ADVERTISEMENT

ആലപ്പുഴ ∙ ഏപ്രിൽ പകുതിയോടെ തുടങ്ങിയ പക്ഷിപ്പനി ഇനിയും ജില്ലയിൽനിന്നു പൂർണമായി വിട്ടുമാറിയിട്ടില്ല. ഇടവേളകളിൽ ജില്ലയിലെത്തുന്ന പക്ഷിപ്പനി, കർഷകർക്കും വ്യാപാരികൾക്കും ഓരോ വർഷവും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്.

കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാൻ തുടങ്ങി 10 വർഷത്തോളമായിട്ടും രോഗ ഉറവിടം കണ്ടെത്താനാകാത്തതു കേന്ദ്ര, സംസ്ഥാന മൃഗ സംരക്ഷണ വകുപ്പുകളുടെ വീഴ്ചയാണ്. ഓരോ തവണയും രോഗം സ്ഥിരീകരിക്കുന്ന മേഖലകളിൽ കള്ളിങ് നടത്തി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലേക്കു മൃഗസംരക്ഷണ വകുപ്പുകളുടെ പ്രവർത്തനം ഒതുങ്ങി.

ശാസ്ത്രീയ പഠനം നടത്തി പക്ഷിപ്പനിക്കു കാരണം കണ്ടെത്തി, ശാശ്വത പരിഹാരം കാണണമെന്നതു വർഷങ്ങളായുള്ള ആവശ്യമാണ്. ഈ വർഷം 1.30 ലക്ഷം വളർത്തുപക്ഷികളെ കള്ളിങ്ങിനു (വളർത്തുപക്ഷികളെ കൂട്ടത്തോടെ ശാസ്ത്രീയമായി കൊന്നൊടുക്കൽ) വിധേയമാക്കിയിട്ടും പക്ഷിപ്പനി ഭീതി അകന്നിട്ടില്ല.

കുട്ടനാട് മേഖലയിലെ പക്ഷിപ്പനി വ്യാപനം കഴി‍ഞ്ഞു രണ്ടാഴ്ചയ്ക്കു ശേഷമാണു ചേർത്തല മേഖലയിൽ രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ചെങ്ങന്നൂർ മേഖലയിലേക്കും രോഗം പടർന്നു.

ഇതേ പോലെ മറ്റൊരിടത്തു പക്ഷിപ്പനി വ്യാപിക്കുന്ന സ്ഥിതി വരുമോയെന്നും മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്താദ്യമായി ഈ വർഷം കാക്ക, പ്രാവ്, മയിൽ, കൊക്ക് തുടങ്ങിയവയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.

കാരണം കണ്ടെത്തണം
തണുപ്പുകാലത്തിന്റെ തുടക്കത്തിലെത്തുന്ന ദേശാടനപ്പക്ഷികളാണു പക്ഷിപ്പനി വാഹകരെന്നാണ് അനുമാനിച്ചിരുന്നത്. കാരണം തണ്ണീർത്തടങ്ങളിലേക്ക് ഇവയുടെ വരവിനു പിന്നാലെയാണു താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നത്.

എന്നാൽ ഇത്തവണ ദേശാടനപ്പക്ഷികളിൽ ഭൂരിഭാഗവും തിരികെ മടങ്ങിയ ശേഷമാണു രോഗവ്യാപനമുണ്ടായത്. അതിനാൽ ദേശാടനപ്പക്ഷികളിൽ നിന്നാണു രോഗവ്യാപനമെന്ന് ഉറപ്പിക്കാനാകില്ലെന്നാണു പക്ഷിനിരീക്ഷകർ പറയുന്നത്.

ഇപ്പോൾ നിയോഗിച്ച വിദഗ്ധ സംഘമെങ്കിലും പക്ഷിപ്പനിയുടെ കാരണം കണ്ടെത്തുമെന്നാണു കർഷകരുടെ പ്രതീക്ഷ.

പരിശോധനാഫലം വൈകുന്നത് പ്രതിസന്ധി
പക്ഷിപ്പനി ലക്ഷണങ്ങളോടെ ഒരു വളർത്തുപക്ഷി ചത്തുവീണാൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിങ് നടത്താൻ പത്തു ദിവസത്തോളമെടുക്കും. പക്ഷിപ്പനിക്കു കാരണമാകുന്ന ഏവിയൻ ഇൻഫ്ലുവൻസ വൈറസിനു വ്യാപന ശേഷി കൂടുതലാണെന്നിരിക്കെ ഇക്കാലയളവിൽ തന്നെ രോഗം ഒട്ടേറെ പക്ഷികളിലേക്കു വ്യാപിക്കും.

