ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഇന്ന്; ചെന്നിത്തല പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെട്ടു
Mail This Article
മാന്നാർ ∙ ചെന്നിത്തല തെക്ക് 93 ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം ഇന്നു നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ആറന്മുളയ്ക്ക് പുറപ്പെട്ടു. 130 ാമത് തിരുവാറന്മുള ഭഗവദ് ദർശനമാണ് ഇത്തവണത്തേത്.അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ ഭക്തരിൽ നിന്നും നിറപറ, അവിൽപൊതി, മുത്തുക്കുട, നയമ്പ്, താംബൂലാദി വഴിപാടുകളും സ്വീകരിച്ചു.
7ന് ആദ്യ വെടിമുഴക്കത്തിൽ പള്ളിയോടത്തിൽ കർപ്പൂരാരാധന നടത്തി. 8ന് രണ്ടാമത്തെ വെടി മുഴക്കത്തിൽ തിരുവാറന്മുള ഭഗവദ് ദർശനത്തിനുള്ള ഭക്തർ പള്ളിയോടത്തിൽ കയറി അച്ചൻകോവിലാറിന് പ്രദക്ഷിണം വച്ചു. 9.30ന് മൂന്നാമത്തെ വെടിമുഴക്കത്തിൽ വായ്ക്കുരവ, നാമജപം, വഞ്ചിപ്പാട്ട് എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തരുടെ ആശീർവാദത്തോടെ കരയോഗത്തിന്റെ വഴിപാടായ അവിൽ, കദളിക്കുല, ധനക്കിഴി, താംബൂലം എന്നിവ കരനാഥൻ ദിപു പടകത്തിൽ പള്ളിയോടത്തിൽ സമർപ്പിച്ചു. പള്ളിയോടം ആറന്മുളയ്ക്ക് യാത്രയായി.ഭഗവാനുള്ള തിരുമുൽക്കാഴ്ച എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. പ്രദീപ് ഇറവങ്കരയും താലൂക്ക് യൂണിയൻ സെക്രട്ടറി സാനിഷ് കുമാറും ചേർന്നു കരയോഗം പ്രസിഡന്റ് ദീപു പടകത്തിനു കൈമാറി.
എൻഎസ്എസ് പ്രതിനിധി സഭാംഗം സതീശ് ചെന്നിത്തല, എൻഎസ്എസ് മേഖല പ്രതിനിധി ചെന്നിത്തല സദാശിവൻ പിള്ള, ബുധനൂർ ഗ്രാമപഞ്ചായത്ത് അംഗം ജി. ഉണ്ണികൃഷ്ണൻ, ചെന്നിത്തല–തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തുമ്പിനാത്ത്, കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ട്രഷറർ വിനീത് വി. നായർ, ക്യാപ്റ്റൻ അരുൺ കുമാർ, വൈസ് ക്യാപ്റ്റൻ രാജേഷ്, പള്ളിയോട പ്രതിനിധികളായ രാജേഷ് മഠത്തിൽ വടക്കതിൽ, എസ്. സുധീഷ് കുമാർ, സന്തോഷ് ചാല എന്നിവർ പങ്കെടുത്തു.അച്ചൻകോവിൽ ആറ്, കുട്ടംപേരൂർ ആറ്, പമ്പാനദി എന്നിവ താണ്ടി ഇന്ന് ഉച്ചയോടെ ആറന്മുളയിലെത്തും തുടർന്ന് ആറന്മുള ഉതൃട്ടാതി ജലോത്സവ ഘോഷയാത്രയിലും മത്സര വള്ളംകളിയിലും പങ്കെടുക്കും.