ADVERTISEMENT

കൊച്ചി ∙ ചൂടേറിയ ചർച്ചയ്ക്കു ശേഷം ചൂടോടെ വിളമ്പിയ സദ്യ കഴിച്ച് അവർ പിരിഞ്ഞു; അന്റാർട്ടിക്കയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾക്കു രൂപം നൽകി കൊച്ചിയിൽ നടന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിനു (എടിസിഎം) സമാപനം. 10 ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ നടന്ന യോഗമാണ് ഇന്നലെ സമാപിച്ചത്. വർക്കിങ് ഗ്രൂപ്പ് ‍ചർച്ചകളെല്ലാം നേരത്തെ പൂർത്തിയായതിനാൽ എടിസിഎമ്മിന്റെ അന്തിമ റിപ്പോർട്ടിനു രൂപം നൽകാനുള്ള പ്ലീനറി യോഗമായിരുന്നു അവസാന ദിവസത്തെ അജൻഡ.

 56 രാജ്യങ്ങളിൽ നിന്ന് 400 പ്രതിനിധികൾ പങ്കെടുത്ത എടിസിഎം ഭക്ഷണ വൈവിധ്യം കൊണ്ടു കൂടി ശ്രദ്ധേയമായിരുന്നു. പല രാജ്യക്കാരുടെ വ്യത്യസ്ത തരത്തിലുള്ള വിഭവങ്ങൾ സമ്മേളനത്തിൽ വിളമ്പി. എന്നാൽ സമാപന ദിവസം സമ്മേളന പ്രതിനിധികൾ ആഘോഷിച്ചതു തൂശനിലയിൽ വിളമ്പിയ തനി കേരളീയ സദ്യയോടെയാണ്. ഭക്ഷണം വിളമ്പാൻ നാടൻ വേഷത്തിൽ മലയാളി മങ്കമാരെത്തി. കോട്ടും സ്യൂട്ടുമണിഞ്ഞാണു സദ്യയുണ്ടതെങ്കിലും തീൻമേശയിൽ പതിവുള്ള ഫോർക്കും സ്പൂണും പലരും സദ്യയ്ക്കു മുന്നിൽ ഉപേക്ഷിച്ചു. പകരം തനി മലയാളികളായി കൈകൾ കൊണ്ടു തന്നെയാണു പലരും ഭക്ഷണം കഴിച്ചത്. പരിപ്പു പ്രഥമനും പാലടപ്പായസവും ഗോതമ്പു പായസവും ഹോട്ടൽ ഗ്രാൻഡ് ഹയാത്ത് ഒരുക്കിയ കേരള സദ്യയിലുണ്ടായിരുന്നു. 

പിന്, ബീറ്റ്റൂട്ട് പച്ചടിയും വെള്ളരിക്ക കിച്ചടിയും ഓലനും കാളനും അവിയലും കൂട്ടുകറിയും എരിശേരിയും. അങ്ങനെ ആകെ വിളമ്പിയത് 30 കൂട്ടം ഭക്ഷ്യ വിഭവങ്ങൾ. നോൺ വെജ് പ്രിയർക്കായി മീൻ പൊള്ളിച്ചതും ചിക്കൻ വരട്ടിയതും. അങ്ങനെ വയറും മനസ്സും നിറച്ചാണ് അന്റാർട്ടിക്ക സംരക്ഷണ ചർച്ചകൾക്കു വിരാമമിട്ടത്.

അന്റാർട്ടിക്കയിലേക്ക് ടൂറിസ്റ്റ് പെർമിറ്റ്
കൊച്ചി ∙ അന്റാർട്ടിക്കയിലെ ടൂറിസം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നതു സംബന്ധിച്ച് എടിസിഎമ്മിൽ ധാരണയുണ്ടായതായാണു സൂചന. ഇന്നലെ നടന്ന പ്ലീനറി യോഗത്തിലെ ചർച്ചകൾ വൈകിട്ടും നീണ്ടു. ടൂറിസം നിയന്ത്രണത്തിനു മാർഗരേഖ തയാറാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഇക്കാര്യം ചർച്ച ചെയ്തിരുന്നു. 

