ADVERTISEMENT

ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു മണപ്പുറത്തു നഗരസഭ നടത്തുന്ന അമ്യൂസ്മെന്റ് പാർക്കും വ്യാപാര മേളയും 19 വരെ പ്രവർത്തിക്കും. വൻ ജനത്തിരക്കാണ് വ്യാപാര മേളയിലും ഉള്ളത്. ദിവസവും വൈകിട്ടു മണപ്പുറത്തെ വയലാർ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ദൃശ്യോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാസംഘങ്ങൾ അവതരിപ്പിക്കുന്ന പരിപാടികൾ ആസ്വദിക്കാനും ഏറെപ്പേരെത്തുന്നു. 

ആലുവ ശിവരാത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്തു പൂർണമായും പരവതാനി വിരിച്ചു വ്യാപാര മേളയും അമ്യൂസ്മെന്റ് പാർക്കും സജ്ജീകരിക്കുന്നതെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു. പൊടിശല്യം പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു എന്നതാണു പ്രധാന നേട്ടം.

വിൻഡ് മിൽ, റോബട്ടിക് അനിമൽ കിങ്ഡം, അണ്ടർ വട്ടർ ടണൽ അക്വേറിയം എന്നിവ ഉൾപ്പെടെയുള്ള വിദേശ നിർമിത റൈഡുകളും ആദ്യമായാണ് മണപ്പുറത്ത് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്യൂസ്മെന്റ് പാർക്കിന് ആദ്യം 15 ദിവസത്തേക്കാണു പ്രവർത്തനാനുമതി നൽകിയിരുന്നത്. ഇന്നലെ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി നൽകി.

കോടതി നിർദേശപ്രകാരം ജലസേചന വകുപ്പ് മെക്കാനിക്കൽ ചീഫ് എൻജിനീയർ സി. സതീശന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാർക്കിലെ റൈഡുകളുടെ സുരക്ഷിതത്വം വീണ്ടും പരിശോധിച്ചു നഗരസഭയ്ക്ക് എൻഒസി നൽകിയതിനെ തുടർന്നാണ് ലൈസൻസ് കാലാവധി നീട്ടിയത്. ദൃശ്യോത്സവത്തിന്റെ ഭാഗമായി നഗരസഭ സംഘടിപ്പിച്ച കലാസന്ധ്യ എഴുത്തുകാരൻ വേണു വി. ദേശം ഉദ്ഘാടനം നിർവഹിച്ചു.

മലയാളത്തിലെ ആദ്യ ഗസൽ ആൽബമായ ഉമ്പായിയുടെ ‘പ്രണാമ’ത്തിന്റെ രജതജൂബിലി വേളയിൽ അതിലെ ഗാനങ്ങൾ രചിച്ച വേണു വി. ദേശത്തിനെ നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ ആദരിച്ചു. സ്ഥിരസമിതി അധ്യക്ഷൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ സൈജി ജോളി മൂത്തേടൻ, സ്ഥിരസമിതി അധ്യക്ഷരായ ലത്തീഫ് പൂഴിത്തറ, ലിസ ജോൺസൺ, കൗൺസിലർമാരായ കെ. ജയകുമാർ, എൻ. ശ്രീകാന്ത്, പി.എസ്. പ്രീത, കെ.പി. ഇന്ദിരാദേവി, വിദ്യ ബിജു, ലീന വർഗീസ്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com