ADVERTISEMENT

ടെക് ഭീമനായ ഗൂഗിളിന്റെ ചരിത്രത്തിലെ നിർണായക പങ്കാളിയും യുട്യൂബ് മുൻ സിഇഒയുമായ സൂസൻ വൊജിസ്കി കാൻസറിനോടു പോരാടി വിടപറഞ്ഞിരിക്കുന്നു. യൂട്യൂബിനെ പുതിയകാലത്തെ യൂട്യൂബാക്കി മാറ്റിയതിൽ അതുല്യ സംഭാവന നല്‍കിയ വ്യക്തി കൂടിയാണ് സൂസന്‍. യൂട്യൂബിന്റെ ഉടമസ്ഥതയുള്ള ഗൂഗിള്‍ കമ്പനി ഒരു ഗാരിജിൽ‍ തുടങ്ങിയ കാലം മുതല്‍, ഏകദേശം 25 വര്‍ഷത്തോളം വിവിധ മേഖലകളിൽ സവിശേഷ സംഭാവനകൾ നൽകിയ ശേഷമാണ് സൂസന്‍ യൂട്യൂബ് മേധാവി സ്ഥാനത്തുനിന്ന് 2023 ഫെബ്രുവരിയിൽ പടിയിറങ്ങിയത്.

ലോകത്തെ ഒന്നാം നമ്പർ സെർച്ച് എൻജിൻ കമ്പനി ഗൂഗിളിന്റെ ഓരോ വിജയത്തിലും  ഈ വനിത കൂടിയുണ്ടായിരുന്നു. 1998 ല്‍ സ്വന്തം സംരംഭമെന്ന സ്വപ്‌നവുമായി സെര്‍ജി ബ്രിന്നും ലാറി പേജും എത്തിയപ്പോള്‍ ആദ്യമായി ഗാരിജ് വാടകയ്ക്ക് നല്‍കിയത് സൂസന്‍ വൊജിസ്കിയാണ്. ഈ തീരുമാനം അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചതും മറ്റൊരു കൗതുകം. 1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ എന്ന പേരില്‍ പുതിയ കമ്പനി തുടങ്ങിയത്. ഇന്റലിലെ ഉന്നതജോലി ഉപേക്ഷിച്ചാണ് വൊജിസ്കി ഗൂഗിളിൽ ചേരുന്നത്.

സൂസൻ വൊജിസ്കി (Photo:X/@SusanWojcicki)
സൂസൻ വൊജിസ്കി (Photo:X/@SusanWojcicki)

കമ്പനിയുടെ പതിനാറാമത് ഉദ്യോഗസ്ഥയായി അവരെ ഗൂഗിളില്‍ നിയമിക്കുമ്പോൾ ടെക് ലോകത്ത് അതൊരു വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. ഗൂഗിളിൽ ചേരുമ്പോൾ വൊജിസ്കി നാലു മാസം ഗര്‍ഭിണിയായിരുന്നു. സിലിക്കണ്‍ വാലിക്കാരിയായ വോജിസ്കി സാന്റ ക്ലാരയിലെ ഹൈസ്‌കൂളിലാണ് പഠിച്ചത്. പിന്നീട് ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. ഇതിനു ശേഷം യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയ സാന്താക്രൂസില്‍ നിന്നും ശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലുമായിരുന്നു  താൽപര്യമെങ്കിലും ടെക്‌നോളജിയോടു തോന്നിയ പാഷനാണ് വൊജിസ്കിക്ക് വഴിതിരിവായത്. ഗൂഗിളിലുണ്ടായിരുന്ന കാലം മുഴുവന്‍ അവിടെ തന്റെ പ്രഭാവം നിലനിര്‍ത്താന്‍ വൊജിസ്കിക്കു സാധിച്ചു.

ആദ്യമായി കമ്പനി ഗാരിജില്‍ നിന്നും മൗണ്ടന്‍ വ്യൂവിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ബ്രിന്നിനോടും പേജിനോടും നിര്‍ദേശിച്ചതും വൊജിസ്കി ആയിരുന്നു. ഗൂഗിൾ ആഡ്‌സെൻസ്, ആഡ്‌വേർഡ്സ് തുടങ്ങി സര്‍വീസുകള്‍ക്ക് പിന്നിലും വോജിസ്കിയുടെ കൂടി ബുദ്ധിയാണ്.

