ADVERTISEMENT

കൊച്ചി ∙ ഹൈക്കോടതി ജംക്‌ഷനിൽ നിന്നു സൗത്ത് ചിറ്റൂരിലേക്ക് ‌വാട്ടർ മെട്രോ സർവീസ് ഉടൻ. തുടക്കത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സർവീസ് വീതമായിരിക്കും ഉണ്ടാവുക. മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ നടത്തിയ കെഎംആർഎൽ പദ്ധതികളുടെ അവലോകനത്തിലാണു തീരുമാനം. കൊച്ചിൻ ഷിപ്‌യാഡിൽ നിന്ന് ഇനി ലഭിക്കാനുള്ള ബോട്ടുകൾ കിട്ടുന്ന മുറയ്ക്ക് സൗത്ത് ചിറ്റൂരിലേക്കു സർവീസുകൾ കൂട്ടും. ഏലൂർ, ചേരാനല്ലൂർ റൂട്ടിൽ പുതിയ സർവീസുകൾ ആരംഭിക്കും. 11 ബോട്ടുകൾ വേഗം കിട്ടാൻ കപ്പൽശാലാ എംഡിയുമായി ചർച്ച നടത്തുമെന്നു മന്ത്രി പറഞ്ഞു.‌നോൺ മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നടപ്പാത, മീഡിയനുകളുടെ നിർമാണത്തിലെ വെല്ലുവിളികൾ ചർച്ചയായി. വകുപ്പുകളുടെ ഏകോപനം ആവശ്യമായതിനാൽ ആലുവ, കടവന്ത്ര, എസ്എ റോഡ് മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കെഎംആർഎൽ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, കൊച്ചി കോർപറേഷൻ, വിവിധ നഗരസഭകൾ, മൊബൈൽ സർവീസ് ദാതാക്കൾ എന്നിവരുടെ സഹകരണം ഉറപ്പുവരുത്തുമെന്നു മന്ത്രി അറിയിച്ചു.

ഫീഡർ സർവീസുകൾക്കായി കെഎംആർഎൽ വാങ്ങുന്ന ഇലക്ട്രിക് ബസുകൾ മെട്രോ സ്റ്റേഷനുകളിൽ നിന്ന് സർവീസ് നടത്താൻ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തും. കനാൽ പുനരുദ്ധാരണ പദ്ധതി വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഇടപ്പള്ളി കനാൽ, നാല് സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ എന്നിവയുടെ നിർമാണത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കിഫ്ബിയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. ചിലവന്നൂർ ബണ്ട് റോഡ് പാലം, മാർക്കറ്റ് കനാൽ നവീകരണം എന്നിവ സമയബന്ധിതമായി തീർക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ ഫെബ്രുവരിയോടെ പ്രവർത്തന സജ്ജമാക്കുന്നതും ചർച്ച ചെയ്തു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കണമെന്നു മന്ത്രി രാജീവ് ആവശ്യപ്പെട്ടു. സാങ്കേതിക സാധ്യതകൾ അനുകൂലമാണെങ്കിൽ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന സിയാൽ എയർപോർട്ട് മെട്രോ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനാക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ, ഡയറക്ടർമാരായ എസ്.അന്നപൂരണി, ഡോ.എം.പി.രാംനവാസ്, സഞ്ജയ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com