ADVERTISEMENT

മുംബൈ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മുന്നറിയിപ്പു നൽകി സുനിൽ ഗാവസ്കർ. അത്ര പെട്ടെന്ന് എഴുതിത്തള്ളാവുന്ന ടീമല്ല ബംഗ്ലദേശെന്നാണ് സുനിൽ ഗാവസ്കറുടെ നിലപാട്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്ര വിജയം സ്വന്തമാക്കിയ ശേഷമാണ് ബംഗ്ലദേശ് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. പാക്കിസ്ഥാനിൽ നടന്ന രണ്ടു മത്സരങ്ങളും വിജയിച്ച ബംഗ്ലദേശ് സ്വന്തം നാട്ടിൽ ഷാൻ മസൂദിനെയും സംഘത്തെയും നാണംകെടുത്തിയാണു മടങ്ങിയത്.

ഈ സാഹചര്യത്തിലാണ് ബംഗ്ലദേശ് ടീമിനെക്കുറിച്ച് മുൻ ഇന്ത്യൻ താരത്തിന്റെ മുന്നറിയിപ്പ്. ‘‘പലപ്പോഴും ഇന്ത്യയെ ഞെട്ടിച്ചിട്ടുള്ള ടീമാണു ബംഗ്ലദേശ്. 2007 ലെ ഏകദിന ലോകകപ്പ് മുതൽ അത് തുടങ്ങുന്നു. പാക്കിസ്ഥാനിൽ കളിച്ച രണ്ടു ടെസ്റ്റുകളിലും വിജയിച്ച ബംഗ്ലദേശ് കരുത്തു തെളിയിച്ചു. കുറച്ചു വർഷങ്ങൾക്കു മുൻപ് ഇന്ത്യ ബംഗ്ലദേശിൽ കളിക്കാൻ പോയപ്പോഴും അവർ മികച്ച പോരാട്ടം നടത്തി. പാക്കിസ്ഥാനെതിരായ വിജയവുമായി അവർ ഇന്ത്യയെ നേരിടാനൊരുങ്ങുന്നു.’’– ഗാവസ്കർ ഒരു ദേശീയ മാധ്യമത്തിൽ പ്രതികരിച്ചു.

‘‘ബംഗ്ലദേശിന് മികച്ചൊരു യുവനിരയുണ്ട്. എതിരാളികളെ ഭയക്കാത്ത സ്പിൻ ബോളർമാരുണ്ട്. പാക്കിസ്ഥാനെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും ഈ യുവനിരയാണ്.’’– ഗാവസ്കർ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക്, ബംഗ്ലദേശിനെതിരായ പരമ്പരയിലെ പ്രകടനം നിർണായകമാണ്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് ബിസിസിഐ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ബംഗ്ലദേശിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം– രോഹിത് ശര്‍മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത്, ധ്രുവ് ജുറേല്‍, ആർ. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാല്‍.

English Summary:

Gavaskar cautions Rohit Sharma against Bangladesh threat after last time's scare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com