റോഡ് അപകടങ്ങൾ കുറയ്ക്കും; സംയുക്ത പരിശോധനയുമായി പൊലീസും മോട്ടർ വാഹന വകുപ്പും
![alappuzha-mvd-road-safty-checking റോഡ് അപകടങ്ങൾ കുറയ്ക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും സംയുക്തമായി എസി റോഡിൽ ആലപ്പുഴ നെടുമുടിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഇരുചക്രവാഹന യാത്രക്കാരെ ആർടിഒ എ.കെ.ദിലു ബോധവൽക്കരിക്കുന്നു. എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ സമീപം. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/12/18/alappuzha-mvd-road-safty-checking.jpg?w=1120&h=583)
Mail This Article
ആലപ്പുഴ∙ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സംയുക്ത പരിശോധനയുമായി പൊലീസും മോട്ടർ വാഹന വകുപ്പും. അടുത്ത കാലത്തുണ്ടായ റോഡ് അപകടങ്ങളിൽ കൂടുതലും ഡ്രൈവർമാരുടെ ഭാഗത്തു നിന്നുള്ള പിഴവുകൾ ആണെന്നുള്ള നിഗമനത്തിലാണു പരിശോധന ആരംഭിച്ചത്.ഇന്നലെ വൈകിട്ട് 4 മുതൽ 6.30 വരെ എസി റോഡിൽ നെടുമുടിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 400 വാഹനങ്ങൾ പരിശോധിച്ചു.
അനധികൃതമായി വാടകയ്ക്കു നൽകിയ ഒരു വാഹനത്തിനെതിരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച രണ്ടു പേർക്കെതിരെയും അമിതവേഗത്തിൽ അപകടകരമായി വാഹനമോടിച്ചതിനും കേസുകൾ റജിസ്റ്റർ ചെയ്തു.ഇവയ്ക്കു പുറമേ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയെങ്കിലും വാഹന യാത്രികരെ ബോധവൽക്കരിച്ചു താക്കീതു നൽകി വിട്ടയച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതെയും അമിതവേഗത്തിലും വാഹനം ഓടിക്കുന്നതായി കണ്ടെത്തി. വേണ്ടത്ര വിശ്രമമില്ലാതെ ക്ഷീണിതരായി വാഹനം ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ വാഹനത്തിൽ നിന്നു പുറത്തിറക്കി മുഖം കഴുകിച്ചു യാത്ര തുടരാൻ അനുവദിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം ഡ്രൈവർമാർക്കിടയിൽ അവബോധം വളർത്താനും റോഡ് അപകടങ്ങളുടെ തീവ്രതയും, കാരണങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു ഡ്രൈവിങ് സംസ്കാരം മെച്ചപ്പെടുത്തലുമാണു പരിശോധനയുടെ ലക്ഷ്യം.ആർടിഒ എ.കെ.ദിലു, എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ, പുളിങ്കുന്ന് ഇൻസ്പെക്ടർ ആനന്ദ ബാബു, എസ്ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, വി.എസ്.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണു പരിശോധന നടത്തിയത്.