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളാണ് അന്റാർട്ടിക്കയിൽ ടൂറിസം പ്രവർത്തനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തണമെന്നു ശക്തമായി വാദിച്ചത്. ഫ്രാൻസ്, ഫിൻലൻഡ്, ജർമനി, നെതർലൻഡ്സ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം ചേർന്നു സമാനമായ നിലപാടാണു പുലർത്തിയത്. സന്ദർശകരിൽ നിന്നു പണമീടാക്കി ടൂറിസ്റ്റ് പെർമിറ്റ് നൽകുകയെന്നതാണു വർക്കിങ് ഗ്രൂപ്പിൽ ഉയർന്ന നിർദേശം.

ഈ പണം പിന്നീടു അന്റാർട്ടിക്കയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു വിനിയോഗി‌ക്കാനാണു നീക്കം. എടിസിഎമ്മിന്റെ അന്തിമ തീരുമാനങ്ങൾ ഇന്നു മാത്രമേ പുറത്തുവിടൂ. അന്റാർട്ടിക്കയിലെ പ്രത്യേക സംരക്ഷിത കേന്ദ്രങ്ങളുടെ കൂട്ടത്തിൽ 17 പ്രദേശങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ എടിസിഎമ്മിന്റെ ഭാഗമായി നടന്ന പരിസ്ഥിതി സംരക്ഷണ യോഗം (സിഇപി) തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 79 സംരക്ഷിത കേന്ദ്രങ്ങളാണുള്ളത്. ഗവേഷണത്തിനു വേണ്ടി പ്രവേശിക്കാനും മുൻകൂർ അനുമതി തേടണം. 

മഞ്ഞുരുകൽ പഠിക്കാൻ നാസ പദ്ധതി
കൊച്ചി ∙ സമുദ്ര ജലനിരപ്പ് ഉയരാൻ ഇടയാക്കുന്ന ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകലിനെക്കുറിച്ചു പഠിക്കാൻ നാസയുടെ പദ്ധതി. അന്റാർട്ടിക്ക, ആർട്ടിക് മേഖലയെ കുറിച്ചു പഠിക്കാനായി രണ്ടു കുഞ്ഞൻ ഉപഗ്രഹങ്ങൾ നാസ വിക്ഷേപിക്കും. പോളാർ റേഡിയന്റ് എനർജി ഇൻ ദ് ഫാർ ഇൻഫ്രാറെഡ് എക്സ്പെരിമെന്റ് (പ്രീഫയർ) എന്നു പേരിട്ട പദ്ധതിയിലൂടെ ധ്രുവ മേഖലകൾ പുറത്തുവിടുന്ന ഊർജത്തെക്കുറിച്ചു വിശദമായി പഠിക്കും.

ഭൂമിയിലെ മറ്റു മേഖലകളിൽ ഉണ്ടാകുന്നതിനെക്കാൾ ചൂട് എങ്ങനെയാണു ധ്രുവമേഖലകൾ പുറത്തുവിടുന്നത് എന്നതിനെക്കുറിച്ചാണു നാസയിലെ ശാസ്ത്രജ്ഞർ പഠിക്കുക. ഈ ചൂടു മൂലം ധ്രുവ പ്രദേശങ്ങളിലെ മഞ്ഞുരുകുകയും അത് ഒഴുകി സമുദ്രത്തിലെത്തി ജലനിരപ്പ് ഉയരാൻ ഇടയാക്കുകയും ചെയ്യുന്നു. 

ധ്രുവ മേഖലകളിലെ മഞ്ഞുരുകാനും അതുവഴി സമുദ്ര ജലനിരപ്പ് ഉയരാനും തുടങ്ങിയിട്ടു കാലമേറെയായി. എന്നാൽ ഇപ്പോഴിതിന്റെ തോത് 1990ൽ ഉണ്ടായിരുന്നതിനെക്കാൾ ഇരട്ടിയായിട്ടുണ്ടെന്നു ഗവേഷകർ പറയുന്നു. ആഗോളതാപനം മൂലം സമുദ്രജലത്തിനു ചൂടു കൂടിയതും റേഡിയേഷൻ മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ചൂടും ഒരേ സമയം മഞ്ഞുരുകാൻ കാരണമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com