ADVERTISEMENT

തിരുവനന്തപുരം∙ ‘20–ാം വയസ്സിൽ ഉമ്മ മരിച്ചപ്പോൾ ആകെ തകർന്നു പോയയാളാണ് ‍ഞാൻ. എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം. ഈ സമയത്ത് ഒരു സഹോദരനേപ്പോലെ ചേർത്തുപിടിക്കാനും വീണുപോകാതെ കൈപിടിച്ചു നടത്താനും ഒപ്പമുണ്ടായിരുന്ന ആളാണ് സഞ്ജു ഭായ്. ജീവിതത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഒരു വ്യക്തി കൂടിയാണ് അദ്ദേഹം’ – പറയുന്നത് കേരള ക്രിക്കറ്റിലെ മിന്നും താരമായ, കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ ഐക്കൺ താരവും നായകനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. കേരള ക്രിക്കറ്റ് ലീഗിനിടെ വീണുകിട്ടിയ ഇടവേളയിൽ മുഹമ്മദ് അസ്ഹറുദ്ദീനുമായി സംസാരിക്കുമ്പോൾ, സഞ്ജുവിനെക്കുറിച്ച് പറയാൻ അദ്ദേഹത്തിനു നൂറു നാവ്. പ്രായത്തിൽ ഒപ്പത്തിനൊപ്പമാണെങ്കിലും അതിൽ കവിഞ്ഞ പക്വതയോടെ എല്ലാവരെയും ചേർത്തു പിടിക്കുന്ന, സഞ്ജുവെന്ന സൂപ്പർതാരത്തിനുള്ളിലെ മനുഷ്യസ്നേഹിയുടെ മുഖമാണ് അസ്ഹറുദ്ദീൻ വാക്കുകൾകൊണ്ട് വരച്ചിട്ടത്.

17–ാം വയസ്സു മുതൽ സഞ്ജുവിനെ നേരിട്ടു പരിചയമുണ്ട്. ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്ന ആളാണ് അദ്ദേഹം. സഞ്ജു ഒരു നല്ല ക്രിക്കറ്ററാണെന്ന കാര്യം എല്ലാവർക്കും അറിയാം. അതിലുപരിയായി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. സഞ്ജുവുമായി ഇത്രയും അടുപ്പം വരാനുള്ള കാരണവും അതാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ സംസാരിക്കാൻ അദ്ദേഹത്തിന് അറിയാം. ഇത്രയും വലിയൊരു സ്ഥാനത്തു നിന്നിട്ടും താഴെയുള്ളവരെ നോക്കുന്നൊരു രീതിയുണ്ട്. അങ്ങനെയാണ് ഞാൻ സഞ്ജുവുമായി വളരെയധികം അടുത്തു.’’

‘‘എനിക്ക് 20–ാം വയസ്സുള്ളപ്പോഴാണ് ഉമ്മ മരിക്കുന്നത്. ആ സമയത്ത് ആകെ തകർന്ന അവസ്ഥയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. ആ സീസണിൽ സംസ്ഥാന മത്സരങ്ങള്‍ തുടങ്ങുന്ന സമയത്ത് സഞ്ജു ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. രഞ്ജി ട്രോഫിക്കിടെ കുറച്ചു ദിവസത്തെ ഇടവേള ലഭിച്ചപ്പോൾ വന്നതാണ്. അന്ന് അദ്ദേഹം എന്നോട് ഒരുപാടു സംസാരിച്ചു. ഉമ്മയെക്കുറിച്ച് ചോദിച്ചു. അന്ന് അദ്ദേഹത്തിനു മുൻപിൽ ഞാൻ ഒരുപാടു കരഞ്ഞു. കളിയിൽ ഒട്ടും ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ സഞ്ജു പറഞ്ഞൊരു കാര്യമുണ്ട്. അസ്ഹർ, നമ്മൾ ഒരു സാധാരണക്കാരനാണെങ്കിൽ മാതാപിതാക്കൾ മരിച്ചാൽ അവർക്കുവേണ്ടി പ്രാർഥിക്കാനേ കഴിയൂ. എന്നാൽ ക്രിക്കറ്റില്‍ നീ തിളങ്ങിയാൽ‍, നിന്റെ ഉപ്പയുടേയും ഉമ്മയുടേയും പേരുകള്‍ എക്കാലത്തും അഭിമാനത്തോടെ പറയാനാകും. അവർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്ന വലിയ കാര്യവും അതാണ്. 

