‘ദേഹത്ത് 6 ഹൂപ്പുകളുണ്ടായിരുന്നെങ്കിൽ കറങ്ങിത്തിരിയുന്ന ഒളിംപിക്സ് ചിഹ്നമാകുമായിരുന്നു’, പാരിസില്‍ മലയാളി പെൺകുട്ടിയുടെ ഹൂലഹൂപ്പ്
Mail This Article
ഒളിംപിക്സിന് ഒരുങ്ങുന്ന പാരിസ് നഗരത്തിന്റെ ഹൃദയം കവർന്ന് സാരിയും ഹൂല ഹൂപ്പും. മലയാളിപ്പെൺകുട്ടി എഷ്നയാണ് ഐഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഹൂലഹൂപ്പിൽ നൃത്തം വച്ചത്.
പ്രഭുദേവ ഹിറ്റ് ‘മുക്കാല മുക്കാബല’ എന്ന തമിഴ് പാട്ടിനു ചുവടുകളുമായി എഷ്നയെത്തിയത് ‘പാരിസ് 2024’ ഒളിംപിക്സിൽ മത്സരിക്കുന്ന അത്‌ലീറ്റുകൾക്ക് പിന്തുണയുമായാണ്. ‘‘എന്റെ ദേഹത്ത് 6 ഹൂപ്പുകളുണ്ടായിരുന്നെങ്കിൽ കറങ്ങിത്തിരിയുന്ന ഒളിംപിക്സ് ചിഹ്നമാകുമായിരുന്നു ഞാൻ’, നൃത്ത വിഡിയോ പങ്കുവച്ച് എഷ്ന കുറിച്ചു. ‘
ഒളിംപിക് ഖേൽ’, ‘ലെറ്റ്സ് മൂവ് ഇന്ത്യ’ ഇവയുടെ ടാഗുകളോടെയാണ് ചുവന്ന സാരിയും മഞ്ഞ സ്പോർട്സ് ഷൂസും ധരിച്ചുള്ള നൃത്തവിഡിയോ എഷ്ന പങ്കുവച്ചത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ എഷ്നയുടെ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
എഷ്നയുടെ അസാധ്യമായ മെയ്‌വഴക്കത്തെ പ്രകീർത്തിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘‘പ്രതിഭാസം’’ എന്നായിരുന്നു പലരും വിഡിയോയ്ക്കു താഴെ കമന്റ്് ചെയ്തത്. ‘വാക്കുകള്‍ക്ക് അതീതമാണ് ഈ പ്രകടനം.’ എന്ന രീതിയിലും കമന്റുകൾ എത്തി.