ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഉത്രാടപ്പാച്ചിലിന് ഒരുങ്ങി അത്ത നഗരി. സദ്യയ്ക്കും പൂക്കളത്തിനുമടക്കം ഓണത്തിനു വേണ്ടതെല്ലാം വാങ്ങാനായി ജനത്തിനു മുന്നിലുള്ള അവസാന ദിനം. അവസാനവട്ട ഒരുക്കങ്ങൾക്കായി ഒഴുകിയെത്തുന്ന ജനങ്ങളെ കൊണ്ട് നഗരം ഇന്ന് വീർപ്പുമുട്ടും. പച്ചക്കറി, പഴം, പൂ, പാൽ വിപണികളാണ് ഇന്ന് ഏറ്റവും സജീവമാകുന്നത്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ എല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻതിരക്കാണ് അനുഭവപ്പെടുന്നത്.

കിറ്റും പൂക്കുലയും

വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങൾക്കു സമാപനം കുറിച്ച് നാളെ പുലർച്ചെ ഓണത്തപ്പനെ വരവേൽക്കാനുള്ള കുരുത്തോലയും തുമ്പപ്പൂവും തെങ്ങിൻ പൂക്കുലയും വാഴയിലകളും എല്ലാം ലഭിക്കുന്ന  ഓണത്തപ്പൻ കിറ്റുകൾക്ക് 150 രൂപ മുതൽ മുകളിലേക്കാണ് വില. എതിരേൽപിനു വേണ്ടിയുള്ള പൂക്കുല, തെങ്ങിൻ ചൊട്ട, കുരുത്തോല എന്നിവ ഇന്ന് എത്തും. സദ്യവട്ടം ഒരുക്കുന്നതിനുളള പച്ചക്കറികളുടെ വ്യാപാരത്തിന് വേണ്ടി മാവിലകളും വേപ്പിലകളും പച്ചക്കറികളും കായ്ക്കുലകളും എല്ലാം ചേർത്ത് കച്ചവടസ്ഥാപനങ്ങൾ അലങ്കരിക്കുന്ന ജോലികൾ ഇന്നലെ രാത്രിയോടെ പൂർത്തിയായി. ഉപ്പേരിയും അച്ചാറും പായസവും എല്ലാമായി കുടുംബശ്രീയുടെ പ്രത്യേക സ്റ്റാളുകളും ഇവിടെയുണ്ട്.

പൂക്കൾക്ക് പൊന്നുംവില

ഓണവിപണി ലക്ഷ്യമിട്ട് നഗരത്തിൽ എത്തിയ പൂക്കളുടെ വിൽപന ഇന്ന് ഉച്ചസ്ഥായിയിലാകും. കോയമ്പത്തൂരിൽ നിന്നാണ് ഇത്തവണയും കച്ചവടക്കാർ പൂക്കൾ എത്തിച്ചത്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ജമന്തി പൂക്കളാണ് ഇത്തവണയും കൂടുതൽ. വാടാമല്ലി, അരളി തുടങ്ങിയ പൂക്കളും എത്തിച്ചിട്ടുണ്ട്. വിവിധ തരം റോസ് പൂക്കളും ലഭ്യമാണ്. ജമന്തി കിലോഗ്രാമിന് ഇന്നലെ സ്റ്റാച്യു ജംക്‌ഷനിൽ 100 രൂപയും കിഴക്കേക്കോട്ട ജംക്‌ഷനിൽ 150 രൂപയുമായിരുന്നു വില. അരളി– 400, റോസ് – 300 എന്നിങ്ങനെയാണ് വില. വെള്ള റോസിനാണു വില കൂടുതൽ –കിലോയ്ക്ക് 600 രൂപ. മഴ കൂടുതൽ പെയ്തു പൂക്കൾ ചീത്തയായി പോകാത്തതു കാരണം കൂടുതൽ പൂക്കൾ ഇത്തവണ വിപണിയിൽ എത്തിക്കാൻ സാധിച്ചെന്നു കച്ചവടക്കാർ പറയുന്നു. .

ഉറക്കമില്ലാത്ത രാത്രി

കേറ്ററിങ് – ഹോട്ടൽ വിപണിയിൽ ഇന്ന് ഉറക്കമില്ലാത്ത രാത്രിയാണ്. ബുക്കിങ് അനുസരിച്ച് ഓണസദ്യ, പായസ വിതരണം നാളെ രാവിലെ മുതൽ തന്നെ ആരംഭിക്കേണ്ടതിനാൽ ഇന്ന് രാവിലെ മുതൽ അടുക്കളകളിലെ ഒരുക്കങ്ങൾ സജീവമാകും. മിക്ക കേറ്ററിങ് സ്ഥാപനങ്ങളും ബുക്കിങ് ദിവസങ്ങൾക്കു മുൻപേ അവസാനിപ്പിച്ചു. പായസവും കറികളും മാത്രം ലഭിക്കുന്ന ഇടങ്ങളും ഇന്നും നാളെയും സജീവമാകും.

ഗതാഗതക്കുരുക്ക്

ഓണത്തിരക്കിൽ രാജനഗരി അനുഭവിക്കാൻ പോകുന്ന ഗതാഗതക്കുരുക്കാകും ഇന്ന് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുക. സ്റ്റാച്യു– കിഴക്കേക്കോട്ട, ബസ് ബസ് സ്റ്റാൻഡ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ പിടിമുറുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com