ADVERTISEMENT

അരൂർ ∙ അന്ധകാരനഴിയിൽ വിനോദ സഞ്ചാരികൾക്കു സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങളുടെ പോരായ്മ അപകടങ്ങൾക്കു കാരണമാകുന്നു. അവധി ദിനങ്ങളിൽ കുറഞ്ഞത് 1500നും 2000നും ഇടയ്ക്ക് സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഇവരെ നിയന്ത്രിക്കുന്നതിന് കോസ്റ്റൽ പൊലീസിന്റെ ഓഫിസറും 3 കോസ്റ്റൽ വാർഡന്മാരാണുള്ളത്. തിരമാലകൾക്കിടയിൽപെട്ട് രക്ഷപ്പെടുത്താൻ ഇവർക്കുള്ളത് ലൈഫ് ജാക്കറ്റും ലൈഫ് ബോയയും റോക്കും മാത്രമാണുള്ളത്.

തിരമാലകൾക്കിടയിൽപെട്ട് കാണാതാകുമ്പോൾ ഇവരെ കണ്ടെത്താൻ കോസ്റ്റൽ പൊലീസിന് സ്പീഡ് ബോട്ട് ഉണ്ടെങ്കിലും അന്ധകാരനഴിയിൽ നിന്നു 8 കിലോ മീറ്റർ മാറി എറണാകുളം ജില്ലയിലെ ചെല്ലാനം ഹാർബറിലാണു അടുപ്പിച്ചിരിക്കുന്നത്. അർത്തുങ്കൽ മുതൽ പള്ളിത്തോട് വരെയുള്ള തീരത്ത് സ്പീഡ് ബോട്ട് അടുപ്പിക്കാൻ സൗകര്യമില്ലാത്തതാണ് ചെല്ലാനത്ത് ഹാർബറിൽ ബോട്ട് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതര സംസ്ഥാന തൊഴിലാളി മുങ്ങി താഴുന്നത് കണ്ട് കോസ്റ്റൽ പൊലീസിലെ വാർഡൻ മാരായ അഖിൽ ദേവ്, ജോൺ ബ്രിട്ട എന്നിവർ ചേർന്ന് തിരമാലകളുടെ ചുഴിയിൽ അകപ്പെട്ടയാളെ കരയ്ക്കെത്തിച്ചത് അതിസാഹസികമായാണ്.

പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. തിരക്കേറുമ്പോൾ ഡ്യൂട്ടിക്കുള്ള കോസ്റ്റൽ പൊലീസിന് നിന്ന് തിരിയാൻ സമയം കിട്ടാറില്ല. ഒന്നര കിലോമീറ്ററോളം നീളുന്ന തീരത്ത് ജനങ്ങൾ നിറയുമ്പോൾ ഇവരെ നിയന്ത്രിക്കുന്നതിനായി കോസ്റ്റൽ വാർഡൻമാരുടെ നെട്ടോട്ടമാണ്. അവധി ദിവസമായതിനാൽ പലരും മദ്യപിച്ചാണ് എത്തുന്നതെന്ന് സമീപവാസികൾ പറയുന്നു. ഇവർ കടലിലിറങ്ങി അപകടത്തിൽ‌പ്പടുന്നത് നിത്യ സംഭവമാണ്.

പലപ്പോഴും കോസ്റ്റൽ പൊലീസിനെ കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമ്പോൾ മത്സ്യത്തൊഴിലാളികൾ ഇവരെ വിരട്ടി ഓടിക്കേണ്ട അവസ്ഥയാണ്. 5 വർഷത്തിനുള്ളിൽ 8 പേരാണ് ഇവിടെ തിരമാലകളിൽ അകപ്പെട്ട് മരിച്ചത്.ഓരോ പ്രാവശ്യവും വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ബീച്ചിൽ ലൈഫ് ഗാർഡുകളുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ അന്ധകാരനഴിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമുള്ളൂ. അന്ധകാരനഴിയിൽ മതിയായ സുരക്ഷയൊരുക്കാൻ കോസ്റ്റൽ പൊലീസിന് കൂടുതൽ ജീവനക്കാരെ നിയമിക്കുകയും അന്ധകാരനഴിയിൽ സ്പീഡ് ബോട്ട് അടുപ്പിക്കാൻ സർക്കാർ സൗകര്യം ഒരുക്കുകയും ചെയ്താൽ മാത്രമേ പരിഹാരമാകു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com