ADVERTISEMENT

കട്ടപ്പന ∙ പകൽ ആളനക്കമില്ല.  മുഴുവൻസമയവും അടഞ്ഞുകിടക്കുന്ന വാതിൽ. രാത്രിയിൽ മാത്രം എത്തുന്ന ആളുകൾ... കക്കാട്ടുകടയിലെ വീടിനെക്കുറിച്ചു സമീപവാസികൾ പറയുന്നത് ഇങ്ങനെ. ഏഴു മാസത്തോളമായി വിഷ്ണുവും നിതീഷും ഉൾപ്പെടെ ഇവിടെ വാടകയ്ക്കു താമസിക്കുകയാണെങ്കിലും മറ്റാളുകളുമായി യാതൊരുവിധ ബന്ധങ്ങളും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് അയൽവാസി ഉമ്മിക്കുന്നേൽ ജിസ് ഏബ്രഹാം പറയുന്നു. ഇന്നലെ അസ്ഥികൂടം കിട്ടിയ വീടിന്റെ 200 മീറ്റർ മാത്രം അകലെയാണ് ജിസിന്റെ വീട്. എന്നാൽ, ആ വീട്ടിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന കാര്യം നാട്ടുകാർ അറിയുന്നത് പൊലീസ് എത്തുമ്പോൾ മാത്രമാണ്. 

റോഡിൽനിന്ന് നോക്കിയാൽ കാണാത്തവിധം ഉയരത്തിലുള്ള കൽക്കെട്ടിനു പിന്നിലായാണു വീട്. വീട്ടിലേക്കു ശ്രദ്ധ കിട്ടാതിരിക്കാൻ ആക്രി സാധനങ്ങളെല്ലാം ചാക്കിൽക്കെട്ടി വീടിന്റെ പല സ്ഥലത്തായി വച്ചിട്ടുണ്ട്. അടുത്തുള്ള വീട്ടിൽനിന്നു നോക്കിയാൽപോലും മുൻഭാഗം കാണാനാവാത്ത രീതിയിലാണ്. രാത്രിയിലാണു താമസക്കാർ പുറത്തിറങ്ങിയിരുന്നത്. രാത്രിയിൽ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാനും മറ്റും മകൻ വിഷ്ണു ഇറങ്ങുമ്പോൾ ആരെങ്കിലും പരിചയപ്പെടാൻ ശ്രമിച്ചാലും ഫോണിൽ നോക്കിക്കൊണ്ടു പോകുകയാണ് ചെയ്തിരുന്നത്. 

ഓർമകളിൽ ദൃശ്യം, ആർക്കറിയാം സിനിമാ ദൃശ്യങ്ങൾ
മോഹൻലാലിന്റെ ‘ദൃശ്യം’, ബിജു മേനോന്റെ ‘ആർക്കറിയാം’ തുടങ്ങിയ സിനിമകളിൽ മാത്രം കണ്ട സംഭവങ്ങൾ തൊട്ടടുത്ത വീട്ടിൽ നടന്നതിന്റെ ഞെട്ടലിലും ഭയത്തിലുമാണ് സമീപവാസികൾ. മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിൽ കുഴിച്ചിട്ടശേഷം മുകളിൽ സിമന്റ് ചെയ്ത് ഉറപ്പിക്കുന്ന രംഗങ്ങൾ ഈ 2 സിനിമകളിലുമുണ്ട്. വിജയനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ മറവു ചെയ്യാൻ പ്രതിയുൾപ്പെടെയുള്ളവർ ഒന്നര ദിവസമെടുത്താണു കുഴിയെടുത്തത് എന്നാണു പൊലീസ് നിഗമനം. 

തുടർന്നു മൃതദേഹം കാർഡ്‌ബോർഡ് പെട്ടിയിലാക്കി അതിനു മുകളിൽ പായ്ക്കിങ് ടേപ്പ് ഒട്ടിച്ചാണ് കുഴിക്കുള്ളിൽ ഇറക്കിയന്നാണു കരുതുന്നത്. മൃതദേഹം കണ്ടെത്തിയപ്പോൾ പെട്ടി അഴുകി നശിച്ചിരുന്നെങ്കിലും ടേപ്പ് കണ്ടെത്തിയതായി സ്ഥലത്ത് ഉണ്ടായിരുന്ന കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു. ആദ്യം വസ്ത്രത്തിന്റെ ഭാഗങ്ങളും മറ്റുമാണു കുഴിയിൽ നിന്നു കണ്ടെത്തിയത്. പാന്റും ഷർട്ടും ബെൽറ്റും കുഴിയിൽ നിന്നു ലഭിച്ചു. ഒരു എയർ ഗണ്ണും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com