ADVERTISEMENT

ലണ്ടൻ ∙ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലെ സെന്റർ കോർട്ടിൽ സെമിഫൈനൽ വിജയത്തിനു ശേഷം സംസാരിക്കുമ്പോൾ കൂകിവിളിച്ച കാണികളേക്കൊണ്ട് രണ്ടു ദിവസങ്ങൾക്കിപ്പുറം കയ്യടിപ്പിച്ച് സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ ഹീറോയിസം. പുരുഷ ടെന്നിസിലെ അനിവാര്യമായ ‘അധികാരക്കൈമാറ്റം’ ഏറെക്കുറെ പൂർണമായെന്ന സൂചനകളുമായി വിമ്പിൾഡൻ പുരുഷ സിംഗിൾസിലെ കലാശപ്പോരിൽ സ്പാനിഷ് താരത്തിന് കിരീടം. സൂപ്പർതാരം സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് കാർലോസ് അൽകാരസ് തുടർച്ചയായ രണ്ടാം വർഷവും വിമ്പിൾഡൻ കിരീടം ചൂടിയത്. സ്കോർ: 6-2 6-2 7-6 (7-4).

നേരത്തേ, സെമി വിജയത്തിനു പിന്നാലെ യൂറോ കപ്പിൽ സ്പെയിൻ ഫൈനലിൽ കടന്നതിനെക്കുറിച്ച് സ്പാനിഷ് താരം കൂടിയായ അൽകാരസ് പരാമർശിച്ചപ്പോഴാണ് കാണികൾ കൂവിയത്. ഇരുപത്തൊന്നുകാരനായ താരത്തിന്റെ കരിയറിലെ നാലാം ഗ്രാ‍ൻസ്‌ലാം കിരീടമാണിത്. 2022ൽ യുഎസ് ഓപ്പണും 2023ൽ വിമ്പിൾഡനും ഈ വർഷം ഫ്രഞ്ച് ഓപ്പണുമാണ് ഇതിനു മുൻപ് അൽകാരസിന്റെ ഷെൽഫിലെത്തിയ ഗ്രാൻസ്‍ലാം കിരീടങ്ങൾ. ഫൈനലിലെത്തിയ നാല് ഗ്രാൻസ്‍ലാം ടൂർണമെന്റുകളിലും കിരീടം ചൂടിയെന്ന പ്രത്യേകതയുമുണ്ട്. 

ഫൈനലിൽ ആദ്യ രണ്ടു സെറ്റുകളും കാര്യമായ അധ്വാനമില്ലാതെ സ്വന്തമാക്കിയ അൽകാരസ്, കുറച്ചെങ്കിലും വെല്ലുവിളി നേരിട്ടത് ടൈബ്രേക്കറിലേക്കു നീങ്ങിയ മൂന്നാം സെറ്റിൽ മാത്രം. ജോക്കോവിച്ച് പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത് പൊരുതി നോക്കിയെങ്കിലും, പുൽകോർട്ടിലെ പുതിയ രാജാവിന്റെ സ്ഥാനാരോഹണം തടയാനായില്ല. ഫെഡറർ– നദാൽ– ജോക്കോവിച്ച് ത്രയത്തിനു ശേഷം ടെന്നിസ് ലോകം എന്തുകൊണ്ട് തന്നിൽ പ്രതീക്ഷയർപ്പിക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായി അൽകാരസിന്റെ പ്രകടനം.

സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി വിമ്പിൾഡൻ കിരീടം നിലനിർത്തിയ സ്പാനിഷ് താരം കാർലോസ് അൽകാരസ് ട്രോഫിയുമായി. (Photo by Ben Stansall / AFP)
സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി വിമ്പിൾഡൻ കിരീടം നിലനിർത്തിയ സ്പാനിഷ് താരം കാർലോസ് അൽകാരസ് ട്രോഫിയുമായി. (Photo by Ben Stansall / AFP)

ജോക്കോവിച്ചിനെ തുടർച്ചയായ രണ്ടാം ഫൈനലിലും തോൽപ്പിച്ചു എന്നതിനേക്കാൾ, തോൽപ്പിച്ച ശൈലിയാണ് ഇത്തവണ ശ്രദ്ധേയമായത്. കഴിഞ്ഞ തവണ അഞ്ച് സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിലാണ് ജോക്കോവിച്ചിനെ അൽകാരസ് വീഴ്ത്തിയതെങ്കിൽ, ഇത്തവണ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരത്തിന്റെ വിജയം. അന്ന് അഞ്ച് മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ, ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും 1–6, 7–6, 6–1, 3–6, 6–4 എന്ന സ്കോറിനാണ് അൽകാരസ് കിരീടം ചൂടിയത്. ഇത്തവണ നേരിട്ടുള്ള സെറ്റുകൾക്ക് മുപ്പത്തേഴുകാരനായ ജോക്കോയെ വീഴ്ത്താൻ ഇരുപത്തൊന്നുകാരനായ സ്പാനിഷ് താരത്തിനായി. 

grandslam

തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയോടെ, 25 ഗ്രാൻസ്‌ലാം സിംഗിൾസ് ട്രോഫി നേടുന്ന ആദ്യ ടെന്നിസ് താരം എന്ന റെക്കോർഡിൽ കണ്ണുനട്ട് കളത്തിലിറങ്ങിയ നൊവാക് ജോക്കോവിച്ചിന് കാത്തിരിപ്പ് തുടരാം. നിലവിൽ ജോക്കോയ്ക്കും ഓസ്ട്രേലിയൻ മുൻ വനിതാ താരം മാർഗരറ്റ് കോർട്ടിനും 24 ട്രോഫികൾ വീതമാണുള്ളത്. എട്ടു വിമ്പിൾ‍ഡൻ കിരീടങ്ങളെന്ന സ്വിസ് ഇതിഹാസം റോജർ ഫെഡററുടെ റെക്കോർഡും തൽക്കാലം മാറ്റമില്ലാതെ തുടരും.

നേരത്തേ, സെമിയിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനെ 6-7, 6-3, 6-4, 6-4 നു മറികടന്നാണ് അൽകാരസ് ഫൈനലിന് ടിക്കറ്റെടുത്ത്. ജോക്കോവിച്ചാവട്ടെ സെമിയിൽ ഇറ്റലിയുടെ യുവതാരം ലൊറൻസിയോ മുസെറ്റിയെ (6-4, 7-6, 6-4) വീഴ്ത്തി.

English Summary:

Novak Djokovic vs Carlos Alcaraz Wimbledon Final 2024 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com