ADVERTISEMENT

ചെട്ടികുളങ്ങര ∙ നാടിന്റെ വിശ്വാസതീവ്രതയ്ക്കു മേൽ അനുഗ്രഹ വർഷം പോൽ ചെട്ടികുളങ്ങര കുംഭഭരണി വീണ്ടുമെത്തുന്നു, ഓണാട്ടുകര മുഴുവനായി ആവേശത്തേരിലേറുന്ന സുദിനങ്ങൾ, പക്ഷേ ചെട്ടികുളങ്ങരയുടെ വികസന സ്വപ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്, ജനകീയ ആവശ്യങ്ങളിൽ നിറഞ്ഞ സ്വപ്ന പദ്ധതികളും ഏറെയാണ്. അതിൽ ഏറ്റവും പ്രധാനമായിരുന്നു ചെട്ടികുളങ്ങര ടൗൺഷിപ് എന്ന ആശയം. ചെട്ടികുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ വർഷങ്ങൾക്കു മുൻപു നാട്ടുകൂട്ടം വിളിച്ചു ചേർത്തു.

ക്രോഡീകരിച്ച വികസന പദ്ധതികളിൽ ഒന്നാണു ഗുരുവായൂർ ടൗൺഷിപ് മാതൃകയിൽ ചെട്ടികുളങ്ങര ടൗൺഷിപ് എന്നത്. ചെട്ടികുളങ്ങരയിൽ എത്തുന്ന ഭക്തർക്കു താമസിക്കാൻ സൗകര്യം, കംഫർട് സ്റ്റേഷൻ, മതിയായ വാഹന പാർക്കിങ് സൗകര്യം, ഉദ്യാനം, സമാന്തര പാത, പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയവ ഉൾപ്പെടുത്തി ചെട്ടികുളങ്ങര ക്ഷേത്ര ജംക്‌ഷനും പരിസരവും വികസനപാതയിൽ എത്തിക്കുക എന്നതായിരുന്നു ടൗൺഷിപിൽ വിഭാവനം ചെയ്തത്. എന്നാൽ‌, വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും പൂർണമായി യാഥാർഥ്യമായില്ല.

ആദ്യം വേണം ജംക്‌ഷൻ വികസനം
കായംകുളം–തിരുവല്ല സംസ്ഥാന പാതയരികിലാണു ചെട്ടികുളങ്ങര ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയാണു ചെട്ടികുളങ്ങര ജംക്‌ഷൻ. അപകടസാധ്യത കൂടിയ മേഖല എന്ന വിഭാഗത്തിൽ മോട്ടർവാഹന വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശത്തെ ശാസ്ത്രീയമായി നവീകരിക്കാനുള്ള പദ്ധതിയാണ് ടൗൺഷിപ് എന്ന ആശയത്തിൽ ആദ്യം നടപ്പിലാക്കേണ്ടത്.

ബസ് സ്റ്റോപുകൾ കാലാനുസൃതമായി പുനഃക്രമീകരിച്ചു ജംക്‌ഷനിലെ തിരക്ക് ഒഴിവാക്കണം. ജംക്‌ഷൻ വികസനം നടത്തുമ്പോൾ റോഡിന്റെ ഇരുദിശയിലുമുള്ള ചെറിയ വളവ് നിവർത്തണം. വടക്കേത്തുണ്ടം ഭാഗത്തു നിന്നെത്തുന്ന റോഡ് അപകടരഹിതമാക്കണം. ജംക്‌ഷനിലൂടെ കടന്നു പോകുന്ന ഒതളപ്പുഴത്തോട് നവീകരണം, പാർക്കിങ് സംവിധാനം, ദിശാസൂചക ബോർഡുകൾ, തട്ടയ്ക്കാട് പടി മുതൽ ചന്ത വരെയുള്ള ഭാഗം സൗന്ദര്യവൽക്കരിക്കണം.

വേണം തീർഥാടക സത്രം
കുംഭഭരണി കെട്ടുകാഴ്ച കാണാൻ എത്തുന്നവർക്കു താമസിക്കാനായി സത്രം മാതൃകയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെ. ക്ഷേത്രത്തിനു സമീപത്തായി വിരലിൽ എണ്ണാവുന്ന സ്വകാര്യ താമസസ്ഥലങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഭക്തജന തിരക്ക് പരിഹരിക്കാൻ പര്യാപ്തമല്ല. ഗതാഗതസൗകര്യത്തിന്റെ അപര്യാപ്തതയിൽ നിർമാല്യ ദർശനം നടത്താൻ കൃത്യസമയത്ത് എത്താൻ പലർക്കും കഴിയാറില്ല. കുംഭഭരണി നാളിൽ ക്ഷേത്രത്തിനു സമീപത്തേക്കു വാഹനങ്ങൾ കടത്തിവിടാത്തതനിൽ ഭക്തർക്കു കിലോമീറ്ററുകളോളം നടക്കേണ്ട സാഹചര്യമാണ്. ഇതിനു പരിഹാരമായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തീർഥാടക സത്രം നിർമിക്കണം. (തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com