ADVERTISEMENT

ചെങ്ങന്നൂർ ∙ ഇരമത്തൂർ സ്വദേശി കലയെ കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ ഇരമത്തൂർ കണ്ണമ്പള്ളിൽ അനിലിനെ വിദേശത്തു നിന്നു നാട്ടിലെത്തിക്കാൻ സർക്കാർ എല്ലാ ഇടപെടലും നടത്തുമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു. അനിൽ ഇസ്രയേലിലാണു ജോലി ചെയ്യുന്നത്. ഇയാളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ പൊലീസിനു നിർദേശം കൊടുത്തിട്ടുണ്ടെന്നും മാന്നാറിലെ കലയുടെ കുടുംബവീടു സന്ദർശിച്ച മന്ത്രി പറഞ്ഞു.‌

അതിനിടെ, കേസിൽ അറസ്റ്റിലായ പ്രതികളെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചെങ്ങന്നൂർ ഒന്നാം ക്ലാസ് കോടതിയിൽ (ഒന്ന്) ഹാജരാക്കിയ ജിനു ഗോപി, സോമരാജൻ, പ്രമോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിക്കു ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു മജിസ്ട്രേറ്റ് അനുപമ എസ്.പിള്ള ഉത്തരവായത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ശോഭ വിനോദ് ഹാജരായി. 15 വർഷത്തിനു ശേഷം ചുരുളഴിഞ്ഞ കേസിൽ കൂടുതൽ നടപടികൾ അനിലിനെ നാട്ടിലെത്തിച്ച ശേഷമേ ഉണ്ടാകൂ. 

പ്രതികളെ സഹായിക്കുന്നവർ‌ പാർട്ടിയിൽ ഉണ്ടാകില്ല: മന്ത്രി
മാന്നാർ ∙  കലയുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ സിപിഎം പ്രവർത്തകനായ അഭിഭാഷകൻ വക്കാലത്ത് ഒഴിയണമെന്നു പാർട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. നീതിപൂർവകവും നിഷ്പക്ഷവുമായ കേസ് അന്വേഷണമാണു നടക്കുന്നത്. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല. സർക്കാരും പാർട്ടിയും കലയുടെ കുടുംബത്തോടൊപ്പമാണ്. ഇപ്പോൾ നാട്ടിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. പ്രതികളെ സഹായിക്കുന്ന നിലപാട് പാർട്ടിയിൽ ആരെടുത്താലും അവർ പാർട്ടിയിൽ ഉണ്ടാവില്ല. പ്രദേശത്തെ പാർട്ടി പ്രവർത്തകർ കലയുടെ വീടു സന്ദർശിക്കാതിരുന്നതു തെറ്റാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ 2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള വലിയ പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്. പ്രതികളാരും രക്ഷപ്പെടില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണു കലയുടെ വീട്ടിലെത്താൻ വൈകിയതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com