ADVERTISEMENT

മൂത്തകുന്നം ∙ ട്വിസ്റ്റും സസ്പെൻസും നിറഞ്ഞ് മോഹിനിയാട്ടം (എച്ച്എസ്) വേദി. കോതമംഗലം വാരപ്പെട്ടി എൻഎസ്‌എസ്‌ എച്ച്‌എസ്‌എസിലെ മീര അജിത്തിന്റെ നൃത്തത്തിനിടെ വൈദ്യുതി നിലച്ചു. പാട്ടില്ലാതെ മീര കുറച്ചുനേരം നൃത്തം തുടർന്നു. കണ്ണീരോടെയായിരുന്നു മീരയുടെ മടക്കം. അച്ഛൻ അജിത്കുമാറും നൃത്ത അധ്യാപിക അഞ്‌ജലി സുനിലും കമ്മിറ്റിക്കാരോടു പരാതിപ്പെട്ടതോടെ വീണ്ടും നൃത്തം ചെയ്യാൻ അനുവദിക്കാമെന്നു സംഘാടകർ അറിയിച്ചു.

ബാൻഡ്മേളം (എച്ച്എസ്) ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് ഗേൾസ് സ്കൂൾ.

എന്നാൽ, തളർന്ന കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി രക്ഷാകർത്താക്കൾ അറിയിച്ചു. തുടർന്നു മാതാപിതാക്കൾ അപ്പീൽ നൽകി. മത്സരം നടക്കുമ്പോൾ ജനറേറ്റർ പ്രവർത്തിച്ചിരുന്നില്ലെന്നും ആരോപിച്ചു. എന്നാൽ, ജനറേറ്റർ പ്രവർത്തിച്ചിരുന്നെന്നും സാങ്കേതികത്തകരാർ മൂലമാണു വൈദ്യുതി മുടങ്ങിയതെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 3 കുട്ടികളെ മത്സരിപ്പിക്കുന്ന നൃത്താധ്യാപകന്റെ ശിഷ്യയാണ്‌ വിധികർത്താക്കളിൽ ഒരാളെന്ന്‌ നൃത്താധ്യാപകരായ സൂരജ്‌ നായരും സത്യ നാരായണനും ആരോപിച്ചതായിരുന്നു അടുത്ത വിവാദം. വാക്കേറ്റമായതോടെ രംഗം ശാന്തമാക്കാൻ പൊലീസ്‌ ഇടപെട്ടു. വിധികർത്താവിനെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ സൂരജ്‌ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക്‌ പരാതി നൽകി.

കഥകളി മത്സരത്തിനിടെ (എച്ച്എസ്എസ്, ഗ്രൂപ്പ്) സ്റ്റേജിൽ കുഴഞ്ഞു വീണ ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂളിലെ ഗൗരിക്ക് വെള്ളം നൽകുന്ന അധ്യാപകർ.

കഥാപ്രസംഗം (എച്ച്എസ്) മത്സരത്തിനിടെ മൈക്ക് പണിമുടക്കിയതു ബി.പ്രാർഥനയ്ക്കു കണ്ണീരായി. കാഥികൻ കൈതാരം വിനോദ്കുമാറിന്റെ മകളും നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥിനിയുമാണ്. കെ.വി.മോഹൻകുമാറിന്റെ ‘ഉഷ്ണരാശി’ എന്ന നോവലിനെ അടിസ്ഥാനമാക്കി ‘വേട്ടനായ്ക്കൾക്കു മുന്നിൽ’ എന്ന കഥയാണ് അവതരിപ്പിച്ചത്. പ്രശ്നം വിധി നിർണയത്തെ ബാധിച്ചെന്നു ചൂണ്ടിക്കാട്ടി അപ്പീൽ നൽകി.

കഥകളി മത്സര വേദിയുടെ വലുപ്പക്കുറവും ചൂടും മത്സരാർഥികളെ വലച്ചു. കൊട്ടുവള്ളിക്കാട് എസ്എൻഎം ജിഎൽപി സ്കൂൾ ആയിരുന്നു വേദി. രാവിലെ 10നു മത്സരം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും തുടങ്ങാൻ ഒരു മണിക്കൂറോളം വൈകി. രാവിലെ മുതൽ വേഷമിട്ടിരുന്ന മത്സരാർഥികൾ അസഹ്യമായ ചൂടിൽ വിയർത്തൊഴുകി . എച്ച്എസ് കഥകളി ഗ്രൂപ്പ് വിഭാഗത്തിൽ ഉണ്ടായിരുന്ന ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ ഗൗരി മത്സരത്തിനിടെ കുഴഞ്ഞുവീണു.

കലോത്സവം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

മൂത്തകുന്നം ∙ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പറവൂർ മൂത്തകുന്നം ക്ഷേത്ര മൈതാനത്തെ പ്രധാന വേദിയിൽ മന്ത്രി പി.രാജീവ് നിർവഹിച്ചു. 100 വർഷം പൂർത്തിയാക്കുന്ന സ്‌കൂളിനുള്ള ആദരം എന്ന നിലയിലാണ് എസ്എൻഎം എച്ച്എസ്എസിനെ പ്രധാന വേദിയായി തിരഞ്ഞെടുത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണു കാഴ്ചവച്ചതെന്നും മന്ത്രി പറഞ്ഞു. വി.ഡി.സതീശൻ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി.

കലോത്സവ ലോഗോ തയാറാക്കിയ പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ വിദ്യാർഥി ആര്യൻ വിനോദിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ചേർന്ന് അനുമോദിച്ചു. പി.വി.ശ്രീനിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ.എസ്. അനിൽകുമാർ, യേശുദാസ് പറപ്പിള്ളി, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, പറവൂർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി.നിധിൻ, ഡോ. എസ്.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. മൂത്തകുന്നം എസ്എൻഎം എച്ച്എസ്എസിലെ എൻഎസ്എസ് വിദ്യാർഥികളുടെ ഫ്ലാഷ്മോബ്, സാബു ആരക്കുഴ, വൈഷ്ണവ് ഗിരീഷ് എന്നിവരുടെ കലാപ്രകടനങ്ങൾ എന്നിവ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com