ഏഷ്യയിൽ മഴമൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുന്ന ആദ്യ ടെസ്റ്റ്; ബിസിസിഐയ്ക്ക് നാണക്കേട്
Mail This Article
ഗ്രേറ്റർ നോയിഡ ∙ 91 വർഷവും 730 മത്സരങ്ങളും നീളുന്ന ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, ഏഷ്യൻ മണ്ണിൽ മഴമൂലം ഒരു പന്തു പോലും എറിയാനാകാതെ പൂർണമായും ഉപേക്ഷിക്കുന്ന ആദ്യ മത്സരമായി അഫ്ഗാനിസ്ഥാൻ – ന്യൂസീലൻഡ് ക്രിക്കറ്റ് ടെസ്റ്റ്. ഇന്ത്യയിലെ ഗ്രേറ്റർ നോയിഡയിൽ നടക്കേണ്ടിയിരുന്ന മത്സരമാണ്, കാലാവസ്ഥാ പ്രശ്നങ്ങളും ഒപ്പം സംഘാടനത്തിലെ പിടിപ്പുകേടും ഒത്തുചേർന്നതോടെ പൂർണമായും ഉപേക്ഷിക്കേണ്ടി വന്നത്. മത്സരം നടത്താൻ നിഷ്പക്ഷ വേദിയൊരുക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും (ബിസിസിഐ) ഈ സംഭവം നാണക്കേടായി. 1999ൽ പാക്കിസ്ഥാനിലെ ഫൈലസാബാദിൽ സിംബാബ്‌വെയ്‌ക്കെതിരെ ടെസ്റ്റ് മത്സരം ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിച്ചിട്ടുണ്ടെങ്കിലും അത് മഴ മൂലമായിരുന്നില്ല. അന്ന് ഡിസംബറിലെ കനത്ത മഞ്ഞാണ് മത്സരം നടത്താൻ തടസമായത്.
ആദ്യ ദിവസം മഴമൂലമാണ് മത്സരം തടസപ്പെട്ടതെങ്കിൽ, അതിന്റെ ഫലമായുണ്ടായ വെള്ളക്കെട്ട് നീക്കി പിച്ച് മത്സരസജ്ജമാക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ടെസ്റ്റ് മത്സരം പൂർണമായും ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചത്. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്നു രാവിലെയാണ്, മത്സരം പൂർണമായും ഉപേക്ഷിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിനു മുൻപ് രണ്ടു തവണ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് മത്സരങ്ങൾക്ക് വേദിയായിരുന്നു. 2019ൽ ഡെറാഡൂണിൽ അയർലൻഡിനും വെസ്റ്റിൻഡീസിനുമെതിരായ മത്സരങ്ങൾക്കാണ് ഇന്ത്യ വേദിയായത്.
അഫ്ഗാനിസ്ഥാനും ന്യൂസീലൻഡും തമ്മിലുള്ള ഏക ക്രിക്കറ്റ് ടെസ്റ്റാണ് ഗ്രൗണ്ടിലെ ഈർപ്പം മാറാത്തതിനെത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ഉപേക്ഷിക്കേണ്ടിവന്നത്. മത്സരത്തിന്റെ ടോസ് പോലും ഇടാൻ സാധിച്ചില്ല. തലേന്നു രാത്രി പെയ്ത മഴയെത്തുടർന്ന് ഗ്രൗണ്ടിലുണ്ടായ വെള്ളക്കെട്ട് പൂർണമായും നീക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായത്. വർഷങ്ങളായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഗ്രേറ്റർ നോയിഡ സ്റ്റേഡിയത്തിൽ 4 വർഷത്തിനുശേഷമാണ് ഒരു രാജ്യാന്തര മത്സരം നടക്കുന്നത്.
പകൽ മഴയൊഴിഞ്ഞിട്ടും സ്റ്റേഡിയം മത്സരയോഗ്യമാക്കാൻ കഴിയാതെ വന്നതോടെ അസൗകര്യങ്ങൾക്കെതിരെ വ്യാപക വിമർശനമുയർന്നു. ഡ്രെയിനേജ് സംവിധാനത്തിന്റെ പോരായ്മയാണ്, തലേന്നു പെയ്ത മഴയിലെ വെള്ളം ഒഴുകിപ്പോകാതെ ഗ്രൗണ്ടിൽ കെട്ടിക്കിടക്കാൻ കാരണം. ഗ്രൗണ്ടിലെ ഈർപ്പം മാറ്റാൻ ആധുനിക സംവിധാനങ്ങളും ഇവിടെയില്ല. പകരം ഫാനും കൃത്രിമ പുല്ലും ഉപയോഗിച്ച് ഈർപ്പം നീക്കാൻ ശ്രമിക്കുന്ന ഗ്രൗണ്ട് സ്റ്റാഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിച്ച് മൂടാൻ ഉപയോഗിച്ച, നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റിനുണ്ടായ ചോർച്ച മഴവെള്ളം പിച്ചിലേക്ക് ഇറങ്ങുന്നതിനും കാരണമായി.
ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഈ സ്റ്റേഡിയത്തിൽ ബിസിസിഐ മത്സരങ്ങൾ നടത്താറില്ല. എന്നാൽ നാട്ടിലെ സ്റ്റേഡിയങ്ങളുടെ പരിമിതി മൂലം 2014 മുതൽ അഫ്ഗാനിസ്ഥാൻ കളിക്കുന്നുണ്ട്. ഇവിടെ രാജ്യാന്തര മത്സരങ്ങൾക്ക് ഐസിസി ഇനി വിലക്കേർപ്പെടുത്താനാണ് സാധ്യത. മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.