ADVERTISEMENT

ആലപ്പുഴ ∙ 204 ചതുരശ്ര കിലോമീറ്ററുള്ള വേമ്പനാട്ട് കായൽ, 59.57 ചതുരശ്ര കിലോമീറ്ററുള്ള കായംകുളം കായൽ. ഇതു രണ്ടും ചേർന്നാൽ 1414 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പുഴ ജില്ലയുടെ ആറിലൊന്നോളം വലിപ്പമായി.  എന്നിട്ടും ജലാശയ വിസ്തൃതിയിൽ ഏറ്റവും മുന്നിലുള്ള ആലപ്പുഴ ജില്ലയിൽ ആകെ സർവീസ് നടത്തുന്നത് 22 ബോട്ടുകൾ മാത്രം. ഇവയിൽ ഏതെങ്കിലും ഒന്നു പണിമുടക്കിയാൽ പകരം സർവീസിനുപോലും ബോട്ടില്ല. കൈനകരി, നെടുമുടി ഭാഗങ്ങളിലെ ജനങ്ങളാണു കൂടുതലായി ബോട്ടിനെ ആശ്രയിക്കുന്നത്. കുട്ടികളും ജോലിക്കാരും ഉൾപ്പെടുന്നവരാണ് ഇവർ. യാത്രക്കാർ ഏറെയുള്ള നെടുമുടി, പുളിങ്കുന്നു ഭാഗത്തേക്കെല്ലാം യാത്രാബോട്ടിന്റെ ആവശ്യമുണ്ടെന്നു അധികൃതർ പറയുന്നു.

22 ബോട്ട്;  6,000 യാത്രികർ
ജില്ലയിൽ 30 ബോട്ടുകൾ എങ്കിലും ഉണ്ടെങ്കിൽ മാത്രമേ സുഗമമായി സർവീസ് നടത്താൻ സാധിക്കൂവെന്നാണ് അധികൃതർ പറയുന്നത്. ആറായിരത്തോളം യാത്രികരാണു ദിവസവും ജില്ലയിൽ യാത്രാ ബോട്ടിനെ ആശ്രയിക്കുന്നത്. 

ഇതിൽ വിദ്യാർഥികൾ, ജോലിക്കാർ തുടങ്ങി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു പോകുന്നവർക്കു വരെ കായൽ കടക്കാനുള്ള പ്രധാന മാർഗം ജലഗതാഗത വകുപ്പിന്റെ ബോട്ടാണ്. കുട്ടനാട്ടിൽ റോഡ്  ഗതാഗതം മുടങ്ങുമ്പോൾ ആളുകൾ ആശ്രയിക്കുന്നത‌ു യാത്രാ ബോട്ടിനെയാണ്. ഇതോടെ അനുവദനീയമായ പരിധിയിലും അധികം ആളുകളെ കയറ്റി യാത്ര നടത്തേണ്ടി വരും.

എന്നു വരും പുതിയ ബോട്ട്
10,12 വർഷത്തോളം പഴക്കമുള്ള ബോട്ടുകളാണു നിലവിൽ സർവീസ് നടത്തുന്നത്. സർവീസിനിടെ ഇവ പണിമുടക്കുന്നതു നിത്യസംഭവമെന്നു യാത്രക്കാർ പറയുന്നു. കാവാലം – ചങ്ങനാശേരി, ചങ്ങനാശേരി – ആലപ്പുഴ റൂട്ടുകളിലാണു സ്ഥിതി ഗുരുതരം. 

ജില്ലയിൽ ജലഗതാഗത വകുപ്പിന്റെ ഏതെങ്കിലും ഒരു ബോട്ട് തകരാറിലായാൽ പകരം ഓടാൻ ബോട്ടില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കാവാലം റൂട്ടിലോടുന്ന ബോട്ടിനു തകരാർ വന്നതോടെ വേറെ ബോട്ട് ഇല്ലാതെ വന്നു. മറ്റു ബോട്ടുകളെ വഴിതിരിച്ചുവിട്ടാണു പ്രശ്നം പരിഹരിക്കുന്നത്. ബോട്ടുകളുടെ കുറവു പരിഹരിക്കാൻ 4 സോളർ ഇലക്ട്രിക് യാത്ര ബോട്ട് ഓഗസ്റ്റിൽ സർവീസിനെത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ എത്തിയിട്ടില്ല.

