ADVERTISEMENT

കളമശേരി ∙ മത്സ്യക്കുരുതി ഉൾപ്പെടെ പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച കമ്മിറ്റി അന്വേഷണം പൂർത്തിയാക്കി. രണ്ടു ദിവസത്തെ അന്വേഷണത്തിൽ പെരിയാറിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന പ്രധാന തോടുകളും പാതാളം റഗുലേറ്റർ ബ്രിജിനു താഴോട്ടുള്ള ഇരു തീരങ്ങളിലെയും കമ്പനികളുടെ മലിനജല നിർഗമന കുഴലുകളും ഫാക്ട്, എച്ച്ഐഎൽ, മെർക്കം, സിഎംആർഎൽ തുടങ്ങിയ വ്യവസായ ശാലകളിലും പരിശോധന നടത്തി.





പെരിയാർ മലിനീകരണം പഠിക്കാൻ ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ഡോ.രത്തൻ യു.ഖേൽക്കറിന്റെ നേതൃത്വത്തിൽ ഏലൂർ പാതാളം റഗുലേറ്റർ ബ്രിജിൽ എത്തിയപ്പോൾ.
പെരിയാർ മലിനീകരണം പഠിക്കാൻ ഹൈക്കോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ഡോ.രത്തൻ യു.ഖേൽക്കറിന്റെ നേതൃത്വത്തിൽ ഏലൂർ പാതാളം റഗുലേറ്റർ ബ്രിജിൽ എത്തിയപ്പോൾ.

സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) റീജനൽ ഡയറക്ടർ ജെ.ചന്ദ്രബാബു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) ചെയർപഴ്സൻ എസ്.ശ്രീകല എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്.കലക്ടറേറ്റിൽ യോഗം ചേർന്ന ശേഷമാണ് രണ്ടാം ദിവസം കമ്മിറ്റി അംഗങ്ങൾ പെരിയാർ സന്ദർശിക്കാനെത്തിയത്. 

പെരിയാറിൽ പരിശോധന നടത്തുന്നതിനു മുൻപേ കലക്ടറേറ്റിൽ അവലോകന യോഗം ചേർന്നത് പരിസ്ഥിതി പ്രവർത്തകർ വിമർശിച്ചു. രാവിലെ 7ന് ഏലൂർ ഫെറിയിലെത്തുമെന്ന് അറിയിച്ചിരുന്ന കമ്മിറ്റി ഉച്ചക്ക് 2നാണ് എത്തിയത്. പാതാളം റഗുലേറ്റർ ബ്രിജിന്റെ ലോക്ക്ഷ‌‌ട്ടർ തകരാറിലായതിനെത്തുടർന്നു പുഴയുടെ മേൽത്തട്ടിലുള്ള കമ്പനികളുടെ നിർഗമനക്കുഴലുകൾ പരിശോധിക്കാനായില്ല. രാവിലെ ലോക്ക്ഷട്ടർ പ്രവർച്ചിരുന്നതായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ഇക്കാര്യങ്ങൾ കോടതിയെ ധരിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനകം കോടതിയിൽ സമർപ്പിക്കും.

പാതാളത്ത് പുകയും ദുർഗന്ധവും:ജനം ദുരിതത്തിൽ
നഗരസഭാ പ്രദേശങ്ങളിലും മുപ്പത്തടം മേഖലയിലും പുകയും ദുർഗന്ധവും മൂലം ജനങ്ങൾ ദുരിതത്തിലായി. പുകയും ദുർഗന്ധവും രൂക്ഷമായതിനാൽ വീടുകളിൽ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. പെരിയാർ മലിനീകരണം പഠിച്ചു റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മിറ്റി അംഗങ്ങൾക്കും ദുർഗന്ധം മൂലം ഇന്നലെ പാതാളം റഗുലേറ്റർ ബ്രിജിൽ അധികനേരം നിൽക്കാനായില്ല.

എടയാർ വ്യവസായ മേഖലയിലെ മത്സ്യ, റബർ, എല്ല്, കോഴി മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ നിന്നു പുറന്തള്ളുന്ന പുകയും ദുർഗന്ധവുമാണു നാട്ടുകാർക്കു വിനയാവുന്നത്. എൻഐഐസ്എടി (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ) നടത്തിയ പഠനത്തിൽ എടയാർ മേഖലയിലെ 20 കമ്പനികൾക്കു ബയോ ഫിൽറ്റർ സംവിധാനമില്ലെന്നു കണ്ടെത്തിയിരുന്നു. മാർച്ച് 31നകം ഈ കമ്പനികൾ ബയോ ഫിൽറ്റർ സ്ഥാപിക്കണമെന്നു കാണിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടിസ് നൽകിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെത്തുടർന്നു ഈ കാലാവധി 3 മാസത്തേക്കു കൂടി നീട്ടി. എന്നാൽ കമ്പനികളിൽ പലതും ഇപ്പോഴും ബയോ ഫിൽറ്റർ സ്ഥാപിച്ചിട്ടില്ലെന്നു പിസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദുർഗന്ധം സഹിക്കവയ്യാതെ രാത്രി മുപ്പത്തടം നിവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com