ചത്തു വീണ പക്ഷികളിൽ നിന്നുള്ള സാംപിൾ ശേഖരിച്ചു പരിശോധിച്ചു പക്ഷിപ്പനിയെന്ന് ഉറപ്പാക്കാനാണു കൂടുതൽ സമയമെടുക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിക്കാൻ അനുമതിയുള്ള ഭോപാലിലെ ലാബിലേക്കു സാംപിൾ എത്തുമ്പോൾ തന്നെ അഞ്ചു ദിവസത്തിലധികമെടുക്കും. അവിടെ നിന്നു രണ്ടു ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കും. 

തുടർന്നു കലക്ടറുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും യോഗം ചേർന്നു കള്ളിങ്ങിനു നടപടി സ്വീകരിക്കും. പരിശോധനാഫലം വന്ന് രണ്ടു ദിവസത്തിനു ശേഷമാകും മിക്കവാറും കള്ളിങ് നടത്തുക.

കള്ളിങ് വരെ കർഷകർ പ്രതിരോധ നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും അവർക്ക് ആവശ്യമായത്ര പ്രതിരോധ മരുന്ന്, ക്ലോറിൻ പൗഡർ തുടങ്ങിയവ മൃഗസംരക്ഷണ വകുപ്പോ ആരോഗ്യ വകുപ്പോ എത്തിച്ചു നൽകാറില്ല.

കള്ളിങ് കഴിഞ്ഞാൽ എന്ത്
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എല്ലായിടത്തും ഇന്നുകൊണ്ടു കള്ളിങ് പൂർത്തിയാകും. തുടർന്ന് രോഗബാധിത മേഖലകളിൽ ആരെങ്കിലും വളർത്തുപക്ഷികളെ ഒളിപ്പിച്ചു വച്ചിട്ടുണ്ടോയെന്നു കണ്ടെത്തി അവയെയും കൊന്നൊടുക്കും.

തുടർന്നു പ്രദേശത്ത് അണുനശീകരണവും കൂടുകളിൽ ശുചിയാക്കലും നടത്തും. കലക്ടറുടെ ഉത്തരവ് പ്രകാരമുള്ള നിരോധനം കഴി‍ഞ്ഞാൽ മാത്രമേ ഈ മേഖലകളിൽ വീണ്ടും പക്ഷികളെ വളർത്താനാകൂ.

നഷ്ടപരിഹാരം
കോഴി, താറാവ് എന്നിവയ്ക്കു മാത്രമാണു നഷ്ടപരിഹാര നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ കാട, ടർക്കിക്കോഴി, വാത്ത തുടങ്ങിയവ ഉൾപ്പെടെയുള്ളവയെയും മുട്ടകളും നശിപ്പിക്കേണ്ടി വന്നു.

ഇവയ്ക്കും നഷ്ടപരിഹാരം നൽകാനായി കണക്കെടുത്തിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ തുക അനുവദിക്കുമോയെന്നു വ്യക്തമല്ല. നഷ്ടപരിഹാരത്തുകയുടെ 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരുമാണു വഹിക്കുന്നത്. 

അതിനാൽ കേന്ദ്ര സർക്കാർ എല്ലാ പക്ഷികൾക്കും ധനസഹായം നൽകണമെന്നു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കോഴിക്കുഞ്ഞ് വിതരണക്കാർ, ചിക്കൻ വ്യാപാരികൾ, ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഇറച്ചി വിഭവങ്ങൾ വിറ്റിരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കുണ്ടാകുന്ന നഷ്ടത്തിനു ധനസഹായം നൽകുന്നതിന് ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.

തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പത്തോളം പഞ്ചായത്തുകളിൽ രണ്ടു മാസത്തേക്ക് പക്ഷിയിറച്ചിയും മുട്ടയും വിൽക്കാനാകില്ല. കർഷകർക്കുണ്ടായത്ര വലിയ നഷ്ടം തന്നെ വ്യാപാര മേഖലയിലും ഉണ്ടായിട്ടുണ്ടെന്നാണു കണക്കുകൂട്ടൽ

പക്ഷിപ്പനി: പരിശോധിക്കാൻ സൗകര്യം വേണം
ജില്ലയിൽ തുടർച്ചയായി പക്ഷിപ്പനി സ്ഥിരീകരിക്കുമ്പോഴും മങ്കൊമ്പിൽ പക്ഷിരോഗ നിർണയത്തിനായി വൈറോളജി ലാബ് സ്ഥാപിക്കുന്ന പ്രഖ്യാപനം നടപ്പായില്ല. 2014 നവംബർ 24നു കേരളത്തിൽ ആദ്യമായി കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു കുട്ടനാട്ടിൽ വൈറോളജി ലാബ് സ്ഥാപിക്കുമെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

വൈറോളജി ലാബ് സ്ഥാപിക്കുന്നതിനായി സർക്കാർതലത്തിൽ ഫണ്ട് അനുവദിക്കുന്നതുമായി മുന്നോട്ടു പോയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. തിരുവല്ല മഞ്ഞാടിയിൽ പക്ഷിരോഗ നിർണയ ലാബ് ഉണ്ടെങ്കിലും പക്ഷിപ്പനി സ്ഥിരീകരിക്കണമെങ്കിൽ ഭോപാലിലെ പരിശോധനാഫലം വരണം. ബയോ സേഫ്റ്റി ലവൽ 2 പ്ലസ് നിലവാരമുള്ളതാണു മ‍ഞ്ഞാടിയിലെ ലാബ്. മഞ്ഞാടിയിലെ ലാബിൽ ലാറ്ററൽ ഫ്ലോ പരിശോധനയിലൂടെ ഒരു മണിക്കൂർ കൊണ്ടു പരിശോധനാഫലം ലഭിക്കും.

ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പക്ഷിപ്പനി സ്ഥിരീകരിക്കാനുള്ള പരിശോധന നടത്താൻ അനുമതി നൽകണമെന്നു ജില്ലാ ഭരണകൂടം ഉന്നയിച്ചിരുന്നു. ഇതിനും അനുകൂല നടപടിയുണ്ടായിട്ടില്ല. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പക്ഷിപ്പനി പരിശോധിച്ചു സ്ഥിരീകരിക്കാനായാൽ പരിശോധനാഫലം ലഭിക്കുന്നതിലെ കാലതാമസം നീങ്ങും.

മനുഷ്യരിലേക്കും പടരാം
യുഎസിൽ പശുക്കളിലും കംബോഡിയയിൽ മനുഷ്യരിലും രോഗബാധയുണ്ടാക്കിയ വൈറസ് വകഭേദമാണ് ഇപ്പോൾ കേരളത്തിലുമുള്ളത്. രോഗബാധിതരായ പക്ഷികളിൽ നിന്നു നേരിട്ടോ, പക്ഷികളിൽ നിന്നു മറ്റു വളർത്തുമൃഗങ്ങൾ വഴിയോ മനുഷ്യരിലേക്കു രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽത്തന്നെ പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങളിൽ വളർത്തുമൃഗങ്ങളിൽ നിന്നുള്ള സാംപിളുകളും ശേഖരിച്ചു പരിശോധന നടത്തുന്നുണ്ട്. ഇതുവരെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസ് പടർന്നതായി സ്ഥിരീകരിച്ചിട്ടില്ല.

ഹാച്ചറികളിലും പക്ഷിപ്പനി
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിലെ ചെങ്ങന്നൂർ ഹാച്ചറി, നിരണം താറാവു വളർത്തൽ കേന്ദ്രം, കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം എന്നിവിടങ്ങളിലും ഈ വർഷം പക്ഷിപ്പനി സ്ഥിരീകരിച്ചു.

രോഗാണുക്കൾ ഹാച്ചറിക്കുള്ളിലേക്കു കടക്കാനുള്ള സാധ്യതകളെല്ലാം ഒഴിവാക്കി ശാസ്ത്രീയമായാണു ഹാച്ചറികൾ പ്രവർത്തിച്ചിരുന്നതെങ്കിലും ഇവിടെ എങ്ങനെയാണു രോഗം വ്യാപിച്ചതെന്നു കണ്ടെത്താനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com