ADVERTISEMENT

ആലപ്പുഴ∙ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സംയുക്ത പരിശോധനയുമായി പൊലീസും മോട്ടർ വാഹന വകുപ്പും. അടുത്ത കാലത്തുണ്ടായ റോഡ് അപകടങ്ങളിൽ കൂടുതലും ഡ്രൈവർമാരുടെ ഭാഗത്തു നിന്നുള്ള പിഴവുകൾ ആണെന്നുള്ള നിഗമനത്തിലാണു പരിശോധന ആരംഭിച്ചത്.ഇന്നലെ വൈകിട്ട് 4 മുതൽ 6.30 വരെ എസി റോഡിൽ നെടുമുടിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 400 വാഹനങ്ങൾ പരിശോധിച്ചു.

അനധികൃതമായി വാടകയ്ക്കു നൽകിയ ഒരു വാഹനത്തിനെതിരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച രണ്ടു പേർക്കെതിരെയും അമിതവേഗത്തിൽ അപകടകരമായി വാഹനമോടിച്ചതിനും കേസുകൾ റജിസ്റ്റർ ചെയ്തു.ഇവയ്ക്കു പുറമേ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും വാഹന യാത്രികരെ ബോധവൽക്കരിച്ചു താക്കീതു നൽകി വിട്ടയച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതെയും അമിതവേഗത്തിലും വാഹനം ഓടിക്കുന്നതായി കണ്ടെത്തി. വേണ്ടത്ര വിശ്രമമില്ലാതെ ക്ഷീണിതരായി വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ വാഹനത്തിൽ നിന്നു പുറത്തിറക്കി മുഖം കഴുകിച്ചു യാത്ര തുടരാൻ അനുവദിച്ചു. 

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനും റോഡ് അപകടങ്ങളുടെ തീവ്രതയും, കാരണങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു ഡ്രൈവിങ് സംസ്കാരം മെച്ചപ്പെടുത്തലുമാണു പരിശോധനയുടെ ലക്ഷ്യം.ആർടിഒ എ.കെ.ദിലു, എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ, പുളിങ്കുന്ന് ഇൻസ്പെക്ടർ ആനന്ദ ബാബു, എസ്ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, വി.എസ്.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണു പരിശോധന നടത്തിയത്.

English Summary:

Alappuzha road safety improved through a joint police and Motor Vehicles Department inspection. The inspection focused on driver error, resulting in several cases and driver awareness initiatives to reduce accidents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com