സെര്‍ച്ച് എന്‍ജിനുകളില്‍ വച്ചേറ്റവും പ്രധാനമായ സ്ഥാനമാണ് ഗൂഗിളിന്. ഗൂഗിളിന്റെ ഈയൊരു പ്രാധാന്യം നേടിയെടുക്കുന്നതില്‍ വൊജിസ്കി വഹിച്ച പങ്കു ചെറുതല്ല. ഗൂഗിളിന്റെ ആദ്യനാളുകളില്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റുകളില്‍ സെര്‍ച്ച് ബാര്‍ കൊണ്ടുവരാന്‍ വോജിസ്കി നടത്തിയ ശ്രമം വിജയകരമായിരുന്നു. ഇന്റര്‍നെറ്റ് ലോകത്ത് ഗൂഗിളിന്റെ ചുവടുറപ്പിക്കാന്‍ ആ പരിശ്രമത്തിനു കഴിഞ്ഞു. യാതൊരുവിധ ചെലവുകളും ഇല്ലാതെയാണ് വൊജിസ്കി ഇത് നേടിയെടുത്തത്. ഇന്ന് 3.5 ബില്യൺ സെര്‍ച്ചുകളാണ് പ്രതിദിനം ഗൂഗിൾ സെർച്ച് എൻജിൻ വഴി നടക്കുന്നത്.

2006 നവംബറില്‍ വൊജിസ്കി അന്നത്തെ പ്രധാന പ്രതിയോഗിയായിരുന്ന യുട്യൂബ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. 2007 ല്‍ ആഡ് സര്‍വീസ് ആയിരുന്ന ഡബിള്‍ക്ലിക്ക് കൂടി ഏറ്റെടുക്കാൻ സാധിച്ചതോടെ ഗൂഗിളിന്റെ പരസ്യ സര്‍വീസായ ആഡ്വേര്‍ഡ്‌സ് പ്ലാറ്റ്‌ഫോമിന്റെ വികസനത്തിന് അത് ഏറെ സഹായകമായി. കുടുംബജീവിതവും ജോലിയും ഒരേപോലെ കൊണ്ടുപോവാന്‍ സാധിച്ചു എന്നതാണ് വൊജിസ്കിയുടെ ഏറ്റവും വലിയ വിജയം. 2014 ആയപ്പോഴേയ്ക്കും യുട്യൂബിന്റെ സിഇഒ ആയിക്കഴിഞ്ഞിരുന്നു വൊജിസ്കി. ആ വര്‍ഷം ഡിസംബറില്‍ തന്റെ അഞ്ചാം പ്രസവാവധി എടുക്കുന്നതിനു മുന്‍പേ വാൾസ്ട്രീറ്റ് ജേണലിൽ ജോലിയും കുടുംബജീവിതവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോവാം എന്നതിനെ കുറിച്ച് വൊജിസ്കി എഴുതി.

പന്ത്രണ്ടാഴ്ചയായിരുന്ന പ്രസവാവധി പതിനെട്ട് ആഴ്ചയാക്കി ഗൂഗിളിന്റെ മെറ്റേർണിറ്റി ലീവ് പോളിസി പുതുക്കിയതും വോജിസ്കിയാണ്. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോവാനാവാതെ ഐടി ജോലി ഉപക്ഷിച്ചു പോയിരുന്ന അമ്മമാരുടെ എണ്ണത്തില്‍ അതോടെ അമ്പതു ശതമാനം കുറവു വന്നു. നീണ്ടകാലം ശമ്പളത്തോടു കൂടിയ പ്രസവാവധി ഉദ്യോഗസ്ഥകളായ അമ്മമാരുടെ ടെന്‍ഷന്‍ കുറയ്ക്കാനും ജോലിയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി തിരിച്ചെത്താനും അവരെ സഹായിക്കുമെന്ന വോജിസ്കിയുടെ കണ്ടെത്തല്‍ തീര്‍ത്തും ശരിയായിരുന്നു. ടെക് ലോകത്ത് ഏറ്റവും സ്വാധീനമുള്ള വനിതയായി ടൈം, ഫോര്‍ബ്‌സ്, വുമന്‍ ഇന്‍ ടെക് മാഗസിനുകള്‍ വൊജിസ്കിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

English Summary:

Susan Wojcicki, Former YouTube CEO and Influential Google Exec, Dies at 56

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com