ADVERTISEMENT

കൊച്ചി ∙ മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാകുകയും വീടുകളിലും കടകളിലുമെല്ലാം വെള്ളം കയറുകയും ചെയ്ത നഗരത്തിൽ കാലവർഷമെത്തുന്നതോടെ എന്താകും സ്ഥിതിയെന്ന് ആശങ്ക. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ നടന്നിട്ടില്ല. കനാലുകളും വെള്ളം ഒഴുകിപ്പോകാനുള്ള വഴികളും വൃത്തിയാക്കിയിട്ടില്ലെന്നു നരഗസഭ അധികൃതർ സമ്മതിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ വന്നതിനാൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികള്‍ പരിശോധിക്കുന്നതില്‍ വ്യക്തിപരമായി പ്രയാസം നേരിട്ടു എന്ന് മേയർ കുറ്റസമ്മതം നടത്തി. പകൽ മഴ ഒഴിഞ്ഞു നിന്ന ഇന്ന് എറണാകുളം ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.രാജീവും മേയർ എം.അനിൽകുമാറും വെള്ളം കയറിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

അവലോകന യോഗത്തിന് ഇടപ്പള്ളിയിലെത്തിയ മന്ത്രി രാജീവിനോട് ജനങ്ങൾ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. രണ്ടു ദിവസമായി അങ്ങേയറ്റം ദുരിതത്തിലാണെന്ന് പ്രദേശവാസികളും കടയുടമകളും ചൂണ്ടിക്കാട്ടി. വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഇടപ്പള്ളി തോട്ടിലെ പായലും ചെളിയും അടിയന്തരമായി നീക്കം ചെയ്യുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അസാധാരണ മഴയിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു നടപടി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണ നിയമ പ്രകാരം ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ ഓപ്പറേഷന്‍ വാഹിനിയുടെ ഭാഗമായി വൃത്തിയാക്കല്‍ നടപടികള്‍ അടിയന്തരമായി ആരംഭിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കും. 

കൊച്ചി നഗരം ഏതാണ്ട് പൂർണമായി തന്നെ വെള്ളത്തിനടിയിലായിട്ടും നഗരസഭ അധികൃതർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ നഗരസഭ സെക്രട്ടറിയെ ഓഫിസ് മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വെള്ളക്കെട്ടിന് ഉത്തരവാദികളായ സംസ്‌ഥാന സർക്കാരിന്‍റെയും നഗരസഭയുടെയും വീഴ്ചകളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ ഒന്നിന് നഗരസഭാ ഓഫിസിനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്.

നഗരം വെള്ളക്കെട്ടിൽ മുങ്ങുന്നതിന് സാധാരണക്കാരും കുറ്റപ്പെടുത്തുന്നത് നഗരസഭാ അധികൃതരെയാണ്. മുല്ലശ്ശേരി കനാലിന്റെ വൃത്തിയാക്കൽ‍ അടക്കമുള്ള പ്രവര്‍ത്തനങ്ങൾ ഒച്ചിഴയും വേഗത്തിൽ നടക്കുന്നതിനു കാരണം ജലസേചന വകുപ്പിന്റെ ഉത്തരവാദിത്തത്തിൽ വരുന്നതാണ് എന്നാണ് നഗരസഭ അധികൃതരുടെ വാദം. ഇടപ്പള്ളി തോട് വൃത്തിയാക്കാത്തതാണ് ഈ മേഖലയിലെ വലിയ വെള്ളക്കെട്ടിന് കാരണമായതെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇത് വൃത്തിയാക്കേണ്ടതും ജലസേചന വകുപ്പിന്റെ ഉത്തരവാദിത്തമാണ് എന്നാണ് അധികൃതരുടെ വാദം. നഗരത്തിലെ വെള്ളക്കെട്ടിനെ നിയന്ത്രിക്കുന്ന പ്രധാന കനാലായ പേരണ്ടൂർ–തേവര കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ പോലുമെത്തിയിട്ടുമില്ല.‌ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com