ഹാജർ വിളിച്ചാലും        സ്കൂളിൽ എത്തുന്നില്ല
ബോട്ട് വൈകുന്നതു കാരണം വിദ്യാർഥികൾ സ്കൂളിൽ എത്താൻ വൈകുന്നതു സ്ഥിര സംഭവമാണ്. ഇതിന്റെ പേരിൽ കുട്ടികൾ ബോട്ട് പിടിച്ചു കെട്ടിയ സംഭവം വരെയുണ്ടായിട്ടുണ്ട്. രാവിലെ 9.30നും വൈകിട്ട് 4.30നുമാണു കൂടുതൽ യാത്രക്കാരുള്ളത്. ഈ സമയത്ത് എല്ലാ ബോട്ടുജെട്ടിയിലും അടുപ്പിക്കുന്നതു കൊണ്ടാണു ബോട്ടിനു കൃത്യസമയം പാലിക്കാൻ സാധിക്കാത്തത് എന്നാണ് അധികൃതരുടെ വാദം. 

മിനി സർവീസ് സ്റ്റേഷൻ
നെടുമുടിയിലോ കൈനകരിയിലോ വച്ചു ബോട്ട് കേടുവന്നാൽ ശരിയാക്കണമെങ്കിൽ ആലപ്പുഴയിൽ നിന്ന് ജീവനക്കാർ എത്തണം. ബോട്ട് ആലപ്പുഴയിലേക്കു കൊണ്ടുവന്നു പ്രശ്നം പരിഹരിക്കുമ്പോഴേക്കും രണ്ടു മൂന്നു ദിവസമാകും. നെടുമുടി, കാവാലം ഭാഗത്തു മിനി സർവീസ് സ്റ്റേഷൻ ഉണ്ടെങ്കിൽ പെട്ടെന്നു പ്രശ്നം പരിഹരിക്കാനാകും.

‘വേഗ’ ആർക്ക്?
ജലഗതാഗത വകുപ്പിന്റെ ‘വേഗ’ ബോട്ട് സർവീസ് നിലച്ചിട്ട് രണ്ടു വർഷമായി. പരിശോധനകൾക്കായി കയറ്റിയ ബോട്ട് അടുത്തമാസം സർവീസിനായി ഇറക്കാൻ സാധിച്ചേക്കുമെങ്കിലും ഏതു റൂട്ടിലാകും സർവീസ് നടത്തുകയെന്നു തീരുമാനമായിട്ടില്ല. കോവിഡിനു മുൻപു മൂന്നു ജില്ലകളെ ബന്ധിപ്പിച്ചു വൈക്കം – പാണാവള്ളി– എറണാകുളം റൂട്ടിലായിരുന്നു സർവീസ്.

കോവിഡിനു ശേഷം എറണാകുളത്താണു ‘വേഗ’ ബോട്ട് സർവീസ് നടത്തിയത്. താരതമ്യേന വരുമാനം കുറഞ്ഞ വൈക്കം – പാണാവള്ളി– എറണാകുളം റൂട്ടിലേക്കു വീണ്ടും സർവീസ് നടത്തുക അപ്രായോഗികമെന്നാണ് അധികൃതർ പറയുന്നത്.

