ADVERTISEMENT

ചെന്നൈ ∙ യാത്രക്കാരുടെ സുരക്ഷ ചോദ്യചിഹ്നമാക്കി,ആശങ്ക സൃഷ്ടിച്ച് രണ്ടു ദിവസത്തിനകം രണ്ടാമതും  ട്രെയിൻ പാളം തെറ്റി. ഇത്തവണയും ഭാഗ്യം തുണച്ചതിനാൽ ദുരന്തം തെന്നിമാറി. പക്ഷേ, എന്നും ഇതേ ഭാഗ്യം തുണയ്ക്കുമോ ആശങ്കയിലാണ് യാത്രക്കാർ. തിരുവള്ളൂരിലേക്കുള്ള യാത്രയ്ക്കിടെയാണു സബേർബൻ ട്രെയിൻ പാളം തെറ്റിയത്. ആർക്കും പരുക്കില്ല.

ബേസിൻ ബ്രിജിനും വ്യാസർപാടി റെയിൽവേ സ്റ്റേഷനുകൾക്കുമിടയിൽ രാവിലെ 10 മണിയോടെയുണ്ടായ സംഭവത്തെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ ഒരു മണിക്കൂറോളം വൈകി.11.55നാണു ഗതാഗതം പുനഃസ്ഥാപിച്ചത്. തിരുവള്ളൂർ, ആവഡി റൂട്ടിൽ നിന്നുള്ള ട്രെയിൻ സർവീസുകളും ഒരു മണിക്കൂറിലധികം നിർത്തിവയ്ക്കേണ്ടി വന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ ഇത് മൂന്നാം തവണയാണ് ട്രെയിൽ പാളം തെറ്റുന്നത്. 

പാളം തെറ്റിയ സബേർബൻ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പാളത്തിൽ ചുവന്ന കൊടി സ്ഥാപിച്ചപ്പോൾ.

ശുചീകരണ ജോലികൾക്കായി യാഡിലേക്ക് കൊണ്ടുപോകുന്നതിനിടെ ജനശതാബ്ദി ട്രെയിനിന്റെ റേക്ക് ബേസിൻ ബ്രിജ് ജംക്‌ഷനു സമീപം കഴിഞ്ഞ 9നു പാളം തെറ്റിയിരുന്നു. 8ന് ഊട്ടി കൂനൂരിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന നീലഗിരി മൗണ്ടൻ റെയിൽവേ (എൻഎംആർ) ട്രെയിനിന്റെ നാലാമത്തെ കോച്ച് കൂനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകൾക്കകം പാളം തെറ്റിയിരുന്നു. ഇരു സംഭവത്തിലും ആർക്കും പരുക്കില്ല.

ബദലില്ല; ബുദ്ധിമുട്ടിക്കരുത്

ഒഡീഷയിലെ ദുരന്തത്തിനു ശേഷം ട്രെയിൻ യാത്രകളോട്; പ്രത്യേകിച്ച് ദീർഘദൂര യാത്രകളോടുള്ള ആളുകളുടെ താൽപര്യത്തിൽ അൽപം ഇടിവു വന്നിട്ടുണ്ടെന്നാണു വിലയിരുത്തൽ. രാത്രി യാത്രകളിൽ മുൻപു സമാധാനത്തോടെ ഉറങ്ങിയിരുന്നവർ ഇപ്പോൾ ഇടയ്ക്കിടെ ഞെട്ടിയെണീക്കുന്നതും പതിവ്. അതേ സമയം, ദൂരമേറെയുള്ള സ്ഥലങ്ങളിലേക്കു ബസ് യാത്ര നടത്താനുള്ള ധൈര്യമില്ലെന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പറയുന്നു.

ചെലവു കുറഞ്ഞ യാത്ര, ലേഡീസ് കംപാർട്മെന്റ് നൽകുന്ന സുരക്ഷിതത്വം എന്നിവയാണു സബേർബൻ ട്രെയിനുകളിലേക്ക് ആകർഷിക്കുന്നതെന്നു  ജോലിക്കാരായ വനിതകളും പറയുന്നു. ഇത്തരം സൗകര്യങ്ങൾക്കു ബദലില്ലാത്തിടത്തോളം കാലം ട്രെയിനുകൾ തന്നെയാണു യാത്രയ്ക്ക് ഉപകരിക്കുകയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

ആശങ്കയുണ്ട്; നടപടി വേണം: ഇ.എൻ.ജയചന്ദ്രൻ, ആദംപാക്കം

''33 വർഷമായി ചെന്നൈയിൽ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നു. ഒരു സ്റ്റേഷന്റെ പരിസരം എത്തിയാൽപോലും ഏതു സ്റ്റേഷനാണെന്ന് മനസ്സിലാക്കാനാകും. എക്കാലത്തും ഏറ്റവും സുരക്ഷിത മാർഗമാണ് ട്രെയിൻ. എന്നാൽ സമീപകാല സംഭവങ്ങൾ വലിയ ആശങ്ക ഉണ്ടാക്കുന്നു. സ്ഥിരം യാത്രക്കാരനെന്ന നിലയിൽ പ്രത്യേകിച്ചും. കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന വാഹനമെന്നതിനാൽ ഇത്തരം പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം. ട്രെയിനിലെ സുരക്ഷയാണ് യാത്രക്കാർ നേരിടുന്ന മറ്റൊരു ബുദ്ധിമുട്ട്. ലഹരിക്ക് അടിമയായ ഒട്ടേറെ പേർ ട്രെയിനുകളിൽ കയറുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനും ട്രെയിനിലേക്കു പാഞ്ഞു കയറുന്നതും പടികളിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതും തടയുന്നതിനായി ആർപിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കണം.''

നഗരത്തിനിഷ്ടം ട്രെയിൻ 

നഗരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗതാഗത മാർഗം ട്രെയിനുകൾ തന്നെയാണെന്നു പലതവണ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു. മെട്രോയിൽ അടക്കം വർധിച്ചു വരുന്ന യാത്രക്കാരുടെ തിരക്കു തന്നെ ഇതിനു തെളിവാണ്. വന്ദേ ഭാരത് എക്‌സ്‌പ്രസ് ഉയർത്തിക്കാട്ടി ഗ്ലാമറാകാൻ റെയിൽവേ ശ്രമിക്കുമ്പോഴും അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ആ ശോഭ കെടുത്തുന്നു. സ്ത്രീകൾ അടക്കമുള്ളവർ നേരിടുന്ന അതിക്രമങ്ങളുമുണ്ട്.

ഈ പേരുദോഷം മാറ്റുകയാണ് ആദ്യം വേണ്ടതെന്ന് യാത്രക്കാർ ഒരേ സ്വരത്തിൽ പറയുന്നു. ട്രെയിനുകൾക്കു പുതിയ മുഖം നൽകുന്നതിനൊപ്പം നിലവിലുള്ളതിനെ സുരക്ഷിതമായി ഉപയോഗപ്പെടുത്താനുമാകണമെന്നു യാത്രക്കാർ പറയുന്നു. അതേ സമയം, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ നടപടിക്രമങ്ങളും കൃത്യമായി റെയിൽവേ പാലിക്കുന്നുണ്ടെന്നും  ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ ഹെൽപ്‌ലൈൻ നമ്പരിലേക്ക് വിളിക്കാമെന്നും അധികൃതർ പറഞ്ഞു. നമ്പർ – 139

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com