‘‘അദ്ദേഹത്തിന്റെ  അന്നത്തെ വാക്കുകൾ എനിക്ക് എവിടെയൊക്കെയോ സ്ട്രൈക്ക് ചെയ്തു. തൊട്ടടുത്ത മത്സരത്തിൽ മഹാരാഷ്ട്രയ്ക്കെതിരെ 156 റണ്‍സ് സ്കോർ ചെയ്യാനായി. വിദർഭയ്ക്കെതിരെയും കളിച്ച ശേഷം പിന്നീട് രഞ്ജി ട്രോഫി കളിക്കാന്‍ ഗോവയിലേക്കു വണ്ടി കയറിയ ആളാണു ഞാൻ. ഇന്ന് നിങ്ങള്‍ ഗൂഗിളിൽ സെർച്ച് ചെയ്താൽ മുഹമ്മദ് അസ്ഹറുദ്ദീൻ, സണ്‍  ഓഫ് പി.കെ. മൊയ്തു, നഫീസ എന്നാണുള്ളത്.’ – അസ്ഹറുദ്ദീൻ പറഞ്ഞു.

sanju-friends
സഞ്ജു സാംസണ്‍ സുഹൃത്തുക്കൾക്കൊപ്പം. Photo:SpecialArrangement

∙ ‘അർധരാത്രി ആശുപത്രിയിലെത്തിയ സഞ്ജു’

സഞ്ജു സാംസണെന്ന വ്യക്തിയുടെ മാനുഷിക മുഖം കുറച്ചുകൂടി വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം കൂടി അസ്ഹറുദ്ദീൻ പങ്കുവച്ചു. അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന തന്റെ അടുത്ത സുഹൃത്തിനെ കാണാൻ അർധരാത്രി ആശുപത്രിയിലെത്തിയ സഞ്ജുവിനെക്കുറിച്ചായിരുന്നു അത്.

‘‘എന്റെ വളരെ അടുത്തൊരു സുഹൃത്തുണ്ട്. ഖത്തറിൽ ജോലി ചെയ്യുന്നതിനിടെയാണ് അവന് അർബുദം സ്ഥിരീകരിച്ചത്. നാട്ടിൽ തിരിച്ചെത്തിയ ശേഷം കൊച്ചിയിൽ‍ ചികിത്സയിലായിരുന്നു. കെഎസിഎല്ലിനു വരുന്നതിനു തൊട്ടുമുന്‍പ് കൊച്ചിയിൽവച്ച് സഞ്ജുവിനെ കണ്ടിരുന്നു. അന്ന് ഈ സുഹൃത്തിന്റെ കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. സഞ്ജു ഭായിയുടെ ആവശ്യപ്രകാരം ആ രാത്രി തന്നെ ഒരു മണിയോടെ ഞങ്ങൾ അവനെ കാണാൻ ആശുപത്രിയിൽ പോയി. പിറ്റേന്ന് ട്രീറ്റ്മെന്റ് ഉള്ളതിനാൽ അവൻ ഉറങ്ങിയിരുന്നില്ല.’’

‘‘അവന്റെ പേരെഴുതി ഒപ്പിട്ട ഇന്ത്യൻ ടീം ജഴ്സിയുമായാണ് സഞ്ജു വന്നത്. അരമണിക്കൂറോളം ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു. അദ്ദേഹത്തിന് ഒരു പരിചയവുമില്ലാത്ത ഒരാൾക്കു വേണ്ടിയാണ് ഇത്രയും ചെയ്തത്. ഇത് അദ്ദേഹത്തിന്റെ നല്ല മനസ്സിന്റെ പ്രതിഫലനമാണ്. ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങൾ സഞ്ജുവുമായി ബന്ധപ്പെട്ടുണ്ട്.’’– അസ്ഹറുദ്ദീൻ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ താരമായിരുന്ന അസ്ഹറുദ്ദീൻ, കാസർകോട് തളങ്കര സ്വദേശിയാണ്.

sanju-azhar-1
സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും. Photo: KCA
English Summary:

Mohammed Azaruddheen about his relationship with Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com