ADVERTISEMENT

കടൽ ജീവിയായ മുത്തുച്ചിപ്പിയിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. നൂറ്റാണ്ടുകളായി മുത്ത് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ദീർഘമംഗല്യത്തിനും ഉത്തമം എന്ന് കരുതിപ്പോരുന്നു. 

നാച്ചുറൽ, കൾചർ‍, സിന്തറ്റിക് എന്നീ മൂന്ന് തരം മുത്തുകൾ ലഭ്യമാണ്. മുത്തുകൾ പല നിറങ്ങളിൽ ലഭ്യമാണ് എങ്കിലും പാലിന്റെ വെളുപ്പ് നിറം ഉള്ളവയാണ് രത്നവ്യാപാര രംഗത്ത് ധാരാളമായി വിപണനം ചെയ്യപ്പെടുന്നത്. കറുത്ത മുത്ത് ദുർമന്ത്രവാദികൾ സൂക്ഷിക്കുന്നത് അവർക്ക് ഗുണം ചെയ്യും എന്ന് പൗരാണിക ചൈനാക്കാർ വിശ്വസിച്ചിരുന്നു. 

മുത്തുച്ചിപ്പിക്കുള്ളിൽ പ്രവേശിക്കുന്ന അന്യവസ്തുവിനെ മുത്തുച്ചിപ്പി പ്രതിരോധിക്കുന്നതിന്റെ ഫലമായാണ് മുത്ത് ഉണ്ടാകുന്നത്. തന്റെ ശരീരത്തിൽ പ്രവേശിച്ച അന്യവസ്തുവിന് ചുറ്റും കാത്സ്യം കാർബണേറ്റ് കൊണ്ട് ഉള്ള വലയം സൃഷ്ടിക്കുകയാണ് മുത്തുച്ചിപ്പി ചെയ്യുന്നത്. 

നാച്ചുറൽ മുത്തുകൾ (പ്രകൃതിജന്യ മുത്തുകൾ) : മുത്തുച്ചിപ്പിക്കുള്ളിൽ സ്വാഭാവികമായ അന്യവസ്തുക്കൾ പ്രവേശിച്ച് രൂപം കൊള്ളുന്നതാണ് നാച്ചുറൽ മുത്ത്. ചോതി നക്ഷത്ര ദിവസം മഴത്തുള്ളി മുത്തുച്ചിപ്പിക്കുള്ളിൽ പ്രവേശിക്കുമ്പോൾ മുത്ത് രൂപം കൊള്ളുന്നു എന്നാണ് ഭാരതീയമായ വിശ്വാസം. ഇത്തരം മുത്ത് വിലയേറിയതാണ്. 

കൾചേർഡ് പേൾ : മുത്തുച്ചിപ്പിക്കുള്ളിൽ സിറിഞ്ച് ഉപയോഗിച്ച് അന്യവസ്തുക്കൾ പ്രവേശിപ്പിച്ച് മുത്ത് ഉൽപാദിപ്പിക്കുന്ന രീതിയാണിത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വൻതോതിൽ കൾചേര്‍ഡ് മുത്ത് നിർമിക്കുന്ന മുത്തുച്ചിപ്പി വളർത്താൻ കേന്ദ്രങ്ങൾ ഉണ്ട്. 

സിന്തറ്റിക് പേൾ അഥവാ ഇമിറ്റേഷൻ മുത്തുകൾ : ഇവ ഫാക്ടറികളിൽ രാസപ്രവർത്തനത്തിലൂടെ ഉൽപാദിപ്പിക്കുന്നതാണ്. ഇവയ്ക്ക് ജ്യോതിഷപരമായി പ്രയോജനമില്ല. 

നാച്ചുറൽ പേളും – കൾച്ചേർഡ് പേളും ജ്യോതിഷപരമായി ദോഷനിവാരണത്തിന് പ്രയോജനപ്രദമാണ്. ശുദ്ധജലമുത്തുകളും ഉത്തമമാണ്. ശ്രീലങ്ക, ജപ്പാൻ ആസ്ട്രേലിയ, മെക്സിക്കോ, പേർഷ്യൻ ഉൾക്കടലുകൾ, ബംഗാൾ ഉൾക്കടൽ, തമിഴ്നാട്ടിലെ തൂത്തുക്കുടി എന്നീ സ്ഥലങ്ങളിലെ സമുദ്രങ്ങൾ മുത്തുകൾക്ക് പേരുകേട്ടവയാണ്. 

മുത്തിന്റെ ഹാർഡ്നസ്സ് 3.5 മുതൽ 4 വരെയാണ്. സാന്ദ്രത 1.53 മുതൽ 1.86 വരെയും പ്രകാശ പ്രതിഫലനശേഷി വളരെ കുറവാണ്. ഇത് 1.53 – 1.68 വരെയാണ്. മാണിക്യം പോലുള്ള രത്നങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ സുതാര്യത വളരെ കുറവാണ്. 

