ADVERTISEMENT

കൊച്ചി ∙ അഗ്നിരക്ഷാ സേനയ്ക്കു കരുത്താകുന്ന റോബട് രണ്ടു ദിവസത്തിനകം സേനയ്ക്കായി ‘കളത്തിലിറങ്ങും’. കൊച്ചി ഗാന്ധിനഗർ ഫയർ സ്റ്റേഷനിലാണു റോബട്ടിക് ഫയർ ഫൈറ്റർ എത്തിച്ചത്. ഫ്രഞ്ച് കമ്പനി നിർമിച്ച സുരക്ഷാ റോബട് ഇന്ത്യയിലെ സ്ഥാപനമാണ് അഗ്നിരക്ഷാ സേനയ്ക്കു കൈമാറിയത്. വലിയ തീപിടിത്ത സ്ഥലങ്ങളിൽ അടുത്തുവരെ ചെന്നു തീയണയ്ക്കാനും കനത്ത പുകയും അപകട രാസവസ്തുക്കളുടെ സാന്നിധ്യവും ഉള്ളിടത്തു പ്രവർത്തിപ്പിക്കാനും സ്ഫോടന സാധ്യതയുള്ള സ്ഥലങ്ങളിൽ എത്താവുന്ന രീതിയിലുമാണു റോബട്ടിന്റെ രൂപഘടന. റാംപ് സൗകര്യമുള്ള എവിടേക്കും യന്ത്രം എത്തിക്കാം. ഇതോടൊപ്പം തെർമൽ ക്യാമറയും റോബട്ടിലുണ്ട്. ചുറ്റുമുള്ള ദൃശ്യങ്ങൾ റോബട്ടിന്റെ ക്യാമറ പകർത്തുന്നത് ഡിസ്പ്ലേ സംവിധാനത്തിലൂടെ അറിയാം. 

അപകട സ്ഥലത്തിനു ദൂരെയിരുന്ന് റിമോട്ട് കൺട്രോൾ സംവിധാനത്തിലൂടെയാണു റോബട്ടിനെ നിയന്ത്രിക്കുക. പ്രത്യേകം ഒരുക്കിയ വാഹനത്തിലാണു റോബട്ടും ഇതിനുള്ള നിയന്ത്രണ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നത്. ഈ വാഹനം പ്രാദേശികമായാണ് ഒരുക്കിയത്. പ്രത്യേക റാംപ് ഉൾപ്പെടെ ഈ വാഹനത്തിലുണ്ട്.600 ഡിഗ്രി സെൽഷ്യസ് ചൂടുവരെ യന്ത്രത്തിനു താങ്ങാം. മനുഷ്യനു പ്രവേശിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലുമെത്തി 360 ഡിഗ്രിയിൽ തിരിഞ്ഞു റോബട്ടിനു പ്രവർ‌ത്തിക്കാനാകും. അപകട സ്ഥലത്തെത്തുന്ന ഫയർ എൻജിന്റെ ഹോസ് പൈപ്പിൽ ഘടിപ്പിച്ച് 50 മീറ്റർ അകലേക്കു യന്ത്രത്തിലൂടെ വെള്ളം പമ്പ് ചെയ്യാനാകും. ജെറ്റ്, സ്പ്രേ, ഫോം എന്നിങ്ങനെ മൂന്നു രൂപത്തിലും വെള്ളം പമ്പ് ചെയ്യാം.

10 വർഷമാണു യന്ത്രത്തിന്റെ വാറന്റി. അറ്റകുറ്റപ്പണിയുടെ ചുമതല ഇന്ത്യയിലെ സ്ഥാപനത്തിനാണ്. രണ്ടു കോടിയോളം ചെലവു വരുന്നതാണു റോബട്ടിക് ഫയർ ഫൈറ്റർ.റോബട് ഉപയോഗിക്കാനുള്ള പരിശീലനത്തിലാണു ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളെന്നും ഈ സംവിധാനം സേനയ്ക്ക് ഏറെ ഉപകാരപ്രദമാണെന്നും ജില്ലാ ഫയർ ഓഫിസർ കെ. ഹരികുമാർ പറഞ്ഞു. ഗാന്ധിനഗറിനു പുറമേ തിരുവനന്തപുരം ചാക്ക ഫയർ സ്റ്റേഷനിലാണു റോബട്ടുള്ളത്. ഗവൺമെന്റ് ഇ–മാർക്കറ്റ് പ്ലേസ് പോർട്ടൽ വഴിയാണു യന്ത്രം എത്തിച്ചത്. സ്കൂബ സംഘത്തിനു വെള്ളത്തിനടിയി‍ൽ ഉപയോഗിക്കാവുന്ന യന്ത്രസംവിധാനവും താമസിയാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ സേന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com