ADVERTISEMENT

ചോറ്റാനിക്കര ∙ വീടില്ലാത്തവർക്കായി ചോറ്റാനിക്കര പഞ്ചായത്ത് മുൻകൈയെടുത്ത് നിർമിച്ച സാഫല്യം ഫ്ലാറ്റ് അപകടത്തിൽ, ഭീതിയോടെ 21 കുടുംബങ്ങൾ. പഞ്ചായത്തും കേരള ഭവന നിർമാണ ബോർഡും ചേർന്നു സാഫല്യം ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റാണ് നിർമാണത്തിലെ അപാകത കാരണം 8 വർഷത്തിനുള്ളിൽ അപകടത്തിലായത്. 3 നിലകളുളള ഫ്ലാറ്റിലെ സൺഷേഡ് കോൺക്രീറ്റ് കഴിഞ്ഞ ദിവസം തകർന്നു വീണിരുന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലുള്ള ജിപ്സൺ ഷീറ്റിൽ നിർമിച്ച ഫ്ലാറ്റിൽ ജീവൻ പണയം വച്ചു കഴിയുകയാണ് താമസക്കാർ. ഒട്ടേറെ തവണ പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ഇവർ പറയുന്നത്.

വെട്ടിക്കൽ കത്തനാരുചിറ-ഒഇഎൻ റോഡിൽ പഞ്ചായത്ത് വാങ്ങിയ 33.5 സെന്റ് സ്ഥലത്താണു പദ്ധതി നടപ്പാക്കിയത്. 54 കുടുംബങ്ങൾക്കു വീടു നിർമിക്കാനായിരുന്നു തീരുമാനം. ആദ്യ ഘട്ടത്തിൽ 24 പേർക്കായി 3 നിലകളുള്ള ഫ്ലാറ്റാണ് നിർമിച്ചത്. ഭവന നിർമാണ ബോർഡാണ് നിർമാണം ഏറ്റെടുത്തത്. സ്ഥലം നൽകുകയും ഗുണഭോക്താക്കളെ കണ്ടെത്തി ഒന്നര ലക്ഷം രൂപ ഗുണഭോക്തൃ വിഹിതം കൈപ്പറ്റുകയായിരുന്നു പഞ്ചായത്തിന്റെ ചുമതല. ഗുണഭോക്തൃ വിഹിതം ഭവന നിർമാണ ബോർഡിനു കൈമാറിയാൽ ഓരോ വീടിനും 2 ലക്ഷം രൂപ കൂടി വകയിരുത്തി ഒരു വീടിനു മൂന്നര ലക്ഷം രൂപയ്ക്കു നിർമാണം നടത്തുമെന്നായിരുന്നു ധാരണ. പഞ്ചായത്ത് സെക്രട്ടറിക്കാണു ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം.

ഭവന നിർമാണ ബോർഡ് ജിപ്സം ഷീറ്റ് ഉപയോഗിച്ചാണു ഫ്ലാറ്റ് നിർമിച്ചത്. അശാസ്ത്രീയ നിർമാണത്തിനെതിരെ തുടക്കത്തിലെ പരാതി ഉയർന്നിരുന്നെങ്കിലും ഇതൊന്നും വകവയ്ക്കാതെ നിർമാണം തുടർന്നു. ഇതാണു നിലവിലെ ശോചനീയാവസ്ഥയ്ക്കു കാരണം. ഫ്ലാറ്റിലെ 24 വീടുകളിലും താമസം തുടങ്ങിയതോടെ ശുചിമുറിയിൽ നിന്നുള്ള നനവ് ഇറങ്ങിയും മഴ കൊണ്ടും ജിപ്സം ഷീറ്റ് കുതിർന്നു. ശുചിമുറിയിലെ പൈപ്പുകളിലടക്കം ചോർച്ചയുണ്ടായതോടെ കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ കെട്ടിടത്തിനു ബലക്ഷയമായി. ഇതോടെ 3 വീട്ടുകാർ താമസം മാറ്റി. കെട്ടിടം സംരക്ഷിക്കേണ്ട പഞ്ചായത്തും തിരിഞ്ഞു നോക്കാത്തതാണു നിലവിലെ അവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം.

 

 

''ജിപ്സം ഷീറ്റ് വച്ചുള്ള നിർമാണം വേണ്ടെന്ന് അന്നേ ഭവന നിർമാണ ബോർഡിനെ അറിയിച്ചിരുന്നു. എന്നാൽ നിയമ തടസ്സം പറഞ്ഞാണ് അവർ നിർമാണം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ബലക്ഷയം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണം.''

 

-ജോൺസൺ തോമസ്

മുൻ പ്രസിഡന്റ്

ചോറ്റാനിക്കര പഞ്ചായത്ത്

 

 

''അശാസ്ത്രീയ നിർമാണം നടത്തിയ ഭവന നിർമാണ ബോർഡിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്ത് നൽകും. ഫ്ലാറ്റിന്റെ അവസ്ഥയെക്കുറിച്ചു പരിശോധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ എക്സിക്യൂ‍ട്ടീവ് എൻജിനീയറോട് ആവശ്യപ്പെടും. തുടർന്നു വേണ്ട നടപടി സ്വീകരിക്കും.''

 

-എം.ആർ.രാജേഷ്

പ്രസിഡന്റ്

ചോറ്റാനിക്കര പഞ്ചായത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com