മുത്ത് ധരിക്കുന്നത് ചന്ദ്രന്റെ ദോഷഫലങ്ങളെ ശമിപ്പിക്കാനാണ്. മകര ലഗ്നക്കാർ ഒഴികെ മറ്റെല്ലാവർക്കും മുത്ത് ധരിക്കുന്നത് നല്ലതാണ്. എന്നാൽ, ധനു, മകര ലഗ്നക്കാർക്ക് കർക്കടക രാശി അഷ്ടമ മാരക സ്ഥാനമായതിനാൽ ചന്ദ്രന്റെ രത്നം ആയ മുത്ത്, ചന്ദ്രകാന്തം എന്നീ രത്നങ്ങൾ ധരിക്കുന്നത് നല്ലതല്ല. 

സ്ത്രീസൗന്ദര്യം ആന്തരികമായും ബാഹ്യമായും വർധിക്കാൻ മുത്ത് ധരിക്കുന്നത് ഉത്തമമാണ്. മുത്ത് ധരിക്കുന്ന കന്യക വേഗത്തിൽ വിവാഹിതയാകും എന്ന് വിശ്വാസം. വിവാഹിതയ്ക്ക് ദീർഘമാംഗല്യവും ലഭിക്കും. അംഗസൗവഷ്ടവം ലഭിക്കും. സന്താനഭാഗ്യം, സാമൂഹികമായ അംഗീകാരം, മനസമാധാനം എന്നിവ ലഭിക്കും. മുത്ത് ധരിക്കുന്നതു മൂലം ആർത്തവത്തകരാറുകൾ, ഗർഭാശയ വൈകല്യങ്ങൾ, പ്രസവസംബന്ധമായ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, രക്തസമ്മർദം, മാനസിക രോഗങ്ങൾ, ഉന്മാദം, ഉദരരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവ ശമിക്കും. 

ജാതകത്തിൽ ചന്ദ്രന്റെ നീചത്വസ്ഥിതി രാഹു–ശനി–കേതു എന്നിവയുമായി ഉള്ള ബന്ധം മൂലം ഉള്ള ദോഷങ്ങൾ ജാതകത്തിലെ പക്ഷബലക്കുറവുള്ള ചന്ദ്രൻ മൂലം ഉള്ള ദോഷം, വാവ് കാലത്തെ ആസ്മ, ബ്രോങ്കൈറ്റിസ് മറ്റ് ബാലാരിഷ്ടതകള്‍ എന്നിവ ശമിപ്പിക്കാൻ മുത്ത് സഹായകരമാണ്. 

കുട്ടികളുടെ ഏഴ് വയസ്സുവരെയുള്ള ഏത് തരം പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും എതിരെ ധരിക്കാവുന്ന ശക്തമായ പരിഹാരമാർഗമാണ് മുത്ത്. 

മുത്ത് അതിന്റെ ഉപരത്നമായ ചന്ദ്രകാന്തവും ചേർത്ത് ലോക്കറ്റായി കുട്ടികൾക്ക് ധരിപ്പിക്കുന്നത് അപമൃത്യുവിൽ നിന്ന് പോലും കുട്ടികളെ രക്ഷിക്കും. യാതൊരു ജാതക പരിശോധനയും ഇല്ലാതെ തന്നെ കുട്ടികളെ മേൽപറഞ്ഞ രത്നങ്ങള്‍ ധരിപ്പിക്കാവുന്നതാണ്. വിവാഹ തടസ്സം നേരിടുന്ന ഏത് ലഗ്നക്കാരായ പുരുഷന്മാർക്കും മുത്ത് അല്ലെങ്കിൽ ചന്ദ്രകാന്തം ധരിക്കാം. ക്രിമിനൽ വാസനയുള്ള സ്ത്രീകൾക്കും കുട്ടികള്‍ക്കും മുത്ത് ധരിക്കുന്നത് ക്രിമിനൽ വാസന ഇല്ലാതാക്കാൻ സാധിക്കും. 

മുത്തിനോട് കൂടി ഒരു മോതിരത്തിൽ ഗോമേദകം, വൈഡൂര്യം, വജ്രം, ഇന്ദ്രനീലം, മരതകം എന്നിവ ധരിക്കരുത്. എന്നാൽ മുത്തിനോടൊപ്പം പവിഴം, മഞ്ഞപുഷ്യരാഗം എന്നിവ ധരിക്കുന്നത് ഗുണകരമാണ്. മുത്ത് മാലകൾ ധരിക്കുന്നതും ശുഭഫലം നൽകുന്നതാണ്. വിവാഹ സമയത്ത് മുത്ത് ധരിക്കുന്നത് ദീർഘമാംഗല്യം നൽകും എന്ന് രജപുത്ര സ്ത്രീകൾ വിശ്വസിക്കുന്നു. പൗരാണിക ഭാരതത്തിൽ മുത്ത് മൂക്കുത്തിയായി വിവാഹസമയത്ത് ധരിക്കുക എന്നത് ആചാരത്തിന്റെ ഭാഗമായിരുന്നു. കേടില്ലാത്ത മുത്ത് ധരിക്കുന്നതാണ് നല്ലത്. വിശ്വസ്ഥരായ വ്യാപാരികളിൽ നിന്ന് ജെം കൺസൾട്ടന്റുകളുടെ സഹായത്തോടെയും നാച്ചുറൽ, കൾചർ മുത്തുകൾ മാത്രം ഉപയോഗിക്കുന്നതാണ് ജ്യോതിഷപരമായ ഗുണം നൽകുക.

English Summary:

Discover the Health and Beauty Benefits of Wearing Pearls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com