ADVERTISEMENT

തൊടുപുഴ ∙ ‘ആയിരത്തിൽ നാൻ ഒരുവൻ, നീങ്കൾ ആണയിട്ടാൽ പടൈത്തലവൻ’ – എംജിആർ ഇങ്ങനെ പാടിയഭിനയിച്ചു തമിഴ്നാട് രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചപ്പോൾ ഇങ്ങ് ഇടുക്കിയിലെ തേയിലത്തോട്ടത്തിലും ഇലയനക്കമുണ്ടായി. 1987ൽ എംജിആർ ഇടുക്കിയിലെത്തി. പാലായിൽ കേരള കോൺഗ്രസിന്റെ രണ്ടില തളിർത്തതിനൊപ്പം ഇടുക്കിയുടെ തോട്ടം മേഖലയിൽ അണ്ണാ ഡിഎംകെയുടെ രണ്ടിലയും തളിർത്തു.  2015ൽ പീരുമേട് പഞ്ചായത്തിൽ അണ്ണാഡിഎംകെ ജയിക്കുകയും കുറച്ചുകാലം പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. സിനിമയിലെ കഥാനായകൻ ജനനായകനാകുന്ന തമിഴ് രാഷ്ട്രീയം ഇടുക്കി തോട്ടം മേഖലയിൽ എന്തു ഫലമുണ്ടാക്കുമെന്ന് കാത്തിരുന്നു കാണണം.

ഇരട്ടവോട്ടും തമിഴ് തൊഴിലാളികളും  
ഇടുക്കി രാഷ്ട്രീയത്തിൽ തമിഴും കലർന്ന മണ്ഡലങ്ങളാണ് ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ. പത്തിലധികം പഞ്ചായത്തുകളിൽ തമിഴ് വംശജരാണ് 90 ശതമാനവും. മണ്ഡല കണക്കെടുത്താൽ ദേവികുളത്ത് 65 ശതമാനത്തോളവും ഉടുമ്പൻചോലയിൽ 22 ശതമാനവും പീരുമേട്ടിൽ 35 ശതമാനവും വരും തമിഴ് വംശജർ. മുൻപ് നടന്നിട്ടുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പലയിടത്തും തമിഴ് പാർട്ടികളുടെ സ്ഥാനാർഥികൾ ഉണ്ടായിരുന്നു.

ഡിഎംകെ, അണ്ണാ ഡിഎംകെ, നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെയുടെ സഖ്യകക്ഷി വിടുതലൈ ചിരുത്തൈ, കമലഹാസന്റെ മക്കൾ നീതിമയ്യം തുടങ്ങിയ പാർട്ടികൾക്കെല്ലാം ഇവിടങ്ങളിൽ അണികളുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് അണ്ണാ ഡിഎംകെ സ്ഥാനാർഥി ആർ.എം.ധനലക്ഷ്മി 11,613 വോട്ടു നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‌ എൻഡിഎക്ക് ഒപ്പമായിരുന്ന അണ്ണാ ഡിഎംകെ പക്ഷേ, ചലനമുണ്ടാക്കിയില്ല. കമലിനും വിജയകാന്തിനും ഇതുവരെ ഇടുക്കിയിൽ‌ ചുവടുറപ്പിക്കാൻ സാധിച്ചിട്ടില്ല.

തമിഴ്നാട്ടിലും കേരളത്തിലും വോട്ടർ പട്ടികയിൽ ഉൾപ്പെട്ട ഇരട്ട വോട്ടുകളാണ് തമിഴ് കക്ഷികളുടെയും ലക്ഷ്യം. കേരളത്തിൽ സ്ഥിരതാമസമാക്കിയവരും തമിഴ് തോട്ടം തൊഴിലാളികളും തിരഞ്ഞെടുപ്പിനു തമിഴ്നാട്ടിലെത്തി വോട്ട് ചെയ്യാറുണ്ട്. ഇവർക്കിടയിൽ പ്രചരണം നടത്താനായി പ്രധാന പാർട്ടികൾ ഇടുക്കിയിലെത്താറുമുണ്ട്.

ഫാൻസ് അസ്വസ്ഥരാണ്
വിജയ് സിനിമ വിട്ട് പൂർണമായി രാഷ്ട്രീയത്തിലേക്ക് മാറുന്നതിനെ സമ്മിശ്രപ്രതികരണത്തോടെയാണ് മലയാളി ആരാധകർ സ്വീകരിച്ചത്. ‘രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് സന്തോഷം, എന്നാൽ അഭിനയം നിർത്തിയ തീരുമാനം വിഷമമുണ്ടാക്കി’ എന്നാണ് ഇടുക്കിയിലെ ആരാധകരും പറയുന്നത്.

വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ പാർട്ടിയുടെ നട്ടെല്ല് വിജയ് മക്കൾ ഇയക്കം (വിഎംഐ) എന്ന ഫാൻസ് അസോസിയേഷനുകളാണെങ്കിലും ഇവ പാർട്ടി ഘടകങ്ങളായി മാറ്റുന്ന നിർദേശങ്ങളൊന്നും ഇല്ലെന്നും പല പാർട്ടികളിൽ പ്രവർത്തിക്കുന്നവർ അംഗങ്ങളായതിനാൽ ജില്ലയിൽ വിഎംഐയുടെ പ്രവർത്തനം ആലോചിച്ച് തീരുമാനിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com