ADVERTISEMENT

രാജകുമാരി ∙ മൂന്നാർ മേഖല പുനർനിർണയിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാർ മേഖല പുനർനിർണയിച്ച് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി മൂന്നാറുമായി ബന്ധമില്ലാത്ത വില്ലേജുകളെ നിയമക്കുരുക്കുകളിൽ നിന്നാെഴിവാക്കണമെന്നാണ് മൂന്നാറിന്റെ അതിർത്തി മേഖലയിലുള്ളവരുടെ ആവശ്യം.

പഴി മൂന്നാറിന്, പണി ഞങ്ങൾക്ക് !

മൂന്നാറിലെ കയ്യേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ എന്നിവ തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടന 2010ൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട കേസുകളും അനുബന്ധമായി സ്വകാര്യ വ്യക്തികളും സംഘടനകളും നൽകിയ നൂറിലധികം ഹർജികളും ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇൗ ഹർജികൾ ഉൗഴമനുസരിച്ച് എല്ലാ ചാെവ്വാഴ്ചയും ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിച്ചു വരികയാണ്. ഇൗ കേസുകളെല്ലാം ഏതെങ്കിലും തരത്തിൽ മൂന്നാറുമായി ബന്ധമില്ലാത്ത വില്ലേജുകളെയും പ്രതികൂലമായി ബാധിക്കുന്നത് ഇവിടങ്ങളിലെ ഭൂപ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.  

36 കിലോമീറ്റർ അകലെ; പേര് മൂന്നാർ മേഖല

2016 ജൂൺ 9ന് ഇറങ്ങിയ കലക്ടറുടെ ഉത്തരവ് അനുസരിച്ചാണ് മൂന്നാർ ട്രൈബ്യൂണലിന് കീഴിലുള്ള കെഡിഎച്ച്, പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ബൈസൺവാലി, ശാന്തൻപാറ, ആനവിലാസം തുടങ്ങിയ വില്ലേജുകൾ മൂന്നാർ മേഖലയായി റവന്യു വകുപ്പ് നിശ്ചയിച്ചത്. മൂന്നാർ സ്പെഷൽ ട്രൈബ്യൂണൽ പിന്നീട് റദ്ദ് ചെയ്തെങ്കിലും 8 വില്ലേജുകൾ മൂന്നാർ മേഖലയായി തുടർന്നു. മൂന്നാറിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളും പട്ടികയിലുൾപ്പെട്ടതിനാൽ മൂന്നാർ മേഖല പുനർ നിർണയിക്കാൻ 2021 ജനുവരി 11നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. 

വ്യാപക പ്രതിഷേധമുയർന്നതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നാറിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജിനെ ഇൗ പട്ടികയിൽ നിന്നാെഴിവാക്കിയെങ്കിലും 36 കിലോമീറ്റർ അകലെയുള്ള ശാന്തൻപാറയും 25 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവലും ഇൗ പട്ടികയിൽ തുടർന്നു. കഴിഞ്ഞ ഏപ്രിൽ 20ന് 7 പഞ്ചായത്തുകളെ പൂർണമായും 2 പഞ്ചായത്തുകളെ ഭാഗികമായും മൂന്നാർ ഹിൽ ഏരിയ അതോറിറ്റിക്ക് കീഴിലാക്കി സർക്കാർ ഉത്തരവിറങ്ങി. ഇതിൽ നിന്നു ശാന്തൻപാറ, ബൈസൺവാലി, വെള്ളത്തൂവൽ വില്ലേജുകളെ ഒഴിവാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ ജൂലൈ 29ന് ഹൈക്കോടതിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിർമാണ നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ശാന്തൻപാറ, ഉടുമ്പൻചോല, വെള്ളത്തൂവൽ, ബൈസൺവാലി തുടങ്ങിയ പഞ്ചായത്തുകളെയും അതിലുൾപ്പെടുത്തി. ഫലത്തിൽ മൂന്നാർ മേഖല ഏതെന്ന കാര്യത്തിൽ സർക്കാരിനും റവന്യു വകുപ്പിനും ഇപ്പോഴും വ്യക്തതയില്ല. എന്നാൽ സർക്കാർ രേഖകളും കെഡിഎച്ച് നിയമവും പ്രകാരം മൂന്നാർ, കെഡിഎച്ച്, ദേവികുളം വില്ലേജുകൾ മാത്രമാണ് മൂന്നാർ മേഖലയെന്ന് നിയമ വിദഗ്ധർ പറയുന്നു.

English Summary:

Munnar Land encroachment Issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com