ADVERTISEMENT

ആദികാവ്യം. അറിയാവുന്ന കഥ. ആവർത്തിച്ചുള്ള വായനയിൽ പക്ഷേ, എപ്പോഴും പുതിയതൊന്ന് കരുതിവയ്ക്കുന്നുണ്ട് രാമായണം. കോസലരാജകുമാരന്റെ ജീവിതയാത്രയെ അനുധാവനം ചെയ്യുമ്പോൾ കണ്ടുതീരാത്ത കൗതുകങ്ങളുടെ, കാഴ്ചയിൽനിന്ന് ഉൾക്കാഴ്ചയിലേക്കു നയിക്കുന്ന കവനഭംഗിയുടെ അദ്ഭുത വനസ്ഥലികൾ. 

വാല്മീകീവിരചിതമായ രാമകഥ മലയാളത്തിനുവേണ്ടി കിളിമൊഴിയിൽ പാടിയ ആചാര്യപാദരാം തുഞ്ചത്തു രാമാനുജനെഴുത്തച്ഛനെ പിൻപറ്റി അവതാരപുരുഷന്റെ മനുഷജന്മകഥയിലലിയുന്നു മലയാളക്കര, വിശിഷ്യാ മഴയുടെ സംഗീതമിരമ്പുന്ന കർക്കടകമാസ രാവുകളിൽ. കൈലാസത്തിലെ സൂര്യകോടിശോഭിതമായ വിമലാലയത്തിൽ ധ്യാനനിരതനായിരിക്കുന്ന ഭഗവാൻ ശ്രീപരമേശ്വരനോട് ശ്രീരാമദേവതത്വം ഉപദേശിക്കണമെന്ന് പാർവതീദേവി അപേക്ഷിക്കുന്നിടത്താണ് അധ്യാത്മരാമായണം ആരംഭിക്കുന്നത്. മനതാരിൽ ഇങ്ങനെയൊരാകാംക്ഷ ഉണ്ടായതു മഹാഭാഗ്യം എന്ന മറുപടിയോടെയാണ് മഹാദേവൻ രാമകഥ സംക്ഷേപിച്ചു പറയുന്നത്.

മോക്ഷസാധകമായ ഒരു സംവാദത്തിലൂടെയാണ് ശ്രീരാമകഥയിലേക്കു പ്രവേശിക്കുന്നത്. ശ്രീരാമദേവനും സീതാദേവിയും ഹനുമാനും ഉൾപ്പെടുന്നതാണ് ഈ സംവാദം.മുക്തിപ്രദായകമായ രാമകഥ വിസ്തരിച്ച് അരുളിച്ചെയ്യണമെന്നാണ് സംക്ഷിപ്തരൂപംകൊണ്ടു തൃപ്തിവരാത്ത ദേവിയുടെ അർഥന. ബ്രഹ്മാവ് എണ്ണമില്ലാത്തത്ര ശ്ലോകങ്ങളിൽ വിവരിച്ച ഈശ്വരാവതാരകഥ ഇരുപത്തിനാലായിരം ശ്ലോകങ്ങളിലൊതുക്കാൻ അദ്ദേഹത്താൽതന്നെ നിയുക്തനായതത്രെ വാല്മീകി മഹർഷി.അധ്യയനം ചെയ്യുന്നവർക്ക് അധ്യാത്മജ്ഞാനം ഉളവാക്കുന്ന അധ്യാത്മരാമായണത്തിലേക്ക്, ഭാഷാപിതാവിനു പാദനമസ്കാരം ചെയ്ത് സഞ്ചാരം തുടങ്ങാം നമുക്കും.വായിച്ചു വഴിതെളിഞ്ഞവരുടേതല്ല, വഴിതുറക്കാനിറങ്ങുന്നവരുടേതാണ് ഈ യാത്രാസംഘം എന്നു തുടക്കത്തിലേ പറഞ്ഞുകൊള്ളട്ടെ.

English Summary:

The Timeless Tale of Ramayana: Fresh Perceptions on Repeated Readings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com