ADVERTISEMENT

മൂത്ത പുത്രന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ആഴ്‌ച. 04.07.2024-ൽ അവന് പന്ത്രണ്ട് വയസ്സ് പൂർത്തിയായി. അവന് രണ്ടര വയസ്സ് ആകുന്നതുവരെ അവന്റെ പ്രായത്തിലുള്ള കുട്ടികളെ കണ്ടാൽ അവരെ കടിക്കുക എന്നൊരു സ്വഭാവം അവനുണ്ടായിരുന്നു. അതിന്റെ പേരിൽ പല അമ്മമാരോടും ഞാൻ മാപ്പു ചോദിച്ചിട്ടുണ്ട്. എന്നാൽ ഈ കാരണംകൊണ്ട് ഒരേയൊരു അമ്മ എന്നോട് മാപ്പു ചോദിച്ചു അതും ഒമ്പതു വർഷത്തിനു ശേഷം.

അവന് ഏതാണ്ട് ഒന്നേമുക്കാൽ വയസ്സ് പ്രായമുള്ളപ്പോൾ ഒന്നര കിലോമീറ്റർ ദൂരെയുള്ള അംഗൻവാടിയിൽ അവന്റെ വല്യുമ്മയുടെ കൂടെ അമൃതംപൊടി വാങ്ങാൻ പോയി ഉമ്മയുടെ ശ്രദ്ധ ഒന്നു തെറ്റിയപ്പോൾ അവിടെ പഠിക്കാൻ വരുന്ന ഒരു പെൺകുട്ടിയുടെ കൈത്തണ്ടയിൽ അവൻ കടിച്ചു. ആ കുട്ടി കരച്ചിലായി. ടീച്ചർ ബാം ഇട്ടു തിരുമ്മി. ഉമ്മയും ടീച്ചറും ആയയും കൂടി ആ കുട്ടിയെ സമാധാനിപ്പിച്ചു.

അന്നു നാലുമണി കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയെയും കൊണ്ട് അതിന്റെ ഉമ്മ വന്നു. വീട് കൃത്യമായി അറിയില്ലാത്തതുകൊണ്ട് ഞങ്ങളുടെ വീട് പരിചയമുളള മറ്റൊരു കുട്ടിയെയും കൂട്ടിയാണ് വന്നിരിക്കുന്നത്. മുറ്റത്തു വന്നു ഞങ്ങളെ കണ്ടതും ആ കുട്ടിയുടെ ഉമ്മ ചീത്ത പറയാൻ ആരംഭിച്ചു. ഞാൻ ക്ഷമ ചോദിച്ചു. "നിങ്ങൾ മിണ്ടരുത്, എന്റെ മോളുടെ കൈ കണ്ടോ" എന്നു പറഞ്ഞ് അവർ വിറയ്ക്കുകയാണ്. 

എന്റെ മോന്റെ നേരെ കൈ ഓങ്ങി ക്കൊണ്ട് അവനെയാണ് ചീത്ത പറയുന്നത്. അവരുടെ വിറക്കലും തുള്ളലും കണ്ട് മോൻ ചിരിക്കുകയാണ്. ആ കുട്ടിയുടെ കൈയിൽ കടിച്ച പാട് അങ്ങനെ കിടക്കുകയാണ്. ഞാനും ഉമ്മയും എല്ലാം കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു. അല്ലാതെന്തു ചെയ്യാൻ. അവർ കുറെ പറഞ്ഞിട്ടു പോയി. ക്രമേണ ആ സംഭ വവും ആ സ്ത്രീയുടെ മുഖംപോലും ഞാൻ മറന്നു.

ഒമ്പതു വർഷങ്ങൾക്കുശേഷം ഞാൻ രണ്ടു വയസ്സുള്ള എന്റെ ഇളയ മക നെയുംകൊണ്ട് വീടിനു മുമ്പിൽ റോഡു സൈഡിൽ നിൽക്കുമ്പോൾ ഒരു യുവതി ആക്‌ടിവയിൽ പോകുന്നു. എന്നെ കണ്ടപ്പോൾ അവർ വണ്ടി നിറുത്തി. എന്നിട്ടു ചോദിച്ചു. “എന്നെ മനസ്സിലായോ?"

