ADVERTISEMENT

ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ, ഇന്ത്യൻ ടീമിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ രംഗത്ത്. ന്യൂസീലൻ‌ഡിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂർണമായി പരാജയപ്പെട്ട ഇന്ത്യൻ വനിതകൾ, 58 റൺസിനാണ് തോറ്റത്. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ശക്തരായ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യയുടെ മുന്നേറ്റ സാധ്യതകളെ ഈ തോൽവി ബാധിക്കുകയും ചെയ്തു. ഇതോടെയാണ്, ഹർമൻപ്രീത് കൗറിനും സംഘത്തിനുമെതിരെ ആരാധകർ രൂക്ഷ വിമർശനമുയർത്തിയത്.

ഇന്ത്യൻ വനിതാ ടീം താരങ്ങളുടെ പ്രതിഫലം, പുരുഷ താരങ്ങളുടേതിനു തുല്യമാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള രണ്ടു വർഷം മുൻപത്തെ ബിസിസിഐയുടെ സമൂഹമാധ്യമ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിമർശനം. ‘പ്രതിഫലം മാത്രം ഒപ്പമായാൽ മതിയോ, പ്രകടനം കൂടി ഒപ്പമാക്കാമോ’ തുടങ്ങിയ പരിഹാസ ചുവയുള്ള ട്രോളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പുരുഷ താരങ്ങളുടേതിനു സമാനമായ പ്രതിഫലം വാങ്ങുമ്പോൾ പ്രകടനവും അവരുടേതിനു സമാനമാകണമെന്നാണ് ആരാധകരുടെ പക്ഷം.

∙ കിവിസിനോട് കനത്ത തോൽവി

നേരത്തേ, ബോളിങ്ങിലെ ദൗർബല്യവും ഫീൽഡിങ്ങിലെ വീഴ്ചകളും ബാറ്റിങ്ങിലെ ബലഹീനതയുമുൾപ്പെടെ ടീം ഇന്ത്യയുടെ എല്ലാ പോരായ്മകളും കൃത്യമായി മുതലെടുത്താണ് ന്യൂസീലൻഡ് ആദ്യ മത്സരത്തിൽ 58 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ പോരാട്ടം 102 റൺസിൽ അവസാനിച്ചു. സ്കോർ: ന്യൂസീലൻഡ് 20 ഓവറിൽ 4ന് 160. ഇന്ത്യ 19 ഓവറിൽ 102. അർധ സെഞ്ചറിയുമായി കിവീസിന് മികച്ച സ്കോർ സമ്മാനിച്ച സോഫി ഡിവൈനാണ് (36 പന്തിൽ 57 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്.

രണ്ടാം ഓവറിൽ ഷെഫാലി വർമയെയും (2) അഞ്ചാം ഓവറിൽ സ്മൃതി മന്ഥനയെയും (12) നഷ്ടമായതോടെ മത്സരചിത്രം വ്യക്തമായിരുന്നു. പ്രതീക്ഷയോടെ തുടങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (15) വീണതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ ദൈർഘ്യം എത്രയുണ്ടെന്നു മാത്രമായിരുന്നു പിന്നീട് അറിയാനുണ്ടായിരുന്നത്. തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ബോളർമാർ ഇന്ത്യയെ വരിഞ്ഞുകെട്ടി. റോസ്മേരി മയർ കിവീസിനായി 4 വിക്കറ്റ് നേടിയപ്പോൾ ലീ ടഹുഹു 3 വിക്കറ്റ് വീഴ്ത്തി.

∙ ഈസി കിവീസ്

പേസ് ബോളർമാരുടെ സ്വിങ് നിഷ്പ്രഭമാക്കാൻ ക്രീസ് വിട്ട് പുറത്തേക്കിറങ്ങിയുള്ള ഷോട്ടുകൾ, സ്പിന്നർമാരുടെ ലൈൻ തെറ്റിക്കാൻ ക്രീസിൽ ഇടത്തോട്ടും വലത്തോട്ടും താളം ചവിട്ടിയുള്ള ബാറ്റിങ്, ഇനി ക്രീസ് വിട്ടിറങ്ങുന്നതു തടയാൻ വിക്കറ്റ് കീപ്പറെ സ്റ്റംപിന് അടുത്തു നിർത്തിയാൽ സ്കൂപ്പുകളിലൂടെ റൺസ് – ഒരു പെർഫക്ട് ട്വന്റി20 ഓപ്പണറുടെ എല്ലാ അടവുകളും പയറ്റി സൂസി ബേറ്റ്സും (24 പന്തിൽ 27) ജോർജിയ പ്ലിമറും (23 പന്തിൽ 34), കത്തിക്കയറിപ്പോൾ പവർപ്ലേയിൽ തന്നെ കിവീസ് സ്കോർ 50 കടന്നു.

വമ്പൻ ടോട്ടലിലേക്കു കുതിക്കുമെന്നു തോന്നിച്ചെങ്കിലും പവർപ്ലേ അവസാനിച്ചതിനു പിന്നാലെ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സോഫി ഡിവൈനാണ് സ്കോർ 150 കടത്തിയത്. 36 പന്തിൽ 7 ഫോർ അടങ്ങുന്നതാണ് ഡിവൈനിന്റെ ഇന്നിങ്സ്.

∙ ആശ തിളങ്ങി

വനിതാ ട്വന്റി20 ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി താരമായി ആശ ശോഭന. ഇന്നലെ ആദ്യ ഇലവനിൽ ഇടംപിടിച്ച ആശയാണ്, മികച്ച രീതിയിൽ മുന്നേറിയ കിവീസ് ഓപ്പണർ പ്ലിമറിനെ പുറത്താക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്.  4 ഓവറിൽ 22 റൺസ് വഴങ്ങിയായിരുന്നു ആശയുടെ വിക്കറ്റ് നേട്ടം.

English Summary:

Harmanpreet Kaur-led India shown no mercy after 'pathetic loss' vs NZ, face brutal online backlash over old BCCI tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com