ADVERTISEMENT

ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്ന് സർക്കാർ പരിഗണനയിലുള്ള  കടുത്ത നിയന്ത്രണങ്ങളും പക്ഷിവളർത്തൽ നിരോധനവും കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ ഇല്ലാതാക്കുമോ എന്ന് ആശങ്ക. 2022ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യമായിരുന്നു വടക്കൻ കേരളത്തിൽ മൃഗസംരക്ഷണ വകുപ്പിനു കീഴിൽ  താറാവു വളർത്തൽ കേന്ദ്രം സ്ഥാപിക്കണമെന്നത്. നിലവിൽ നിരണത്തു മാത്രമാണ് ഇത്തരമൊരു കേന്ദ്രം. ഇവിടെ പക്ഷിപ്പനി ബാധിച്ചാലും താറാവിനങ്ങൾ പൂർണമായി ഇല്ലാതാകാതിരിക്കാനാണു മറ്റൊരു കേന്ദ്രം കൂടി വേണമെന്ന നിർദേശമുണ്ടായത്. അന്ന് ആശങ്കപ്പെട്ടതു പോലെ ഈ വർഷം നിരണത്തു പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളെയെല്ലാം കൊന്നൊടുക്കുകയും ചെയ്തു. 

 ചെമ്പല്ലി ആൺ താറാവുകൾ
ചെമ്പല്ലി ആൺ താറാവുകൾ

ചാരയും ചെമ്പല്ലിയും
ചാരയും ചെമ്പല്ലിയുമാണു കുട്ടനാട്ടിലെ തനതു താറാവിനങ്ങൾ. തൂവലുകളുടെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകൾ. ഇടയ്ക്കിടെ തവിട്ടു നിറമുള്ള തൂവലുകളുള്ള ചാര നിറമാണ് ചാരയ്ക്ക്.  കറുപ്പിന്റെ അംശം ഒട്ടുമില്ലാത്ത മങ്ങിയ തവിട്ടു നിറമുള്ള താറാവുകളാണു ചെമ്പല്ലി. രണ്ടിനങ്ങളും വർഷത്തിൽ 180– 220 മുട്ടകളിടും. ഒന്നര കിലോഗ്രാം വരെ ഭാരം വയ്ക്കുകയും ചെയ്യും. കുട്ടനാട്ടിലെ സാഹചര്യങ്ങളിൽ കൂടുതൽ ആദായകരമാണ് ഇവ. പക്ഷിപ്പനി ബാധിച്ചാലും 10% മാത്രമാണ് ഇവയിലെ മരണനിരക്ക്. ഇറച്ചിക്കോഴികളിൽ ഇത് 100% ആണ്. കുട്ടനാട്ടിനു പുറത്ത് ഈ ഇനങ്ങൾ വളരെക്കുറച്ചിടത്തേയുള്ളൂ. കള്ളിങ് വഴി ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയും 8 മാസത്തേക്കു വളർത്തൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്താൽ ഈ വംശം തന്നെ ഇല്ലാതാകുമോ എന്നാണ് ആശങ്ക.

വംശനാശത്തിന്റെ വക്കിൽ സ്നോവൈറ്റ്
കുട്ടനാട്ടിൽ വികസിപ്പിച്ചെടുത്ത ‘സ്നോവൈറ്റ്’ എന്ന അപൂർവ ഇനം വെള്ളത്താറാവുകൾ വംശനാശത്തിന്റെ വക്കിലാണ്. കുട്ടനാടൻ താറാവുകളിൽ 14 വർഷത്തിലേറെ സമയമെടുത്തു നടത്തിയ ‘സെലക്ടീവ് ബ്രീഡിങ്’ വഴിയാണ് ഇവ ഉണ്ടായത്.നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനിയെത്തുടർന്നു സ്നോവൈറ്റ് താറാവുകളെയും കൊന്നൊടുക്കി. പ്രതിവർഷം 220  മുട്ട വരെ കിട്ടുകയും 7 ആഴ്ചകൊണ്ട് രണ്ടരക്കിലോ തൂക്കം വയ്ക്കുകയും ചെയ്യുമെന്നതാണു സ്നോവൈറ്റിന്റെ പ്രത്യേകത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com