പരിമിത സൗകര്യങ്ങളിൽ ഡോക്
യാത്രാ ബോട്ടിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നയിടമാണു ഡോക്. എന്നാൽ ആലപ്പുഴയിലുള്ള ഡോക്കിന്റെ പ്രശ്നം പരിഹരിക്കാൻ ആളില്ല. ഡോക്കിൽ ഒരു സമയം 4 ബോട്ടുകൾ കയറ്റി നിർത്താമെങ്കിലും ഒരു ബോട്ടിൽ മാത്രമേ അറ്റകുറ്റപ്പണി നടത്താനാകൂ. വേലിയേറ്റം സമയത്തു പണി നടക്കുകയുമില്ലെന്ന് അധികൃതർ പറയുന്നു. വർഷങ്ങളായി അറ്റകുറ്റപ്പണിക്കു കിടക്കുന്ന ബോട്ടുകളും ഡോക്കിനു സമീപത്തുണ്ട്.

ഞാൻ കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസിലെ വിദ്യാർഥിയാണ്. 4.30 വരെയാണു ക്ലാസുള്ളത്. വൈകിട്ട് ഞങ്ങൾക്കു ബോട്ട് കിട്ടാൻവേണ്ടി പ്രത്യേക അനുമതി വാങ്ങി 15 മിനിറ്റ് മുൻപേ ഇറങ്ങേണ്ടി വരുന്നു. ആലപ്പുഴയ്ക്കും നെടുമുടിക്കുമുള്ള വൈകുന്നേരത്തെ ബോട്ട് 4.45നു കൈനകരി ഗൊവേന്ദ ജെട്ടിയിൽ എത്തുന്ന രീതിയിൽ ക്രമീകരിച്ചാൽ ഞങ്ങൾക്കു ക്ലാസ് നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

ഞങ്ങൾ വേണാട്ടുകാട് നിവാസികൾ ജലഗതാഗതത്തെ മാത്രം ആശ്രയിച്ചാണു പുറംലോകത്തേക്ക് എത്തുന്നത്. ഒരു ബോട്ട് മുടങ്ങിയാൽ അടുത്തതായി വരുന്ന ബോട്ടിൽ 2 ബോട്ടിൽ കയറാവുന്ന ആളുമായി അപകടകരമായ സാഹചര്യത്തിൽ യാത്ര ചെയ്യേണ്ട ഗതികേടിലാണ്. വേണാട്ടുകാടു വഴി രാവിലെ 8ന് ഉള്ള ബോട്ടിലാണു കുട്ടികൾ സ്കൂളിൽ പോകുന്നത്. ഒരു ബോട്ട് സർവീസ് മുടങ്ങിയാൽ അന്നത്തെ ക്ലാസ് മുടങ്ങുന്ന അവസ്ഥയാണ്.

കൈനകരിയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ ആശ്രയിച്ചാണു യാത്ര ചെയ്യുന്നത്. കുട്ടമംഗലം എസ്എൻഡിപി എച്ച്എസ്എസ് വിദ്യാർഥിയായ ഞാൻ വൈകുന്നേരങ്ങളിൽ ബോട്ടിനായി പലപ്പോഴും ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ട ഗതികേടിലാണ്. അധികാരികൾ അടിയന്തരമായി പ്രശ്നത്തിൽ ഇടപെട്ടു നിലവിലുള്ള ബോട്ടുകളുടെ സമയം ക്രമീകരിക്കുകയോ അല്ലെങ്കിൽ പുതിയ ഒരു സർവീസ് ആരംഭിക്കുകയോ ചെയ്യണം.

‘ബോട്ടിനു കേടുപാട് സംഭവിച്ചാൽ പകരം ഓടാൻ നിലവിൽ ബോട്ടുണ്ട്. സമയം വൈകുന്നത് എല്ലാ യാത്രക്കാരെയും പരിഗണിക്കുന്നതു കൊണ്ടാണ്. ചിലപ്പോൾ അഞ്ചോ പത്തോ മിനിറ്റ് വൈകിയെന്നിരിക്കും. എന്നാലും ബുദ്ധിമുട്ടില്ലാതെ സർവീസ് നടത്തുന്നുണ്ട്. അടുത്ത മാസം തന്നെ സോളർ ഇലക്ട്രിക് ബോട്ട് ഇറക്കാൻ സാധിക്കും. പഴയ ബോട്ടുകൾ മാറ്റി സോളറിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണിത്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com