ADVERTISEMENT

സ്പോർട്സിലേക്കു വരുന്ന പെൺകുട്ടികളുടെ എണ്ണം കുത്തനെയിടിഞ്ഞു. പണ്ടൊക്കെ ഒരു സിലക്‌ഷൻ ട്രയൽസ് വച്ചാൽ പെൺകുട്ടികളുടെ ഇടിയായിരുന്നു. അതൊക്കെ പോയി. ഇപ്പോൾ വിരലിലെണ്ണാൻ പറ്റുന്നത്ര പോലും പെൺകുട്ടികൾ വരുന്നില്ല’ – സ്കൂൾതലത്തിൽ ഒട്ടേറെ കുട്ടികളെ കണ്ടെത്തി വളർത്തിയെടുത്ത കായിക പരിശീലകൻ ടോമി ചെറിയാൻ പറയുന്നു. എന്തുകൊണ്ടു മലയാളി വനിതകൾ ഒളിംപിക്സ് ടീമിലില്ല എന്ന ചോദ്യത്തിനുത്തരം തേടിയിറങ്ങുമ്പോൾ മറുപടി നീളുന്നതു പരിശീലനകളരികളിലേക്കാണ്.

കോഴിക്കോട്ടെ ഒരു അക്കാദമിയിൽ ഇത്തവണ അത്‌ലറ്റിക്സിന്റെ സില‌ക്‌ഷൻ ട്രയൽസിനു വന്നത് പത്തിൽതാഴെ പെൺകുട്ടികൾ മാത്രം. നൂറിലേറെ പെൺകുട്ടികൾ വന്നിരുന്ന സ്ഥാനത്താണ് ഇത്രയധികം കുറവ്. പാലക്കാട്ടെ ഒരു സ്കൂളിനോടു ചേർന്ന അക്കാദമി ഓരോ വർഷവും 25–30 പെൺകുട്ടികളെ വരെ വിവിധ കായികയിനങ്ങളിലേക്കു തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ഇത്തവണ ട്രയൽസിൽ പെൺകുട്ടികൾ കുറഞ്ഞു. ഫലമോ, കിട്ടിയത് 7 പേരെ മാത്രം. പഠനം, താമസം, ഭക്ഷണം, സ്പോർട്സ് കിറ്റ് എന്നിവ സൗജന്യമായി നൽകിയിട്ടുപോലും സമാനമാണു കേരളത്തിൽ പലയിടങ്ങളിലെയും അവസ്ഥ.

സ്പോർട്സ് ചെയ്തിട്ടു കാര്യമൊന്നുമില്ലെന്ന ചിന്ത കേരളത്തിൽ വ്യാപകമായിട്ടുണ്ടെന്നു പരിശീലകരിൽ പലരും പറയുന്നു. ഒരു സർക്കാർ ജോലി കിട്ടണമെങ്കിൽ കാലങ്ങളോളം കാത്തിരിക്കണം. ഇനി കിട്ടിയാലോ, ക്ലറിക്കൽ തസ്തികകളിലേക്കാണു നിയമനം. നേടിയ മെഡലിനു പാരിതോഷികം കൊടുക്കാൻ പോലും സർക്കാർ തയാറാകാത്ത സാഹചര്യം. ഇതെല്ലാം കണ്ടും കേട്ടുമറിയുന്ന ഏതെങ്കിലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ കായികമേഖലയിലേക്കു വിടുമോ? മക്കളെ പൊന്നുപോലെ നോക്കുന്ന രക്ഷിതാക്കൾ മറ്റേതെങ്കിലും മേഖല തിരഞ്ഞെടുക്കാനല്ലേ അവരോടു നിർദേശിക്കൂ...ഇനി ആരെങ്കിലും ഈ രംഗത്തേക്കു വന്നാലോ? പരിശീലനം തുടങ്ങി ഒന്നോ രണ്ടോ മാസം കഴിയുമ്പോഴേക്കും മെഡലിനെപ്പറ്റി കുട്ടികൾ ചോദിച്ചു തുടങ്ങുകയാണെന്ന് ഒരു വനിതാ പരിശീലക പറയുന്നു. മാതാപിതാക്കളുടെ ചോദ്യം മറുവശത്ത്. ഉടനടി മികച്ച റിസൽട്ട് വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. 

വർഷങ്ങളുടെ പരിശീലനവും കഠിനാധ്വാനവും ഉണ്ടെങ്കിലേ ഒളിംപിക് പോലെയുള്ള മഹാവേദികളിലേക്ക് എത്താനാവൂ എന്ന തിരിച്ചറിവ് പലർക്കും നഷ്ടപ്പെട്ടു. അല്ലെങ്കിൽ ആരും പറഞ്ഞുകൊടുക്കാനില്ല. ഫലമോ, ‘എളുപ്പവഴി’കളിലൂടെ മെഡൽ നേടാൻ ശ്രമിക്കുന്നു. ആദ്യമൊക്കെ മെഡൽ കിട്ടിയേക്കാം. പക്ഷേ, പതിയെപ്പതിയെ ശരീരം ‘എളുപ്പവഴി’കളുടെ പ്രത്യാഘാതത്തിന് ഇരയാക്കപ്പെടും. അതോടെ, കായികജീവിതം വഴിമുട്ടും.  

അഞ്ജു ബോബി ജോർജ് (ട്വിറ്ററിൽ പങ്കുവച്ച പഴയ ചിത്രം)
അഞ്ജു ബോബി ജോർജ് (ട്വിറ്ററിൽ പങ്കുവച്ച പഴയ ചിത്രം)

ഞാനൊക്കെ കുട്ടിക്കാലത്ത് ഓടിച്ചാടി നടന്നിരുന്നവരാണ്. അതു കണ്ടിട്ടാണ് മാതാപിതാക്കൾ എന്നെ അത്‌ലറ്റിക്സ് പരിശീലനത്തിനു കൊണ്ടുപോയത്. പക്ഷേ, ഇന്നത്തെ കുട്ടികൾക്ക് സ്കൂൾ കഴിഞ്ഞാൽ വീട്, വീടു വിട്ടാൽ സ്കൂൾ. എ പ്ലസ് സമ്മർദം ഒരുഭാഗത്ത്. പുറത്തിറങ്ങരുത്, പ്രശ്നമാണ് എന്ന രക്ഷിതാക്കളുടെ മുന്നറിയിപ്പ് മറുവശത്ത്. ഓടാതെയും ചാടാതെയും ഇരിക്കുന്നവർക്കു കായികയിനങ്ങളോട് എങ്ങനെ താൽപര്യം തോന്നാനാണ്? 

ഒളിംപ്യൻ അഞ്ജു ബോബി ജോർജ്

English Summary:

Coaches discuss the reasons for the decline of women in sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com