ചാലിപ്പുഴയിലെ കുത്തിയൊഴുകുന്ന വെള്ളത്തിൽ കരുത്തരുടെ കസർത്ത്
Mail This Article
കനത്തമഴ പെയ്ത് പുഴ കുത്തിയൊഴുകുമ്പോൾ ആ വെള്ളത്തെ നെടുകെ കീറിമുറിച്ചുകൊണ്ടാണ് കയാക്കർമാർ കുതിക്കുന്നത്. പാറക്കെട്ടുകൾക്കിടയിലൂടെ അവർ പായുന്നത് കാണുമ്പോൾ തന്നെ നെഞ്ചിടിപ്പേറും. കേരളത്തിന് അത്ര പരിചിതമല്ലാത്ത മത്സരമാണ് കയാക്കിങ്. ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമെല്ലാമായി നടക്കുന്ന ഈ സാഹസിക മത്സരത്തിന് ഓരോ വർഷം കഴിയുന്തോറും ആളുകൾ വർധിക്കുകയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായാണ് മത്സരം നടക്കുന്നത്.
സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും ത്രിതല പഞ്ചായത്തുകളും സംയുക്തമായാണ് ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്. പുലിക്കയത്ത് ചാലിപ്പുഴയിലും തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ഇലന്തുകടവ് ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപാറ പഞ്ചായത്തിലെ മീൻതുള്ളിപാറയിൽ കുറ്റ്യാടി പുഴയിലുമാണു മത്സരങ്ങൾ. പല ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഒളിംപിക് മത്സരയിനങ്ങളായ സ്‌ലാലം, എക്സ്ട്രീം സ്‌ലാലം എന്നിവ ചാലിപ്പുഴയിലും ടൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ ഇരുവഞ്ഞിപ്പുഴയിലും ഫ്രീസ്റ്റൈൽ മത്സരം കുറ്റ്യാടി പുഴയിലും നടത്തും. പത്ത് വർഷമായി മത്സരം നടത്തി വരുന്നു. ഓരോ തവണയും മത്സരാർഥികളുടെ പങ്കാളിത്തവും ജനപങ്കാളിത്തവും ഏറി വരികയാണ്. മത്സരാർഥികളായ മലയാളികളുടെ എണ്ണം കുറവാണെങ്കിലും പരിശീലനം നൽകി കൂടുതൽ പേരെ രംഗത്തിറക്കാനാണ് തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ് അക്കാദമിയുടെ ശ്രമം.