“ഇല്ല”

അവർക്ക് ഞാൻ തന്നെയാണോ എന്നും ഉറപ്പില്ല.

"വേറെ ഒരാൺകുട്ടി ഉണ്ടോ?" അവർ ചോദിച്ചു.

“ഉണ്ട്”

"എന്തു പ്രായം ഉണ്ട്?"

"പത്തു വയസ്സ്"

"ഇവിടെ ഒരു ഓടിട്ട വീടായിരുന്നില്ലേ?" അവർ ആലോചനയോടെ ചോദിച്ചു.

"അതെ, അതു മാറ്റി പുതിയ വീടു പണിതയാണ്"

“എന്നെ മനസ്സിലായോ?" അവർ വീണ്ടും ചോദിക്കുകയാണ്.

"ഇല്ല" എന്നു ഞാൻ

പണ്ട് ഇവിടുത്തെ കുട്ടി അല്ലേ അംഗൻവാടിയിൽ പഠിക്കുന്ന കുട്ടിയെ കടിച്ചത്? അവർ വീണ്ടും ചോദിക്കുന്നു അപ്പോഴാണ് എനിക്ക് ആളെ മനസ്സി ലായത്. "അതെ, എൻ്റെ മൂത്ത മോനായിരുന്നു." എന്നു ഞാൻ. "എന്റെ മോളെയാണ് കഴിച്ചത്. അന്നെനിക്ക് ചില കുടുംബപ്രശ്‌നങ്ങൾ ഒക്കെ ഉണ്ടായി രുന്നു. മാനസികമായി ഞാൻ തകർന്ന നിലയിലായിരുന്നു. മോളുടെ കൈ കണ്ടപ്പോൾ സഹിച്ചില്ല. അതുകൊണ്ടാണ് ഞാൻ എന്തൊക്കെയോ പറഞ്ഞത്. കൊച്ചുകുട്ടി ആണെന്നു പോലും ഞാൻ ഓർത്തില്ല. എന്നോട് ക്ഷമിക്കണം. അവർ പറയുകയാണ്.

വർഷം എത്രയോ കഴിഞ്ഞു. ഞാനത് മറന്നേ പോയി. പിന്നെ എന്റെ മോൻ കാരണം അങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമമുണ്ട് എന്നു ഞാനും പറഞ്ഞു. ഇതിനു മുൻപ് പലപ്പോഴും ഈ വീടിനു മുമ്പിൽ എന്നെ കണ്ടിട്ടുണ്ടെന്നോ, വീടിതാണോ. ആളിതാണോ എന്നുറപ്പില്ലത്തതുകൊണ്ട് സംസാരിച്ചി ട്ടില്ല എന്നും ഇന്നു കണ്ടപ്പോൾ സംശയനിവാരണം നടത്തണം എന്നു തോന്നി എന്നും കണ്ടതിൽ സന്തോഷം എന്നും അവർ പറഞ്ഞു.

ഞാൻ വീട്ടിലേക്ക് ചായ കുടിക്കാൻ ക്ഷണിച്ചു. ജോലി കഴിഞ്ഞു വരുന്ന വഴിയാണ്. സന്ധ്യയായി പിന്നൊരിക്കൽ ആകാം എന്ന് അവർ പറഞ്ഞു. പരസ്‌പരം പേരുപോലും അറിയാതെ ഞങ്ങൾ സംസാരിച്ചു. വർഷങ്ങൾക്കു ശേഷം ഇതുപോലൊരു സംഭവമുണ്ടായതിൽ എനിക്ക് വളരെ അത്ഭുതവും സന്തോഷവും തോന്നി. അവർക്കും സന്തോഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com