ADVERTISEMENT

ഡിജിറ്റൽ ഇന്ത്യ പദ്ധതികൾ ജനങ്ങളുടെ ബാങ്കിങ് , പണമിടപാട് രീതികളെ ആയാസകരമല്ലാതെയാക്കി മാറ്റിയെങ്കിലും സമാന്തരമായി സൈബർ കുറ്റവാളികളും പൂണ്ടുവിളയാടാൻ ആരംഭിച്ചു, സൈബർ കുറ്റകൃത്യങ്ങളുടെ മേഖലകൾ അതിവേഗം വിപുലീകരിക്കുകയാണ് തട്ടിപ്പുകാർ. ഇത്തരത്തിലുള്ള വിവിധ മേഖലയിലുള്ള സൈബർ കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും നേരിടാൻ ഏകോപിത സംവിധാനം ഒരുക്കുകയാണ് കേന്ദ്ര സർക്കാർ. സെൻട്രൽ സസ്പെക്ട് രജിസ്ട്രി, സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ (സിഎഫ്എംസി), സമന്വയ പ്ലാറ്റ്ഫോം എന്നിവ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. സൈബർ പോരാളികളുടെ പ്രത്യേക വിഭാഗത്തെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു പുതിയ പ്രോഗ്രാമും വെളിപ്പെടുത്തി.

സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ (CFMC)

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പരിഹരിക്കു‍ന്നതിൽ സിഎഫ്എംസി ശ്രദ്ധ കേന്ദ്രീകരിക്കും. പ്രമുഖ ബാങ്കുകൾ, പേമെന്റ് അഗ്രഗേറ്റേഴ്സ്, ടെലികോം കമ്പനികൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ (ഐഎസ്‌പികൾ), കേന്ദ്ര ഏജൻസികൾ, ലോക്കൽ പൊലീസ് എന്നിവ പോലുള്ള വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്നതോടെ ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുന്നു.ഈ പങ്കാളികളുടെ  ഡാറ്റയും ഇൻപുട്ടുകളും ഉപയോഗിച്ച് സൈബർ കുറ്റവാളികളുടെ പ്രവർത്തനരീതി (MO) തിരിച്ചറിയുന്നതിനും CFMC പ്രവർത്തിക്കാൻ സാധ്യതയുണ്ട്.

സമന്വയ പ്ലാറ്റ്ഫോം

ജോയിന്റ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഫെസിലിറ്റേഷൻ സിസ്റ്റം എന്നറിയപ്പെടുന്ന സമന്വയ പ്ലാറ്റ്‌ഫോം സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരിക്കും. ഈ ഏകീകൃത ഡാറ്റാബേസ് സൈബർ ക്രൈം മാപ്പിങ്, ഡാറ്റ പങ്കിടൽ, ഡാറ്റ അനലിറ്റിക്‌സ്, ഇന്ത്യയിലുടനീളമുള്ള നിയമ നിർവ്വഹണ ഏജൻസികൾ തമ്മിലുള്ള സഹകരണം, ഏകോപനം എന്നിവയിൽ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൈബർ കമാൻഡോകൾ

സൈബർ സുരക്ഷാ ഭീഷണികളെ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച 'സൈബർ കമാൻഡോകളുടെ' പ്രത്യേക വിഭാഗം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരു പദ്ധതി ആരംഭിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സെൻട്രൽ പൊലീസ് ഓർഗനൈസേഷനുകളിൽ (സിപിഒ) ഈ കമാൻഡോകൾ നിലയുറപ്പിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 സൈബർ കമാൻഡോകളെ പരിശീലിപ്പിക്കാനും വിന്യസിക്കാനും സർക്കാർ പദ്ധതിയിടുന്നു.

ഏറ്റവും പുതിയ തട്ടിപ്പുകൾ ഇങ്ങനെ

അറസ്റ്റ് ഒഴിവാക്കാന്‍ പണം

സിബിഐ ഓഫിസര്‍മാര്‍, ഇഡി ഉദ്യോഗസ്ഥർ, അല്ലെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നിവരായി ചമഞ്ഞാണ് തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെടുന്നത്. ചോദ്യം ചെയ്യലിന് വിഡിയോ കോളില്‍ എത്താന്‍ ആവശ്യപ്പെടും. വിഡിയോ കോളിൽ വെർച്വൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിക്കും. കൈവശമുള്ള പണം ആർബിഐയുടെ അക്കൗണ്ടിലേക്കയച്ചു നൽകണമെന്നും പറയും. പണം നൽകിയാൽ പിന്നെ കോൾ കട്ടാകും. ഇത്തരത്തിൽ പണം നഷ്ടമായത് ബിസിനസുകാർക്കും, ഡോക്ടർമാർക്കും ഉൾപ്പടെയുള്ള പ്രൊഫഷണലുകൾക്കാണ്.

സർപ്രൈസ് ഗിഫ്റ്റ് 

കോടികൾ വിലയുള്ള സർപ്രൈസ് ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്. സമ്മാനമായി അയയ്ക്കുന്ന സർപ്രൈസ് ഗിഫ്റ്റ് പായ്ക്ക് ചെയ്യുന്നതിന്റെ ചിത്രങ്ങളും  അയച്ചു നൽകും. 

അയച്ച പാഴ്സലിൽ ലഹരിമരുന്നെന്ന് ഭീഷണി

തയ്‍വാനിലേക്ക് അയച്ച പാഴ്സലിൽ ലഹരിമരുന്നു കണ്ടെത്തി എന്നറിയിച്ചു ഭീഷണിപ്പെടുത്തിയാണ് വഞ്ചിയൂർ സ്വദേശിയായ വനിതാ ഡോക്ടറിൽനിന്ന് 1.61 കോടി രൂപ തട്ടിയെടുത്തത്. സൈബർ പൊലീസ് ഓഫിസർ ചമഞ്ഞാണ് ഡോക്ടറെ ഫോണിൽ ഭീഷണിപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com