ADVERTISEMENT

കൊച്ചി ∙ തെളിയുമോ കോട്ടയം വഴിയുള്ള റെയിൽപാതയിൽ രാവിലെ പുതിയ മെമുവിനുള്ള പച്ചവെളിച്ചം ? ഇതുവരെ അതിനുള്ള ഒരുക്കങ്ങളില്ലെന്ന സൂചനയാണു റെയിൽവേ അധികൃതർ നൽകുന്നത്. കോട്ടയം പാതയിൽ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസിനും വേണാട് എക്സ്പ്രസിനും ഇടയിൽ മെമു എന്നതു യാത്രക്കാരുടെ ശക്തമായ ആവശ്യമാണ്. അതാണു കിതച്ചുകിടക്കുന്നത്. കായംകുളം– എറണാകുളം റൂട്ടിൽ രാവിലെ തിരക്കേറെയാണെന്നു റെയിൽവേ റിപ്പോർട്ടുണ്ടായിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ കായംകുളം– എറണാകുളം അല്ലെങ്കിൽ കൊല്ലം– എറണാകുളം മെമു എന്ന ആവശ്യമാണു യാത്രക്കാർ ഉയർത്തുന്നത്. തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ജംക്‌ഷൻ (സൗത്ത്) സ്റ്റേഷൻ ഒഴിവാക്കി ടൗൺ (നോർത്ത്) സ്റ്റേഷൻ വഴി പോകുന്നതുമൂലം യാത്രാക്ലേശം നേരിടുന്ന ഒരു വിഭാഗം യാത്രക്കാർക്കും ഈ മെമു ട്രെയിൻ പ്രയോജനപ്പെടും. കോട്ടയം– എറണാകുളം പാതയിൽ രാവിലെയുള്ള യാത്രക്കാർക്കും ആശ്വാസമാകും.

പാലരുവി, വേണാട് ട്രെയിനുകളിൽ നിലവിൽ തിരക്കേറെയാണ്. പാലരുവി കോട്ടയം വിട്ട് ഒന്നര മണിക്കൂറിനു ശേഷമാണു വേണാട് എക്സ്പ്രസ് എത്തുന്നത്. കോട്ടയം വഴി ഇരട്ടപ്പാത ആയതിനാൽ മറ്റു ട്രെയിനുകളെ മെമു സർവീസ് ബാധിക്കില്ലെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. നവീകരണത്തിന്റെ ഭാഗമായി സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിൽ ജോലി നടത്തേണ്ടതിനാലാണു വേണാട് നോർത്ത് വഴിയാക്കിയത്.

എന്നാൽ, സൗത്ത് സ്റ്റേഷൻ നവീകരണവും ഇഴയുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യാത്രക്കാർ നിവേദനം നൽകിയിരുന്നു. എറണാകുളം മാർഷലിങ് യാഡിനും നോർത്ത് സ്റ്റേഷനും ഇടയിൽ‍ രണ്ടിടത്തു വേഗനിയന്ത്രണം ഉള്ളതിനാൽ വേണാട് എക്സ്പ്രസ് വേഗം കുറയ്ക്കുന്നുണ്ട്. ഈ രണ്ടു പോയിന്റുകൾ നീക്കിയാൽ തൃപ്പൂണിത്തുറയിൽ നിന്നു നോർത്തിലേക്ക് ഇപ്പോ‍ൾ എത്തുന്നതിലും വേഗം വേണാടിനു രാവിലെയെത്താം.

വേണം കൂടുതൽ സൗകര്യങ്ങൾ
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി മെട്രോയിൽ കൊച്ചി നഗരത്തിലേക്കു വരുന്ന യാത്രക്കാരുടെ എണ്ണം കൂടിയതോടെ തൃപ്പൂണിത്തുറ സ്റ്റേഷനിലും കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നു തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലേക്കു പോകുന്ന യാത്രക്കാർ മെട്രോ ട്രെയിനുകളുടെ സമയത്തിനകം ഓടിയെത്താൻ വലയുന്നുണ്ട്. യാത്രക്കാർക്കു മെട്രോ സ്റ്റേഷനിലേക്കു വേഗമെത്താൻ തൃപ്പൂണിത്തുറയിൽ കൃത്യമായ സൗകര്യം വേണം. മെട്രോ ട്രെയിനുകൾ തമ്മിലുള്ള ഇടവേള തിരക്കുള്ള സമയങ്ങളിൽ കുറയ്ക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com