ADVERTISEMENT

സംസ്ഥാനത്തെ ബിരുദധാരികളായ ഉദ്യോഗാർഥികളും സർക്കാർ ഉദ്യോഗസ്ഥരും ഒരുപോലെ കാത്തിരിക്കുന്ന കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) വിജ്ഞാപനം ഇനിയും വൈകിക്കാതെ പ്രസിദ്ധീകരിക്കാൻ സർക്കാരും പിഎസ്‌സിയും തയാറാകണം. ആദ്യ വിജ്ഞാപനം വന്ന് 5 വർഷമാകാറായിട്ടും അടുത്ത വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ കഴിയാത്തത്, സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യത്തിൽ വെള്ളം ചേർക്കുന്നതിനു തുല്യമാണ്.

2019 നവംബർ ഒന്നിനാണ് ആദ്യ കെഎഎസ് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 2021 ഒക്ടോബർ 8ന് ഇതിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒരു വർഷം മാത്രം കാലാവധിയുണ്ടായിരുന്ന റാങ്ക് ലിസ്റ്റ് 2022 ഒക്ടോബർ 7ന് അവസാനിച്ചു. ലിസ്റ്റ് റദ്ദായി രണ്ടു വർഷം കഴിഞ്ഞിട്ടും പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച നടപടികൾ എങ്ങുമെത്തിയിട്ടില്ല.

നേരിട്ടുള്ള നിയമനത്തിന്റെ സ്ട്രീം ഒന്നിൽ 5,47,543 പേരും സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും മൂന്നിലുമായി 29,541 പേരുമാണ് ആദ്യ കെഎഎസ് വിജ്ഞാപനപ്രകാരം അപേക്ഷ നൽകിയത്. രണ്ടാം വിജ്ഞാപനം വന്നാൽ അപേക്ഷകർ 7 ലക്ഷം കടക്കുമെന്നാണു കണക്കുകൂട്ടൽ.

ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ പുതിയ കെഎഎസ് വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കാൻ തയാറാണെന്നാണു പിഎസ്‌സി നിലപാട്. എന്നാൽ, തസ്തിക സൃഷ്ടിച്ച് ഒഴിവു റിപ്പോർട്ട് ചെയ്യുന്ന നടപടികൾ പൂർത്തിയാക്കാൻ സർക്കാരിനു കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചില നടപടികൾ തുടങ്ങിവച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുകൂടി കെഎഎസ് വ്യാപിപ്പിക്കാൻ തീരുമാനിച്ചെങ്കിലും അതിന്റെ തുടർനടപടികളും എങ്ങുമെത്തിയിട്ടില്ല. കഴിഞ്ഞ വർഷം നവംബർ ഒന്നിനു രണ്ടാം കെഎഎസ് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു സൂചന വന്നെങ്കിലും ഒന്നും നടന്നില്ല.

രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയോടെയാണു കെഎഎസ് ചട്ടങ്ങൾ നിലവിൽ വന്നത്. ഇതിനു കടകവിരുദ്ധമായ സമീപനമാണ് ഇപ്പോൾ സർക്കാരിന്റേത്. കൃത്യമായി വിജ്ഞാപനം പ്രസിദ്ധീകരിക്കാതിരുന്നതിനാൽ, പ്രായപരിധി പിന്നിട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമായി. ഡിസംബർ 31നു മുൻപെങ്കിലും വിജ്ഞാപനം വന്നില്ലെങ്കിൽ ഈ വർഷം പ്രായപരിധി അവസാനിക്കുന്നവരുടെ അവസരവും നഷ്ടമാകും. അനിശ്ചിതത്വം അവസാനിപ്പിച്ച് എത്രയും വേഗം വിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് അപേക്ഷിക്കാൻ കാത്തുനിൽക്കുന്നവർ പ്രതീക്ഷിക്കുന്നത്. 

English Summary:

KAS Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com