ADVERTISEMENT

ബെംഗളൂരു ∙ കഴിഞ്ഞ 2 ദിവസം പെയ്ത മഴയിൽ മൂടിയിട്ടിരുന്ന പിച്ച്. ഇന്നലെ രാവിലെ മുതൽ മേഘാവൃതമായ സ്റ്റേഡിയത്തിലെ അന്തരീക്ഷം. പ്രകൃതി നൽകിയ സൂചനകളൊന്നും വകവയ്ക്കാതെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുത്തപ്പോഴേ ആരാധകർ അപകടം മണത്തിരുന്നു. ഇന്ത്യൻ ക്യാപ്റ്റന്റെ തീരുമാനം തെറ്റിയെന്നും ആരാധകരുടെ ആശങ്ക ശരിയായിരുന്നുവെന്നും തെളിയിക്കാൻ ന്യൂസീലൻഡ് പേസർമാർക്ക് വേണ്ടിവന്നത് 188 പന്തുകൾ. 3 പേസർമാരെ മാത്രം വിന്യസിച്ചുള്ള കിവീസ് ബോളാക്രമണത്തി‍ൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 46 റൺസിന് ഓൾഔട്ടായി നാണംകെട്ടു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് അനായാസമായി ബാറ്റു ചെയ്തതോടെ കൂട്ടത്തകർച്ചയ്ക്ക് പിച്ചിനെ മാത്രം പഴിക്കാനാകാത്ത ഗതികേടിലായി ടീം ഇന്ത്യ.

ആഴ്ചകൾക്ക് മുൻപ് ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ അതിവേഗ സ്കോറിങ്ങിന്റെയും മിന്നൽ വിജയത്തിന്റെയും റെക്കോർഡിട്ട ഇന്ത്യ ഇന്നലെ നാണക്കേടിന്റെ ചരിത്രം കുറിച്ചാണ് ക്രീസിൽ നിന്നു മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ മൂന്നാമത്തെ മോശം ഇന്നിങ്സ് സ്കോർ, നാട്ടിലെ ടെസ്റ്റിലെ മോശം സ്കോർ, ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഒരു ടീമിന്റെ മോശം സ്കോർ, ഏഷ്യയിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം സ്കോർ എന്നിവ ഇന്നലെ ഒരു പകലിനുള്ളിൽ ഇന്ത്യൻ ടീമിനൊപ്പമായി. ഇന്ത്യൻ ബാറ്റിങ്ങിൽ 5 പേർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ടക്കം കടക്കാനായത് ഋഷഭ് പന്തിനും (20) യശസ്വി ജയ്സ്വാളിനും (13) മാത്രമാണ്. ടീമിലെ ആദ്യ 8 ബാറ്റർമാരിൽ 5 പേർ പൂജ്യത്തിന് പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഇതു രണ്ടാംതവണ മാത്രമാണ്.

∙ പരീക്ഷണങ്ങൾ, പിഴവുകൾ

നാട്ടിൽ ഐതിഹാസിക ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ടീമിന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്നലെ. പരുക്കു ഭേദമാകാത്ത ശുഭ്മൻ ഗില്ലിനു പകരം സർഫറാസ് ഖാനെയും പേസർ ആകാശ്ദീപിനു പകരം സ്പിന്നർ കുൽദീപ് യാദവിനെയും ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. പേസിനു പിന്തുണ നൽകിയ പിച്ചിൽ 3 സ്പിന്നർമാരും 2 പേസർമാരുമായി ഇന്ത്യ ഇറങ്ങിയപ്പോൾ അജാസ് പട്ടേലായിരുന്നു കിവീസ് ടീമിലെ ഏക സ്പിന്നർ.

∙ കോലിക്കു സ്ഥാനക്കയറ്റം

പിച്ചിന്റെ മർമം തിരിച്ചറിഞ്ഞു പ്രഹരിച്ച കിവീസ് പേസർമാർ ആദ്യ 10 ഓവറിനുള്ളിൽ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. 5 വിക്കറ്റ് നേടിയ മാറ്റ് ഹെൻറി സ്വിങ് ബോളുകളിലൂടെ ഇന്ത്യയെ വിറപ്പിച്ചപ്പോൾ അപ്രതീക്ഷിത ബൗൺസറുകളായിരുന്നു 4 വിക്കറ്റ് നേടിയ വില്യം ഒ റോക്കിന്റെ ആയുധം. ടെസ്റ്റിൽ പതിവായി നാലാം നമ്പർ പൊസിഷനിൽ ഇറങ്ങാറുള്ള വിരാട് കോലിയെ മൂന്നാംസ്ഥാനത്ത് പരീക്ഷിച്ച നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ടെസ്റ്റിൽ 8 വർഷത്തിനുശേഷം വൺഡൗണായി ബാറ്റ് ചെയ്ത കോലി പൂജ്യത്തിന് പുറത്തായപ്പോൾ ടോപ് ഓർഡർ ബാറ്ററായ കെ.എൽ.രാഹുലിനെ പിന്തള്ളി സർഫറാസ് ഖാനെ നാലാമതായി ഇറക്കിയ തീരുമാനവും തിരിച്ചടിച്ചു.

ആഭ്യന്തര ക്രിക്കറ്റി‍ൽ ഉൾപ്പെടെ സർഫറാസിനെ ഇതുവരെ പരീക്ഷിക്കാത്ത പൊസിഷനാണിത്. ഇന്നിങ്സിന്റെ ആദ്യ 10 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 12 എന്ന നിലയിലായിരുന്നു ഇന്ത്യ. ആദ്യ 10 ഓവറിൽ ഒരു ബൗണ്ടറി പോലും നേടാൻ ആതിഥേയർക്കായതുമില്ല. 6 വിക്കറ്റ് നഷ്ടത്തിൽ 34 റൺസുമായി ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ഇന്ത്യയുടെ അവസാന 4 വിക്കറ്റുകൾ കിവീസ് ബോളർമാർ വീഴ്ത്തിയത് വെറും 12 റൺസിന്റെ വ്യത്യാസത്തിലാണ്. ‌ഓപ്പണർ ഡെവൻ കോൺവേയുടെ (91 റൺസ്) ഇന്നിങ്സാണ് മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിനു കരുത്തായത്.

English Summary:

India vs New Zealand, 1st Test- What Happend to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com