ADVERTISEMENT

ചെന്നൈ ∙ അലയൊഴിയാത്ത സാഗരം പോലെ തിരയടിച്ചുയർന്ന ആരാധക പ്രവാഹം നൽകിയ യാത്രാമൊഴികളും കണ്ണീർകണങ്ങളും ഏറ്റുവാങ്ങി തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയകാന്ത് നിത്യവിശ്രമം തുടങ്ങി. കോയമ്പേട് ഡിഎംഡികെ ആസ്ഥാനത്തൊരുക്കിയ പ്രത്യേക കല്ലറയിൽ ചന്ദനപ്പെട്ടിയിൽ അടക്കം ചെയ്ത് പൂർണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ പാർട്ടിയുടെ ആസ്ഥാനത്ത് ഒരു രാത്രി സൂക്ഷിച്ച മൃതദേഹം രാവിലെ ചെന്നൈയിലെ ഐലൻഡ് മൈതാനത്തു പൊതുദർശനത്തിനായെത്തിച്ചു.

കേന്ദ്രമന്ത്രി നിർമല സീതാരാമൻ,  മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, നടന്മാരായ രജനീകാന്ത്, കമൽഹാസൻ, സംഗീതസംവിധായകൻ ദേവ, മകൻ ശ്രീകാന്ത് ദേവ, നടൻ ഭാഗ്യരാജ്, മകൻ ശന്തനു, സീമാൻ, സുന്ദർ.സി, ഖുശ്ബു, നടന്മാരായ രാധാരവി, വാഗൈ ചന്ദ്രശേഖർ, നടൻ രമേഷ് ഖന്ന തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. ആയിരക്കണക്കിന് പോലീസുകാരാണ് സുരക്ഷയൊരുക്കാനായി നിയോഗിക്കപ്പെട്ടത്. സംസ്ഥാന അതിർത്തികൾക്കപ്പുറത്തു നിന്നു പോലും ആരാധകർ അണമുറിയാതെ എത്തിയതോടെ പലപ്പോഴും പൊലീസിനു ലാത്തി വീശേണ്ടി വന്നു.

ആൾക്കൂട്ടം ഇരമ്പിയാർത്ത് ‘കറുത്ത എംജിആറിനെ’ കാണാനെത്തി. ഉച്ചയ്ക്ക് ആരംഭിക്കേണ്ട വിലാപയാത്ര പിന്നെയും മണിക്കൂറുകളോളം വൈകി. ഒടുവിൽ 4 മണിയോടെയാണ് അവസാനയാത്ര തുടങ്ങിയത്. വഴിയോരങ്ങളിലും ജനക്കൂട്ടം തിങ്ങിനിറഞ്ഞതോടെ മൃതദേഹം വഹിച്ചെത്തിയ വാഹനം മുന്നോട്ടു നീങ്ങാനാകാത്ത വിധം പലയിടത്തും നിശ്ചലമായി. പൊലീസ് ഇടപെട്ടാണ് ഒടുവിൽ വാഹനം കടത്തിവിട്ടത്.

വിജയകാന്തിന്റെ സംസ്കാരച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആദരാഞ്ജലി അർപ്പിക്കുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലത, മക്കളായ വിജയ പ്രഭാകർ, ഷണ്മുഖ പാണ്ഡ്യൻ, ഭാര്യാ സഹോദരനും ഡിഎംഡികെ നേതാവുമായ എൽ.കെ.സുധീഷ്, പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ തുടങ്ങിയവർ സമീപം.
വിജയകാന്തിന്റെ സംസ്കാരച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആദരാഞ്ജലി അർപ്പിക്കുന്നു. വിജയകാന്തിന്റെ ഭാര്യ പ്രേമലത, മക്കളായ വിജയ പ്രഭാകർ, ഷണ്മുഖ പാണ്ഡ്യൻ, ഭാര്യാ സഹോദരനും ഡിഎംഡികെ നേതാവുമായ എൽ.കെ.സുധീഷ്, പുതുച്ചേരി ലഫ്.ഗവർണർ തമിഴിസൈ സൗന്ദരരാജൻ തുടങ്ങിയവർ സമീപം.

കോയമ്പേട് പാർട്ടി ഓഫിസിനരികിൽ പ്രത്യേകമായി ഒരുക്കിയ സംസ്കാര സ്ഥലത്തേക്ക് കുടുംബാംഗങ്ങളെയും വിശിഷ്ട വ്യക്തികളെയും മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നു പൊലീസ് തീരുമാനിച്ചതിനാൽ 200 പേർക്കു മാത്രമാണ് സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാനായത്. പൊതുജനങ്ങൾക്കു കാണാനായി കൂറ്റൻ വിഡിയോ വാൾ ഒരുക്കിയിരുന്നു. ചടങ്ങുകൾ കാണാൻ റോഡിലും ആളുകൾ തടിച്ചുകൂടി. കർണാടക, ആന്ധ്ര, തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള സാധാരണക്കാരും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണു മണിക്കൂറുകളോളും വെയിലേറ്റ് നിന്നത്.

ആരാധകരുടെ എണ്ണം കൂടിയതോടെ കോയമ്പേട്- വടപളനി- ഗിണ്ടി ഭാഗത്തേക്കുള്ള പ്രധാന റോഡിൽ ഗതാഗതം സ്തംഭിച്ചു. പൊലീസിന്റെ നിർദേശം അവഗണിച്ച് കോയമ്പേട് പാർട്ടി ഓഫിസിലേക്കു കടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തിനു നേരെ പൊലീസ് ലാത്തി വീശി. ഏഴു മണിയോടെയാണു സംസ്കാരച്ചടങ്ങുകൾ നടന്നത്. മൃതദേഹം കിടത്തിയ പെട്ടിയിൽ ‘പുരട്ചി കലൈജ്ഞർ (വിപ്ലവ കലാകാരൻ) ക്യാപ്റ്റൻ വിജയകാന്ത്, ഡിഎംഡികെ സ്ഥാപകൻ’ എന്നെഴുതിയിരുന്നു. അനീതികളെ ചോദ്യം ചെയ്ത  കഥാപാത്രങ്ങളെ അനശ്വരമാക്കിയ ക്യാപ്റ്റൻ ഇനി ഓർമകളിലെ താരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com